ആം ആദ്മി വെല്ലുവിളിയാകുമോ? ആശങ്കയോടെ നേതാക്കൾ.. 'ആപ്പിനെ' കാര്യമാക്കേണ്ടെന്ന് ദേശീയ നേതൃത്വം
അഹമ്മദാബാദ്; പഞ്ചാബ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഒരു കൈ നോക്കാനിറങ്ങിയിരിക്കുകയാണ് ഇക്കുറി ആം ആദ്മി പാർട്ടി. ഇതിനോടകം തന്നെ പാർട്ടി കൺവീനർ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രചരണങ്ങൾക്ക് പാർട്ടി ഗുജറാത്തിൽ തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്. കെജരിവാൾ നേരിട്ടെത്തിയായിരുന്നു പ്രചരണ പരിപാടികൾ ആരംഭിച്ചത്.
ബി ജെ പിയെ പ്രതികൂട്ടിലാക്കി നിർത്തുന്ന വിഷയങ്ങൾ ഉന്നയിച്ചാണ് ആം ആദ്മി ഗുജറാത്തിൽ പ്രചരണം നയിക്കുന്നത്. തൊഴിലില്ലായ്മ, അഴിമതി രഹിത ഭരണം, സ്കൂളുകളിലെ ഉയർന്ന ഫീസ്, ചോദ്യപേപ്പർ ചോർച്ച എന്നിവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ.

ഗുജറാത്തിൽ ബി ജെ പി സർവ്വശക്തരാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. 25 വർഷം ബി ജെ പി ഭരിച്ച സംസ്ഥാനത്ത് ഇക്കുറി അട്ടിമറിയൊന്നും ആം ആദ്മി സ്വപ്നം കാണുന്നുമില്ല. എന്നാൽ ബി ജെ പിയുടെ കോട്ടകളിൽ പലതിലും കടുത്ത വെല്ലുവിളി ഉയർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി നേതൃത്വം. 182 നിയമസഭ മണ്ഡലങ്ങളിൽ കുറഞ്ഞത് 55 ഓളം ഇടത്ത് തങ്ങൾക്ക് മുൻകൈ ഉണ്ടെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്.

അതേസമയം ആം ആദ്മിയുടെ വരവ് ബി ജെ പി കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് പാർട്ടി നേതാക്കൾ തന്നെ സമ്മതിക്കുന്നു. കെജരിവാൾ 'ദില്ലി മോഡൽ' സംസ്ഥാനത്ത് പയറ്റാൻ ഒരുങ്ങുകയാണെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. നഗര മേഖലകളിൽ ഇത് ആം ആദ്മിയെ തുണച്ചേക്കുമോയെന്നുള്ള ആകുലതകളും ബി ജെ പിക്ക് ഉണ്ട്. നിലവിലെ സാഹചര്യത്തിൽ ആം ആദ്മി വലിയ വെല്ലുവിളി തീർക്കുന്നുണ്ടെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ചുമതലയുള്ള ഭൂപേന്ദർ യാദവുമായി നടത്തിയ ചർച്ചയിൽ ബി ജെ പി നേതാക്കൾ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചിരുന്നു. കെജ്‌രിവാളിന്റെ സംസ്ഥാന സന്ദർശനം അദ്ദേഹത്തിന്റെ 'ഡൽഹി മോഡലിന്റെ' പ്രകടനത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിവെച്ചെന്നാണ് യോഗത്തിൽ നേതാക്കൾ വ്യക്തമാക്കിയത്. കെജരിാളിന് ജനശ്രദ്ധ പിടിച്ച് പറ്റാൻ സാധിച്ചെന്നും മാധ്യമ ശ്രദ്ധനേടാൻ കഴിഞ്ഞിട്ടുണ്ടെന്നും പ്രേദശിക നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.

എന്നാൽ ആം ആദ്മിയെ വെല്ലുവിളിയായി കാണേണ്ടതില്ലെന്നാണ് ഭൂപേന്ദർ വ്യക്തമാക്കിയതെന്നാണ് ബി ജെ പി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ദി പ്രിന്റ് റിപ്പോർട്ടിൽ പറയുന്നത്. അന്തരീക്ഷം ബിജെപിക്ക് അനുകൂലമാണ്. എഎപിയെ കാര്യമായി എടുക്കേണ്ടതില്ല.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് സർക്കാരും നടത്തിയ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുകയും സംഘടന ശക്തിപ്പെടുത്തുകയുമാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടതെന്നായിരുന്നു ഭൂപേന്ദർ യോഗത്തിൽ പറഞ്ഞത്. അതേസമയം ആം ആദ്മി ബി ജെ പിക്കല്ല മറിച്ച് കോൺഗ്രസിന് മാത്രമേ വെല്ലുവിളിയാകൂവെന്നാണ് ഒരു വിഭാഗം ബി ജെ പി നേതാക്കൾ പ്രതികരിച്ചത്. നിരവധി പ്രൊഫഷണലുകളെ ആം ആദ്മി നഗര മേഖലകളിൽ നിയോഗിച്ചിട്ടുണ്ട്. ഇത് ഒരു പക്ഷേ നഗരത്തിൽ ആം ആദ്മിയെ തുണച്ചേക്കാം, പ്രത്യേകിച്ച് യുവാക്കളെ. എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ ആം ആദ്മിക്ക് യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിക്കില്ലെന്ന് ബി ജെ പി നേതാക്കൾ പറയുന്നു.

അതേസമയം സ്കൂളുകൾ പോലുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ ആം ആദ്മിക്ക് മുന്നിൽ ബി ജെ പി പരാജയപ്പെട്ടുവെന്ന് വിമർശിക്കുന്ന ബി ജെ പി നേതാക്കളും ഉണ്ട്. 'ഒരു കോടിയിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന 42,000 സ്കൂളുകൾ നമുക്കുണ്ട്, എന്നാൽ ദില്ലിയിൽ 16000 സ്കൂളുകളാണ് ഉള്ളത്. അതിൽ തന്നെ 20 എണ്ണമാണ് മോഡൽ സ്കൂളുകൾ. എന്നാൽ അവർ (എഎപി) തങ്ങളുടെ പ്രവർത്തനങ്ങളെ എല്ലാ സംസ്ഥാനങ്ങളിലും ഉയർത്തിക്കാട്ടുന്നതിൽ വിജയിച്ചിട്ടുണ്ട്,ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി ഭാർഗവ് ഭട്ട് പറഞ്ഞു. എന്തായാലും ശക്തമായ സംഘടന പിൻബലം ഇല്ലാതെ ശക്തരായ നേതാക്കളെ ഉയർത്തിക്കാട്ടാൻ ഇല്ലാതെ ആം ആദ്മിക്ക് സംസ്ഥാനത്ത് നിലം തൊടാൻ പോലും സാധിക്കില്ലെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി ക്യാമ്പ്.












Click it and Unblock the Notifications