''500 കോടിയും ബിഷ്ണോയിയുടെ മോചനവും, ഇല്ലെങ്കിൽ മോദിയെ വധിക്കും, മോദി സ്റ്റേഡിയം തകർക്കും'', ഭീഷണി ഇ മെയിൽ
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ദേശീയ സുരക്ഷാ ഏജന്‍സിക്കാണ് ഭീഷണി അടങ്ങിയ ഇ മെയില്‍ ലഭിച്ചത്. പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയവും തകര്‍ക്കുമെന്നും ഇ മെയിലില്‍ പറയുന്നു. മാത്രമല്ല 500 കോടി പണവും ആവശ്യപ്പെടുന്നതിനൊപ്പം ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയക്കണമെന്നും ഇ മെയിലില്‍ പറയുന്നുണ്ട്.
ഭീഷണി സന്ദേശം സംബന്ധിച്ച് മുംബൈ പോലീസിന് ദേശീയ സുരക്ഷാ ഏജന്‍സി (എഎന്‍ഐ) വിവരം കൈമാറിയിട്ടുണ്ട്. മാത്രമല്ല ഗുജറാത്ത് പോലീസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികള്‍ക്കും എഎന്‍ഐ ഈ വിവരം കൈമാറിയിട്ടുണ്ട്.

മുംബൈ പോലീസ് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാങ്കഡെ സ്‌റ്റേഡിയത്തില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗമായി 5 മത്സരങ്ങള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഭീഷണി ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുളള അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് ഭീഷണി സംബന്ധിച്ച് പോലീസ് കണ്‍ട്രോള്‍ റൂമില്‍ എന്‍ഐഎ വിവരം അറിയിച്ചത്.
500 കോടി രൂപയും ലോറന്‍സ് ബിഷ്‌ണോയിയേയും തന്നില്ലെങ്കില്‍ ഞങ്ങള്‍ നരേന്ദ്ര മോദിയേയും നരേന്ദ്ര മോദി സ്‌റ്റേഡിയവും ഇല്ലാതാക്കും. ഹിന്ദുസ്ഥാനില്‍ എല്ലാ വില്‍പനയും നടക്കും, അതുകൊണ്ട് ഞങ്ങളും ചിലതൊക്കെ വാങ്ങിയിട്ടുണ്ട്. നിങ്ങള്‍ എന്തൊക്കെ സുരക്ഷയൊരുക്കിയാലും ഞങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഈ ഇമെയിലില്‍ പറയുക എന്നാണ് ഭീഷണി സന്ദേശം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലെ മോദി സ്‌റ്റേഡിയം. ലോകകപ്പ് ക്രിക്കറ്റിലെ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുളള ഉദ്ഘാടന മത്സരം കഴിഞ്ഞ ദിവസം ഇവിടെ വെച്ചായിരുന്നു നടന്നിരുന്നത്. ഇ മെയിലില്‍ പരാമര്‍ശിക്കുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി 2014 മുതല്‍ ജയിലിലാണ്. പ്രശസ്ത ഗായകന്‍ സിദ്ദു മുസെവാലയുടെ കൊലപാതകം അടക്കം നിരവധി കേസുകളില്‍ ബിഷ്‌ണോയി ആരോപണ വിധേയനാണ്.












Click it and Unblock the Notifications