യെഡിയൂരപ്പ സർക്കാരിന് മുന്നറിയിപ്പ് നൽകി ഡികെ ശിവകുമാർ! കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്!
ബെംഗളൂരു: കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ രംഗത്ത്. മാര്‍ച്ച് 24ന് രാജ്യത്ത് അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയത്.
ആയിരക്കണക്കിന് തൊഴിലാളികള്‍ ദില്ലിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് കാല്‍നടയായി യാത്ര നടത്തിയത് വലിയ വിവാദമായിരുന്നു. ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക തീവണ്ടികള്‍ കേന്ദ്രം ്അനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പേര്‍ നാട്ടിലേക്കുളള യാത്രയിലാണ്.
നാടുകളിലേക്ക് തിരികെ പോകുന്നതിനുളള യാത്രാക്കൂലി തൊഴിലാളികള്‍ തന്നെ വഹിക്കണം എന്നുളള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് ഡികെ ശിവകുമാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഈ പാവപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ പോലും സാധിക്കാത്ത വിധം സര്‍ക്കാര്‍ കുത്തുപാളയെടുത്ത് നില്‍ക്കുകയാണോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു.
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി എന്നിവരോടാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ചോദ്യം. അസംഘടിത മേഖലയില്‍ നിന്നുളള ജോലിക്കാരും കുടിയേറ്റ തൊഴിലാളികളുമായ ആളുകളോട് ആയിരക്കണക്കിന് രൂപ ബസ് ചാര്‍ജായി നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ദുബായിലേക്കും ചൈനയിലേക്കും വരെ വിമാനങ്ങള്‍ അയക്കുന്നുണ്ട്. എന്നാല്‍ ഈ പാവപ്പെട്ടവര്‍ ഒരു വരുമാനവും ഇല്ലാത്തവരാണ് എന്നത് പരിഗണിക്കുന്നില്ലെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി.
ദിവസങ്ങള്‍ നീളുന്ന യാത്രകള്‍ക്കായി തൊഴിലാളികള്‍ക്ക് ഭക്ഷണം പോലും സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടില്ലെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. അവരെക്കൊണ്ട് നിങ്ങള്‍ പണം ചിലവാക്കിപ്പിക്കുകയാണെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.