ഇപിഎഫ്ഒ പലിശ: 8.50 ശതമാനമായി നിലനിര്‍ത്തണം, കുറയ്ക്കാനുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണം: ജോണ്‍ ബ്രിട്ടാസ്
ദില്ലി: 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പുനഃപരിശോധിക്കുകയും, നിലവിലെ 8.50% പലിശനിരക്കില്‍ ഉറച്ചുനില്‍ക്കുകയും വേണമെന്ന ആവശ്യം ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിലെ ശൂന്യവേളയില്‍ അവതരിപ്പിച്ചു.
താൻ പീഡിപ്പിച്ചില്ല; 'പരാതികൾ അവർ കെട്ടിച്ചമച്ചത്'; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി ഹൈക്കോടതിയിൽ
ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് പലിശ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.10% ആയി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 1977-78 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. അക്കാലത്ത് 8% പലിശയാണ് ഉണ്ടായിരുന്നത്. അതിനുശേഷം, ഇതുവരെ 8.25% മുതല്‍ 12% വരെ എന്ന നിരക്കില്‍ ഇപിഎഫ്ഒ പലിശ നല്‍കിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.5 ശതമാനം ആയിരുന്നു. പണപ്പെരുപ്പം വീണ്ടും ഉയരുന്ന ഈ കോവിഡ് മഹാമാരികാലത്ത് പലിശനിരക്കിലെ കുറവ് കോടിക്കണക്കിന് അംഗങ്ങളെ പ്രതികൂലമായി ബാധിക്കും. ജനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളില്‍ കോവിഡ് കനത്ത ആഘാതം ഏല്‍പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗണ്യമായ പിന്‍വലിക്കലുകള്‍ ഉണ്ടായിട്ടും ഇപിഎഫ്ഒ 2020-21 സാമ്പത്തിക വര്‍ഷത്തിലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കുകയെന്ന പൊടുന്നനെയുള്ള ഈ തീരുമാനം തൊഴിലാളി സമൂഹത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം. അവര്‍ക്ക് മതിയായ സാമൂഹിക സുരക്ഷ നല്‍കാനുള്ള ഉത്തരവാദിത്തം ഗവണ്‍മെന്റിനുണ്ട്.
ഈ സാഹചര്യത്തില്‍, 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടത് ആവശ്യമാണ്, നിലവിലെ 8.50% പലിശനിരക്ക് തന്നെ ഇപിഎഫ് അംഗങ്ങള്‍ക്ക് നല്‍കുവാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
നേരത്തെ പൊതുമേഖലയെ സ്വകാര്യ വത്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. രാജ്യത്തിന്റെ വികസനത്തിനായി പൊതുമേഖല വഹിച്ച പങ്കിനെ പറ്റി ചെറിയ വരികളില്‍ ഒതുക്കാനാകില്ല. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കുറച്ചുകാലമായി നമ്മള്‍ കാണുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞിരുന്നു.
പൊതു മേഖലയിലുണ്ടായിരുന്ന പല വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെടുകയോ, അവയുടെ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. നമ്മുടെ അഭിമാനമായിരുന്ന പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും സ്വകാര്യ കുത്തകകളെ ഏല്പിയ്ക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
പൊതു മേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുകയും പിന്തുണ നല്‍കി അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കേരളാ സര്‍ക്കാരിന്റെ നയം. കേന്ദ്ര ഗവണ്‍മെന്റിന്റെ നോഡല്‍ ഏജന്‍സി എന്ന നിലയില്‍ കൊവിഡ് മഹാമാരിയോട് പോരാടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച എച്ച് എല്‍ എല്‍ പൊതുമേഖലയില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകത ഏവര്‍ക്കും അറിയാം. എച്ച് എല്‍ എല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ലാഭത്തില്‍ മുന്നോട്ടുപോകുന്ന പൊതുമേഖലാ സ്ഥാപനം കൂടിയാണ്. അത്തരമൊരു സ്ഥാപനത്തെ വില്‍ക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നാണ് ഞാന്‍ രാജ്യസഭയില്‍ ഇന്ന് ഉന്നയിച്ച ഒരു കാര്യം.
പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിനെ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിച്ചതുപോലെ, വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംരക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതുപോലെ എച്ച് എല്‍ എല്‍ ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണ്. ഓഹരി വിറ്റഴിക്കല്‍ നടപടിയില്‍ നിന്നും പിന്മാറണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെ കേന്ദ്ര ഗവണ്‍മെന്റ് ഈ നടപടിയുമായി മുന്നോട്ട് പോകുകയാണ്. എന്നുമാത്രമല്ല കേരള സര്‍ക്കാര്‍ 19 ഏക്കറോളം സ്ഥലം എച്ച് എല്‍ എല്‍ ന് വേണ്ടി സൗജന്യമായി കൈമാറിയെന്നത് പോലും പരിഗണിക്കാതെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ നിന്ന് പോലും കേരളത്തെ മാറ്റി നിര്‍ത്തി എന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ മൂല്യങ്ങള്‍ക്ക് എതിരാണ്.
Recommended Video
എച്ച് എല്‍ എല്‍ വില്‍പ്പനയുമായി കേന്ദ്രം മുന്നോട്ട് പോകുകയാണെങ്കില്‍ പരസ്പര സമ്മതപ്രകാരമുള്ള വ്യവസ്ഥകള്‍ പ്രകാരംഎച്ച് എല്‍ എല്‍ നേരിട്ട് വാങ്ങാന്‍ അനുവദിക്കണം അല്ലാത്തപക്ഷം ഓഹരി വില്പന പ്രക്രിയ നടപടിയില്‍ പങ്കെടുത്തെങ്കിലും എച്ച് എല്‍ എല്‍ വാങ്ങുവാനുള്ള അനുമതി കേരളത്തിന് നല്‍കണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.