ഫറൂഖ് അബ്ദുളളയെ ഇഡി ചോദ്യം ചെയ്യുന്നു, രാഷ്ട്രീയ പക പോക്കലെന്ന് മകൻ ഒമർ അബ്ദുളള
ദില്ലി: നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുളളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസിലാണ് ഫറൂഖ് അബ്ദുള്ളയെ ഇഡി ചോദ്യം ചെയ്യുന്നത്. ഫറൂഖ് അബ്ദുളള ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്തെ 43 കോടിയുടെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.
ശ്രീനഗറില്‍ വെച്ചാണ് ഇഡി ഫറൂഖ് അബ്ദുളളയെ ചോദ്യം ചെയ്യുന്നത്. ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴില്‍ ഇഡി ഫറൂഖ് അബ്ദുളളയുടെ മൊഴി രേഖപ്പെടുത്തു. നേരത്തെ 2019ലും ഇതേ ക്‌സില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫറൂഖ് അബ്ദുളളയെ ചോദ്യം ചെയ്തിരുന്നു.

ഇഡിയുടെ നടപടിയെ കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ഉടനെ പ്രതികരിക്കുമെന്ന് ഫറൂഖ് അബ്ദുളളയുടെ മകനും നേതാവുമായ ഒമര്‍ അബ്ദുളള പ്രതികരിച്ചു. കശ്മീരില്‍ ജനകീയ സഖ്യം രൂപീകരിച്ചതിലുളള പ്രതികാര നടപടി മാത്രമാണിതെന്നും ഒമര്‍ അബ്ദുളള പ്രതികരിച്ചു. 2002നും 2011നും ഇടയില്‍ 113 കോടി രൂപയോളമാണ് ബിസിസിഐ ജമ്മു ആന്‍ഡ് കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് നല്‍കിയത്.
ഈ പണത്തില്‍ നിന്നും 43. 69 കോടിയോളം രൂപ ക്രമക്കേട് നടത്തി എന്ന ആരോപണം ആണ് ഇഡി അന്വേഷിക്കുന്നത്. 2015ല്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി കേസ് സിബിഐ അന്വേഷണത്തിന് വിട്ടു. കേസ് അന്വേഷണത്തില്‍ സംസ്ഥാന പോലീസ് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. 2018ല്‍ ഫറൂഖ് അബ്ദുളള അടക്കം 4 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് ആണ് ഇഡി അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications