പ്രവാസികൾക്ക് നാട്ടിലെത്തിയ ഉടനെ വീട്ടിൽ പോകാനാകില്ല! ദിവസങ്ങൾ ഇനിയും കാത്തിരിക്കണം!
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് കേരളം നടത്തുന്നത്. ഇനി 37 ആക്ടീവ് കൊവിഡ് കേസുകള്‍ മാത്രമാണ് കേരളത്തിലുളളത്.
എന്നാല്‍ പ്രവാസികള്‍ തിരിച്ച് എത്തുന്നതോടെ സ്ഥിതി വീണ്ടും ഗുരുതരമാകുമോ എന്ന ആശങ്ക പരക്കെയുണ്ട്. തിരിച്ച് എത്തുന്ന പ്രവാസികള്‍ക്ക് നേരെ വീട്ടില്‍ പോകാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ അവര്‍ കഴിയണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
നേരെ വീടുകളിലേക്ക് അയക്കില്ല
കേന്ദ്രം നിലവില്‍ പ്രഖ്യാപിച്ച രീതിയില്‍ വിമാനങ്ങള്‍ വന്നാല്‍ ആരെയും നേരെ വീടുകളിലേക്ക് അയക്കാന്‍ കഴിയില്ല. വിമാനയാത്രക്കാര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വറന്‍റൈനില്‍ ഏഴു ദിവസം കഴിയണം. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് ആയവരെ മാത്രമേ വീടുകളിലേക്ക് അയക്കാനാകൂ. പോസിറ്റീവ് ഫലം വന്നാല്‍ ചികിത്സയ്ക്ക് ആശുപത്രികളിലേക്ക് അയക്കും. വീടുകളില്‍ പോകുന്നവര്‍ക്ക് തുടര്‍ന്നും ഒരാഴ്ച ക്വാറന്‍റൈന്‍ വീട്ടില്‍ തുടരേണ്ടി വരും.
കൊച്ചി തുറമുഖം വഴിയും
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍ ആന്‍റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. രണ്ടുലക്ഷം ആന്‍റി ബോഡി ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കൊച്ചി തുറമുഖം വഴിയും പ്രവാസികളെ കൊണ്ടുവരുന്നുണ്ട്. മാലിദ്വീപില്‍നിന്ന് രണ്ടും യുഎഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. അതിനാല്‍ തുറമുഖത്തും ആവശ്യമായ സജ്ജീകരണം ഒരുക്കും.
ആവശ്യമായ ക്രമീകരണങ്ങള്‍
ഇതുസംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. നാവികസേനാ അധികൃതരുമായി ചീഫ് സെക്രട്ടറി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. കേന്ദ്രം കൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ മറ്റു സംസ്ഥാനക്കാരും ഉണ്ടായേക്കാം. ഉണ്ടെങ്കില്‍ അവരെ ബന്ധപ്പെട്ട സംസ്ഥാനത്തേക്ക് അയക്കും. വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുക.
രണ്ടര ലക്ഷം കിടക്കകള്‍ക്കുള്ള സൗകര്യം
അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരം സൗകര്യങ്ങളുള്ള രണ്ടര ലക്ഷം കിടക്കകള്‍ക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1.63 ലക്ഷം കിടക്കകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ പര്യാപ്തമാണ്. ബാക്കിയുള്ളവ പൂര്‍ണ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികേന്ദ്രീകൃതമായ ക്വാറന്‍റൈന്‍ സംവിധാനമാണ് ഉണ്ടാവുക. ഒഴിഞ്ഞുകിടക്കുന്ന വീടുകളും വേണ്ടി വന്നാല്‍ ക്വാറന്‍റൈനാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
60,000 ടെസ്റ്റുകള്‍
45,000ലധികം പിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തുണ്ട്. കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. ഈ മാസം അവസാനിക്കുമ്പോള്‍ ഏതാണ്ട് 60,000 ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്ച മുതല്‍ വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കും. ആഴ്ചയില്‍ 20,000 പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. അവരെയെല്ലാം പരിശോധിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനുമുള്ള ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും
മറ്റു സംസ്ഥാനങ്ങളിലെ റെഡ്സോണ്‍ ജില്ലകളില്‍നിന്നു വരുന്നവര്‍ ഒരാഴ്ച നിര്‍ബന്ധമായും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്‍റൈനില്‍ കഴിയേണ്ടിവരും. പിന്നീട് വീട്ടിലെത്തി ഏഴുദിവസം ക്വാറന്‍റൈന്‍ തുടരണം. രോഗലക്ഷണം ഉണ്ടെങ്കില്‍ ആശുപത്രിയിലേക്കു മാറണം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് അതിര്‍ത്തിയില്‍ എത്തുന്നവര്‍ അവിടെ കുടുങ്ങിക്കിടക്കാന്‍ പാടില്ല. നേരത്തേ തന്നെ നിശ്ചയിച്ചുകൊടുത്ത് സമയത്താണ് അവര്‍ എത്തുന്നത്.
സ്വീകരണ പരിപാടി അനുവദിക്കില്ല
പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്ര തുടരാന്‍ കഴിയണം. കാലതാമസം ഒഴിവാക്കണം. അതിര്‍ത്തികളില്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഒരു സ്വീകരണ പരിപാടിയും അനുവദിക്കില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കേരളീയരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തുന്നതിന് ശ്രമിക്കുകയാണ്.
വാഹനം കിട്ടാനുള്ള പ്രയാസം
പഞ്ചാബ്, ഹരിയാന, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ വേഗം എത്തിക്കേണ്ടതുണ്ട്. അവരെ ഡല്‍ഹി കേന്ദ്രമാക്കി ട്രെയിന്‍ വഴി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വാഹനം കിട്ടാനുള്ള പ്രയാസമാണ് പലര്‍ക്കുമുള്ളത്. ആ പ്രശ്നം പരിഹരിക്കാന്‍ സംവിധാനം ആലോചിക്കുന്നുണ്ട്''.