ഹൗഡി മോദിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; അമേരിക്കയുടെ വിശ്വസ്തനായ സുഹൃത്ത്
ഹ്യൂസ്റ്റൺ: ഹൗഡി മോദി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്തെന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്. അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി മഹത്തരമായ സേവനങ്ങളാണ് ചെയ്യുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശക്തമായ, അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ഇന്ത്യയേയാണ് ലോകം കാണുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഞങ്ങളുടെ ബന്ധം മുമ്പേത്തേക്കാൾ ദൃഢമാണിപ്പോൾ, ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ് അതിന് കാരണം. നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളുടെ ഫലമായി 300 മില്യൺ ആളുകളെ ഇന്ത്യ ദാരിദ്രത്തിൽ നിന്നും കരകയറ്റി, അവിശ്വസനീയമായ സംഖ്യയാണിത്- ട്രംപ് കൂട്ടിച്ചേർത്തു, ഇന്ത്യാ- അമേരിക്കാ ബന്ധം എക്കാലത്തേയും മികച്ച തലത്തിലാണ് ഇപ്പോളെന്നും ട്രംപ് പറഞ്ഞു.

വൈകിയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നതായും ഹൗഡി മോദി വേദിയിൽ ട്രംപ് പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ വംശജരേയും പ്രസിഡന്റ് ട്രംപ് അഭിനന്ദിച്ചു. ഇന്ത്യൻ വംശജരായ നിങ്ങളെ അമേരിക്കയിൽ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ട്രംപ് പറഞ്ഞു. അരലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹമാണ് എൻആർജി സ്റ്റേഡിയത്തിൽ ഹൗഡി മോദി ചടങ്ങിന് സാക്ഷിയാകാൻ എത്തിയത്.
രാജ്യത്തെ ഇന്ത്യക്കാർക്ക് മികച്ച സേവനങ്ങൾ നൽകാൻ അമേരിക്ക പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ട്രംപ് ഉറപ്പ് നൽകി. ഇസ്ലാമിക ഭീകരതെ ഒരുമിച്ച് നേരിടുമെന്നും ട്രംപ് വ്യക്തമാക്കി. അടുത്തമാസം ഇന്ത്യാ സന്ദർശനം ഉണ്ടാകുമെന്ന സൂചനയും ഡൊണാൾഡ് ട്രംപ് നൽകിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടിവരയിടുന്നതായിരുന്നു ഹൗഡി മോദി വേദിയിലെ ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യം, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും ഇതാദ്യമായാണ് വേദി പങ്കിടുന്നത്.












Click it and Unblock the Notifications