'ഞങ്ങളെ നിർബന്ധിതരാക്കരുത്'; ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി
ദില്ലി: ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് നിയമവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. തീരുമാനം എടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കരുത്, സുപ്രീം കോടതി പറഞ്ഞു. കൊളീജിയം ശുപാർശകളിൽ സർക്കാർ നിയമനങ്ങൾ വൈകിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവയൊണ് സുപ്രീം കോടതിയുടെ പരാമർശം.
'ശുപാർശകളിലെ പേരുകൾ തീരുമാനം ആകാതെ കിടക്കുകയാണ്. കൊളീജിയം ഒരു പേര് നിർദ്ദേശിച്ചാൽ അത് അന്തിമമാണ്. പേരുകളിൽ തീരുമാനം ആകാതെ കിടക്കുന്നത് അംഗീകരിക്കാനാവില്ല.കഴിഞ്ഞ രണ്ട് മാസമായി നിയമനങ്ങൾ നടക്കുന്നില്ല. എത്രയും പെട്ടെന്ന് ഇക്കാര്യങ്ങൾ പരിഹരിക്കണം,തീരുമാനം എടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കരുത്', കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ് കെ കൗൾ, എ എസ് ഒക എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പേരുകൾ നിങ്ങൾക്ക് ഇങ്ങനെ തടഞ്ഞ് വെയ്ക്കാനാകില്ല. ഇത് മുഴുവൻ സംവിധാനങ്ങളേയുമാണ് ബാധിക്കുന്നത്. ചില പേരുകൾ പട്ടികയിൽ നിന്നുമെടുത്ത് നിങ്ങൾ നിയമനം നടത്തുന്നു. എന്നാൽ മറ്റ് പേരുകളിൽ തീരുമാനം എടുക്കുന്നുമില്ല. നടത്തുന്ന നിയമനങ്ങൾ ആകട്ടെ സീനിയോറിറ്റിയെ മറികടന്ന് ഉള്ളതാണ്. എങ്ങനെയാണ് അപ്പോൾ സംവിധാനങ്ങൾ പ്രവർത്തിക്കുക? കഴിഞ്ഞ ഒന്നര വർഷമായി ചില പേരുകൾ തീർപ്പാക്കാതെ കിടക്കുകയാണ്', കോടതി ചൂണ്ടിക്കാട്ടി.ചില ശുപാർശകൾ സമയപരിധി മറികടന്നു. പേര് ശുപാർശ ചെയ്ത ഒരു അഭിഭാഷകൻ മരിച്ചു.മറ്റൊരാൾ സമ്മതപത്രം പിൻവലിച്ചു', കോടതി പറഞ്ഞു. ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ മസ്‌റ്റർ പാസാക്കാത്തതാണോ സർക്കാരിന് അതൃപ്‌തിയുള്ളതെന്നും ജഡ്ജിമാർ ചോദിച്ചു.
അതിനിടെ നിയമമന്ത്രി കിരൺ റിജ്ജുവിന്റെ പരാമർശത്തിലും സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകളിൽ കേന്ദ്രം അടയിരിക്കുകയാണെന്ന് ആർക്കും ആക്ഷേപിക്കാൻ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. എന്നാൽ ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയിൽനിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു.
1991 വരെ സർക്കാരാണ് ജഡ്ജിമാരെ നിയമിച്ചത്. സുപ്രീം കോടതി കൊളീജിയം പിന്നീടാണ് സൃഷ്ടിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത പറഞ്ഞത്. ഇതിന് ജസ്റ്റിസ് കൗൾ ഇങ്ങനെയായിരുന്നു പ്രതികരിച്ചത്- പത്രവാർത്തകൾ ഞാൻ അവഗണിക്കാം, പക്ഷേ ഉയർന്ന സ്ഥാനത്തിരുന്ന ഒരാൾ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണിത്, ആരാണെന്നൊന്നും ഞാൻ പറയുന്നില്ല, കൂടുതൽ പറയാൻ ഉദ്ദേശിക്കുന്നില്ല, നടപടി ഞങ്ങൾ എടുക്കണമെന്ന് തോന്നിയാൽ എടുക്കും'. ഹർജി വീണ്ടും ഡിസംബർ 8 ന് പരിഗണിക്കും.
ഹരിയാനയിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; വൻ മുന്നേറ്റവുമായി ആം ആദ്മി
ആക്രമണം വികാരത്തിന്റെ പുറത്ത്.. ആസൂത്രിതമല്ല; വിഴിഞ്ഞത്ത് സര്ക്കാരിനെ തള്ളി ജോസ് കെ മാണി