'മേട്ടുപ്പാളയത്ത് മൂവായിരം ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു', യാഥാർത്ഥ്യം ഇങ്ങനെ!
മേട്ടുപ്പാളയം: തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് മൂവായിരം ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന വാര്‍ത്ത തെറ്റെന്ന് റിപ്പോര്‍ട്ട്. മേട്ടുപ്പാളയത്ത് 'ജാതി മതില്‍' ഇടിഞ്ഞ് വീണ് 17 ദളിതര്‍ മരിച്ച സംഭവത്തിന് പിന്നാലെ നാടൂര്‍ ഗ്രാമത്തിലെ മൂവായിരം ദളിതര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് വാര്‍ത്ത. എന്നാലിത് നാടൂര്‍ ഗ്രാമവാസികള്‍ നിഷേധിച്ചു.
തങ്ങള്‍ ശ്രീരാമന്‍ അടക്കമുളള ഹിന്ദു ദൈവങ്ങളുടെ ഭക്തരാണെന്നും മതം മാറുന്നതിനായി ഒരു മുസ്ലീം സംഘടനയും തങ്ങളെ സമീപിച്ചിട്ടില്ല എന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. തങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇത്തരം വാര്‍ത്തകള്‍ ആരാണ് പ്രചരിപ്പിക്കുന്നത് എന്നറിയില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. തമിഴ് പുലിഗള്‍ കക്ഷി എന്ന സംഘടനയാണ് ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു എന്ന് നേരത്തെ അവകാശപ്പെട്ടത്.

എന്നാല്‍ ഇസ്ലാം മതം സ്വീകരിക്കുന്നു എന്ന് തങ്ങള്‍ പറഞ്ഞത് തിരുപ്പൂര്‍, കോയമ്പത്തൂര്‍ അടക്കമുളള സ്ഥലങ്ങളിലെ ദളിതരെ കുറിച്ചാണ് എന്നാണ് ഇപ്പോള്‍ തമിഴ് പുലിഗള്‍ കക്ഷി നേതാക്കള്‍ പറയുന്നത്. ദളിതരുടെ കോളനി കാണാതിരിക്കാന്‍ സവര്‍ണ ഹിന്ദുവായ വ്യക്തി 20 അടി ഉയരത്തില്‍ ഉയര്‍ത്തിക്കെട്ടിയ മതില്‍ ഇടിഞ്ഞ് വീണാണ് നാടൂര്‍ ഗ്രാമത്തില്‍ കൈക്കുഞ്ഞുങ്ങള്‍ അടക്കമുളളവര്‍ മരിച്ചത്. ഈ സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയൊന്നുമെടുക്കാത്തതില്‍ പ്രതിഷേധിച്ച് ദളിതര്‍ കൂട്ടത്തോടെ മതം മാറുന്നു എന്നാണ് നേരത്തെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്.
വിവേചനത്തിനുളള മറുമരുന്ന് മതപരിവര്‍ത്തനമാണ് എന്നാണ് തമിഴ് പുലിഗള്‍ കക്ഷി നേതാവ് എം ഇളവേനില്‍ പ്രതികരിക്കുന്നത്. എന്നാല്‍ മതംമാറ്റം ഗ്രാമവാസികള്‍ നിഷേധിച്ചതിനെ കുറിച്ചുളള ചോദ്യത്തിന് ഇളവേനിലിന്റെ മറുപടി, പോലീസ് തങ്ങളെ ഗ്രാമത്തിലേക്ക് ഇപ്പോള്‍ കടത്തി വിടുന്നില്ലെന്നും അവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചേക്കും എന്നുമാണ്. ജനുവരി 5ന് മേട്ടുപ്പാളയത്ത് വെച്ച് മൂവായിരം ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുമെന്നും ഇയാള്‍ പറയുന്നു. ഇവര്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍ അടക്കമുളള സ്ഥലങ്ങളില്‍ നിന്നാണെന്നും മതില്‍ ഇടിഞ്ഞ സംഭവത്തിന് ശേഷമാണ് ഇവര്‍ മതംമാറ്റത്തിന് തീരുമാനിച്ചത് എന്നും ഇളവേനില്‍ പറയുന്നു.












Click it and Unblock the Notifications