ഹൈഡ്രോക്സിക്ലൊറോക്വിൻ നിർമാണ കരാർ ഗുജറാത്തിലെ സ്വകാര്യ കമ്പനിക്ക്;കേന്ദ്രസർക്കാരിന് കത്തയച്ച് എളമരം
ദില്ലി; ഹൈഡ്രോക്സിക്ലൊറോക്വിൻ നിർമാണ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ എംപി എളമരം കരീം.പൊതുമേഖലാ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് & ഫാർമസ്യുട്ടിക്കൽസിനെ തഴഞ്ഞ് സ്വകാര്യ കമ്പനികളായ മുംബൈയിലെ ഐപിസിഎ ലബോറട്ടറി, അഹമ്മദാബാദിലെ സിഡസ് കാഡിലാ എന്നിവയ്ക്ക് മാത്രം കരാർ നടപടിക്കെതിരെ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്ക്ക് കത്ത് നൽകിയതായി എളമരം കരീം അറിയിച്ചു. ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്. പോസ്റ്റ് വായിക്കാം

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അവശ്യക്കാരുള്ള മരുന്നുകളിൽ ഒന്നാണ് ഹൈഡ്രോക്സിക്ലൊറോക്വിൻ. കൊറോണ വൈറസിനെ ചെറുത്തുനിർത്താൻ ഒരു പരിധിവരെയെങ്കിലും ഫലപ്രദമെന്നു ലോകം മുഴുവൻ അംഗീകരിച്ച ഈ മരുന്നിന്റെ ഏറ്റവും വലിയ ഉത്പാദകരാണ് നമ്മുടെ രാജ്യം. ലോകത്തെ ആകെ ഉത്പാദനത്തിന്റെ 70 ശതമാവും ഇന്ത്യയിലാണ്. ഈ അടിയന്തിര സാഹചര്യം സ്വകാര്യ കുത്തക കമ്പനികളുടെ കീശവീർപ്പിക്കാനുള്ള അവസരമാക്കിമാറ്റാതെ പൊതുമേഖലയിൽ മരുന്ന് ഉത്പാദിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണം.
ലോകം ഇന്ന് ഉറ്റുനോക്കുന്ന ഹൈഡ്രോക്സിക്ലൊറോക്വിൻ എന്ന മരുന്ന് സ്വകാര്യ മരുന്ന് കമ്പനികളെക്കാൾ വില കുറച്ചു ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സ്ഥാപനമാണ് ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാമരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് & ഫാർമസ്യുട്ടിക്കൽസ്. ഇതിന്റെ കൊൽക്കത്ത, കാൺപൂർ പ്ലാന്റുകൾ ഹൈഡ്രോക്സിക്ലൊറോക്വിൻ ഉത്പാദനത്തിന് സർവ്വസജ്ജവുമാണ്.
രാജ്യം മുഴുവൻ ഒറ്റക്കെട്ടായി കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുമ്പോൾ ആ ഒരുമയുടെ സന്ദേശത്തിന് വിഘാതമാണ് കേന്ദ്രസർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ. ഇത് പിൻവലിക്കണം. മാത്രമല്ല, ബംഗാൾ കെമിക്കൽസ് & ഫാർമസ്യുട്ടിക്കൽസിന് അടിയന്തിരമായി ഹൈഡ്രോക്സിക്ലൊറോക്വിൻ നിർമാണക്കരാർ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവണം, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications