ശിവസേനയ്ക്ക് വെല്ലുവിളിയായി നാരായൺ റാണെ; പുതിയ പാർട്ടി രൂപീകരിച്ചു, ലക്ഷ്യം എൻഡിഎ പാളയം
മുംബൈ: എൻഡിഎയോട് അടുക്കുന്നുവെന്ന സൂചനകൾ ശരിവച്ച്, കോൺഗ്രസ് വിട്ട മഹാരാഷ്ട്രയിലെ കരുത്തനായ നേതാവ് നാരായൺ റാണെ പുതിയ പാർട്ടി പ്രഖ്യാപിച്ചു. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടി എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കുമെന്ന് നാരായണ്‍ റാണെ അറിയിച്ചു. മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
മഹാരാഷ്ട്രയില്‍ നിര്‍ണായക സ്വാധീനമുള്ള നാരായണ്‍ റാണെയെ എന്‍ഡിഎ പാളയത്തിലെത്തിക്കുക വഴി കോണ്‍ഗ്രസിനെ തളര്‍ത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയക്കും നാരായണ്‍ റാണെയുടെ എന്‍ഡിഎ പ്രവേശം വെല്ലുവിളിയുയര്‍ത്തും. കോണ്‍ഗ്രസ് ഉപേക്ഷിച്ച് നാരായണ്‍ റാണെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ബിജെപി തണുത്ത സമീപനം സ്വീകരിച്ചതോടെയാണ് റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതെന്നാണ് സൂചന.
ശിവസേനയ്ക്ക് വിമർശനം
റാണെയുടെ ബിജെപി പ്രവേശനത്തിന് തടസ്സമായി നില്‍ക്കുന്നത് ശിവസേനയാണെന്ന് സൂചന നില നില്‍ക്കെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ശിവസേനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ഉദ്ധവ് താക്കറെക്കെതിരെ...
ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും റാണെ വാര്‍ത്ത സമ്മേളനത്തില്‍ ആഞ്ഞടിച്ചു.
ശിവസേന മന്ത്രിമാർ ഉറങ്ങുന്നു
ശിവസേന മന്ത്രിമാർ, മന്ത്രിസഭാ യോഗങ്ങളിൽ ഉറങ്ങുകയാണെന്നാണ് തോന്നുന്നതെന്നും റാണെ പരിഹസിച്ചു.
പുറത്താക്കേണ്ടി വരും
സർക്കാർ കാലാവധി പൂർത്തിയാക്കുന്നതുവരെ ശിവസേന എൻഡിഎ സഖ്യകകഷിയായി തുടരുമോ എന്നു ചിലർ ചോദിച്ചു. എന്നും എനിക്ക് ഒരുത്തരം മാത്രമേയുള്ളൂ. ഒരു കാരണവശാലും അവർ സർക്കാരിൽനിന്ന് വിട്ടുപോകില്ല. മറ്റു പാർട്ടികൾ ചേർന്നു പുറത്താക്കുകയേ നിവൃത്തിയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയാക്കാൻ സൂചന
ശിവസേനയുമായി തെറ്റിപ്പിരിഞ്ഞു കോൺഗ്രസിലെത്തി, ഏതാനും ദിവസം മുൻപു കോൺഗ്രസ് ബന്ധവും അവസാനിപ്പിച്ചു പുറത്തെത്തിയ നാരായൺ റാണെയെ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ അംഗമാക്കാനാണ് ആലോചന.