കര്‍ണാടക തെരഞ്ഞെടുപ്പിൽ പരീക്ഷണം; ഏഴിടത്ത് 'പരീക്ഷണ വോട്ടിങ് യന്ത്രം', കനത്ത സുരക്ഷ!
ബെംഗളൂരു: വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണത്തിന് മറുപടിയായി പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലാണ് പുതിയ വോട്ടിങ് യന്ത്രം പരീക്ഷിക്കുക. ഏഴിടത്ത് പുതിയ തരം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍(ഇവിഎം) ഉപയോഗിക്കും. മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങള്‍ എന്നറിയപ്പെടുന്ന എം 3 മോഡലാണ് പരീക്ഷിക്കുക.
നിലവിലെ എം 2 മോഡലിനേക്കാള്‍ കനത്ത സുരക്ഷയാണ് എം–3യില്‍ ഒരുക്കിയിരിക്കുന്നത്. ഇത് വിജയിച്ചാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുഴുവനും എം–3 യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്നും കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജിവ് കുമാര്‍ പറയുന്നു. ബെംഗളൂരു സെന്‍ട്രലിലെ രാജരാജേശ്വരി നഗര്‍, ശിവാജി നഗര്‍, ശാന്തി നഗര്‍, ഗാന്ധി നഗര്‍, രാജാജി നഗര്‍, ചാമരാജ്‌പേട്ട്,ചിക്ക്‌പേട്ട് മണ്ഡലങ്ങളിലാണ് പുതിയ യന്ത്രം പരീക്ഷിക്കുന്നത്.
വോട്ടിങ് യന്ത്രത്തിന്റെ ഭാഗമായ 2710 ബാലറ്റിങ് യൂണിറ്റും 2260 കണ്‍ട്രോള്‍ യൂണിറ്റുകളും ഒപ്പം 2350 വിവിപാറ്‌റ് (വോട്ടുരസീത്) യന്ത്രങ്ങളുമാണ് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുക. ബെംഗളൂരുവിലേക്ക് യന്ത്രങ്ങളെല്ലാം എത്തിച്ച് ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിലവിലെ വോട്ടിങ് യന്ത്രങ്ങളേക്കാള്‍ കനംകുറഞ്ഞതും നീളമേറിയതുമാണ് എം 3.
നിലവിലെ വോട്ടിങ് യന്ത്രത്തില്‍ നാലു ബാലറ്റിങ് യൂണിറ്റുകള്‍ ഘടിപ്പിക്കാം (64 സ്ഥാനാര്‍ഥികളുടെ വിവരങ്ങളും). അതുപോലെ തന്നെ വോട്ടിങ് യന്ത്രം ആരെങ്കിലും അനധികൃതമായി തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനരഹിതമാക്കപ്പെടും. 'സ്വിച്ച്ഡ് ഓണ്‍' ചെയ്തിരിക്കുന്ന സമയം മുഴുവന്‍ എം 3 യന്ത്രത്തെ പൂര്‍ണമായും പരിശോധിച്ചു കൊണ്ടിരിക്കുന്നതരത്തിലാണ് ഈ സോഫ്റ്റ്‌വെയര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഹാര്‍ഡ്‌വെയറിലോ സോഫ്റ്റ്‌വെയറിലോ എന്തെങ്കിലും മാറ്റം വന്നാല്‍ ഉടന്‍ തിരിച്ചറിയാനാകും. 2013ലാണ് എം–3 വോട്ടിങ് യന്ത്രങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. 2000 കോടി രൂപയാണു ഇതിനു വേണ്ടി കേന്ദ്രം വകമറ്റിയിക്കുന്നത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപിച്ച് നേരത്തേ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.