കോണ്‍ഗ്രസ് മുക്ത ഭാരതമല്ല, ഇപ്പോള്‍ ബിജെപി മുക്ത ദക്ഷിണേന്ത്യ! സംഘപരിവാര്‍ സ്വപ്നങ്ങള്‍ പൊലിയുന്നു
കോണ്‍ഗ്രസ് മുക്ത ഭാരത്തിന് വേണ്ടി സ്വപ്നം കണ്ടു, ഇപ്പോള്‍ ബിജെപി മുക്ത ദക്ഷിണേന്ത്യ ആയി
ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ ബിജെപി കളം പിടിച്ച സാഹചര്യങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കര്‍ണാടക ഭരിച്ചിട്ടുണ്ട് ബിജെപി. 2008 ല്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ആയിരുന്നു അന്ന് ബിജെപി അധികാരത്തില്‍ എത്തിയത്. എന്നാല്‍ അതിന് ശേഷം കര്‍ണാടകത്തില്‍ ശക്തി തെളിയിക്കാന്‍ അവര്‍ക്ക് ആയില്ല.
എന്നാല്‍ തെലുങ്ക് ദേശം പാര്‍ട്ടിയെ കൂടെ കൂട്ടി ആന്ധ്രയില്‍ ഭരണം പങ്കിടാന്‍ ബിജെപിക്ക് സാധിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തങ്ങള്‍ക്ക് ശക്തി തെളിയിക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ആ നീക്കം. പക്ഷേ, ഇപ്പോള്‍ ബിജെപിക്ക് അത്തരത്തില്‍ ഒരു ആശ്വാസവും ഇല്ലാത്ത സ്ഥിതിയാണ്.
രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലുള്ള പാര്‍ട്ടി എന്ന് വേണമെങ്കില്‍ പറയാം ബിജെപിയെ. പക്ഷേ, ഇപ്പോള്‍ ടിഡിപി കൂടുവിട്ടതോടെ ദക്ഷിണേന്ത്യ ബിജെപിയെ സംബന്ധിച്ച് ബാലികേറാമല ആയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ബിജെപി മുക്ത ദക്ഷിണേന്ത്യയാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.
കോണ്‍ഗ്രസ് മുക്ത ഭാരതം
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലം മുതലേ ബിജെപി മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ്. ഒരു ഘട്ടത്തില്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലായി ഒതുങ്ങിയിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ പഞ്ചാബ് മാത്രമാണ് കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്നത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകവും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറാമും മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്.
ബിജെപി മുക്ത ദക്ഷിണേന്ത്യ
കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി യത്നിച്ച ബിജെപിയുടെ അവസ്ഥയാണ് ഇപ്പോള്‍ കഷ്ടം. തെലുങ്ക് ദേശം പാര്‍ട്ടി മുന്നണി വിട്ടതോടെ ബിജെപി മുക്ത ദക്ഷിണേന്ത്യയാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ഒരേയൊരു സാന്നിധ്യം ആയിരുന്ന ആന്ധ്ര പ്രദേശും ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. വലിയ സ്വാധീനം ഒന്നും ഇല്ലെങ്കിലും ഭരണത്തില്‍ ടിഡിപിയ്ക്കൊപ്പം ചേര്‍ന്ന് കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
ഇനി എന്ത് ചെയ്യും
ഉത്തരേന്ത്യയില്‍ ഹിന്ദി ഹൃദയഭൂമി അടക്കം ഒട്ടുമിക്ക ഇടങ്ങളും ബിജെപി സ്വന്തമാക്കിക്കഴിഞ്ഞു. ജമ്മു കശ്മീരില്‍ വരെ സര്‍ക്കാരില്‍ പങ്കാളികളാണ്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ കാലുറപ്പിക്കാന്‍ ഇനി ബിജെപിക്ക് മുന്നില്‍ എന്ത് വഴിയാണ് ഉള്ളത് എന്നതാണ് ചോദ്യം. ഒരു സംസ്ഥാനത്ത് പോലും സ്വന്തം കാലില്‍ നിന്ന് ഭരണം പിടിക്കാനുള്ള സ്വാധീനം ഇപ്പോള്‍ നിലവില്‍ ഇല്ല. ഒരു സ്വാധീനവും ഇത്രയും കാലം ഉണ്ടായിട്ടില്ലാത്ത ത്രിപുരയില്‍ ഇത്തവണ അവര്‍ ഭരണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും മാജിക് ദക്ഷിണേന്ത്യയില്‍ സാധ്യമാകുമോ?
കേരളത്തില്‍ പച്ച തൊടില്ല
കേരളത്തില്‍ എന്തായാലും അടുത്ത കാലത്തൊന്നും ബിജെപി അധികാരത്തില്‍ എത്തും എന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കഴിഞ്ഞ തവണ ഒരു മണ്ഡലത്തില്‍ എങ്കിലും ബിജെപിക്ക് വിജയിക്കാനായത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കുറേയെറെ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചു എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. പക്ഷേ, അതുകൊണ്ടൊന്നും ഒരു തിരഞ്ഞെടുപ്പ് വിജയം നേടാനാകും എന്ന പ്രതക്ഷിക്കാന്‍ സാധിക്കില്ല. ഇടത്, വലത് മുന്നണികള്‍ ഏറെ ശക്തമാണ് എന്നതും ബിജെപിക്ക് പ്രതികൂലമാണ്.
തമിഴ്നാട്ടില്‍ പോയാല്‍
ദ്രാവിഡ രാഷ്ട്രീയത്തിന് അത്രയേറെ അടിത്തറയുളള ഒരു സംസ്ഥാനമാണ് തമിഴ്നാട്. കോണ്‍ഗ്രസ്സിന് പോലും വര്‍ഷങ്ങളായി അവിടെ കാര്യമായ സ്വാധീനം ഇല്ല. ജയലളിതയുമായി ഒരു സഖ്യത്തിന് ബിജെപി പലതവണ ശ്രമിച്ചെങ്കിലും അത് നടന്നിരുന്നില്ല. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയെ പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലം അതും വിജയിച്ചിട്ടില്ല. ബിജെപിയുടെ പല നിലപാടുകള്‍ക്കും എതിരെ തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധവും ഉണ്ട്.
കര്‍ണാടകത്തില്‍ സിദ്ധരാമയ്യ
ഒരിക്കല്‍ ബിജെപി അധികാരത്തില്‍ വന്ന സംസ്ഥാനം ആണ് കര്‍ണാടകം. ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ 2008 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ആയി ബിജെപി. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും നാല്‍പത് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. പക്ഷേ, ലോക്സഭ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ സ്വന്തമാക്കി അവര്‍ ശക്തി തെളിയിക്കുകയും ചെയ്തു. ബിജെപിക്ക് ഇപ്പോഴും ചെറിയ രീതിയില്‍ എങ്കിലും പ്രതീക്ഷ പുലര്‍ത്താവുന്ന ഒരേയൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം കര്‍ണാടകം മാത്രമാണെന്ന് പറയാം. പക്ഷേ, കഴിഞ്ഞ അഞ്ച് വര്‍ഷമായി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഭരണം പിടിച്ചെടുക്കാന്‍ അത്ര എളുപ്പമായിരിക്കില്ല എന്ന് സാരം.
ഗൗരി ലങ്കേഷ് വധക്കേസ്: രണ്ടാമത്തെ കുറ്റവാളി ഇന്‍റപോൾ തേടുന്ന കുറ്റവാളിയെന്ന് വെളിപ്പെടുത്തൽ!
ഉപതിരഞ്ഞെടുപ്പ് തോല്‍വി...പിന്നാലെ ടിഡിപിയും പോയി, 2019ല്‍ ബിജെപി വീഴുമോ? അമിത് ഷാ ആശങ്കയില്‍
ഷമിക്ക് ഇനി നിര്‍ണായക നാളുകള്‍, ബിസിസിഐ റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം, നിരപരാധിത്വം തെളിയുമോ?