സോണിയാ ഗാന്ധി എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്ന, സോഷ്യൽ മീഡിയയിൽ പ്രചാരണം, എന്താണ് സത്യം?
ദില്ലി: കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തില്‍ തിരിച്ചെത്താനുളള പോരാട്ടം രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും സോണിയ ഗാന്ധി പടിയിറങ്ങിയത്. തുടക്കത്തില്‍ പരിഹസിച്ച ബിജെപി ഇറ്റലിക്കാരിയായ സോണിയയേയും മകനേയും ഇപ്പോള്‍ ഭയപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിക്കും സോണിയയ്ക്കും എതിരെ ബിജെപി നിരവധി പ്രചാരണങ്ങള്‍ അഴിച്ച് വിടുന്നുണ്ട്. അതിലൊന്ന് ഇംഗ്ലണ്ടിലെ ക്വീന്‍ എലിസബത്ത് II നേക്കാള്‍ സമ്പത്ത് സോണിയാ ഗാന്ധിക്കുണ്ട് എന്നതാണ്. ഹഫിംഗ്ടണ്‍ പോസ്റ്റിലെ വാര്‍ത്തയാണ് എന്നാണ് പ്രചാരണം. എന്താണിതിലെ സത്യാവസ്ഥ എന്നറിയേണ്ടേ.
സോണിയ ഗാന്ധിയുടെ സമ്പാദ്യമെത്ര
ബിജെപി നേതാവ് അശ്വിനി ഉപാധ്യായ അടക്കമുളള സംഘപരിവാര്‍ പ്രൊഫലുകളില്‍ നിന്നാണ് സോണിയാ ഗാന്ധിയെ കുറിച്ചുളള ഈ പ്രചാരണം നടക്കുന്നത്. ഹഫിഗ്ടണ്‍ പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തി ടൈംസ് ഓഫ് ഇന്ത്യ 2013 ഡിസംബര്‍ 2ന് പ്രസിദ്ധീകരിച്ച വാര്‍ത്തയൊക്കൊപ്പമാണ് പ്രചാരണം. ഈ വാര്‍ത്തയില്‍ പറയുന്നത് സോണിയാ ഗാന്ധിക്ക് ലോകത്തിലെ കോടീശ്വരന്മാരായ രാഷ്ട്രീയ നേതാക്കളില്‍ 12ാം സ്ഥാനമാണ് എന്നാണ്.
രാജ്ഞിക്കും മുകളിലോ
2 ബില്യണ്‍ ഡോളറാണ് സോണിയാ ഗാന്ധിയുടെ സമ്പാദ്യമെന്നും വാര്‍ത്തയില്‍ പറയുന്നു. അതായത് 200 കോടി രൂപ. സോണിയ എലിസബത്ത് രാജ്ഞിക്കും ഒമാന്‍ സുല്‍ത്താനും സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസദിനും മുകളിലാണ് സോണിയ എന്നും ഹഫിംഗ്ടണ്‍ പോസ്റ്റ് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ തെറ്റുള്ളതിനാണ് ഈ വാര്‍ത്ത പിന്നീട് ഹഫിംഗ്ടണ്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
അത് തെറ്റാണ്
അതേ തെറ്റായ വാര്‍ത്തയാണ് ബിജെപി നേതാക്കളടക്കം പ്രചരിപ്പിക്കുന്നത്. അശ്വിനി ഉപാദ്ധ്യായയുടെ ട്വീറ്റ് 2000ലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ട് കഴിഞ്ഞു. എവിടെ നിന്നാണ് സോണിയയ്ക്ക് ഇത്രയും പണം എന്നതടക്കമുളള ചോദ്യങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്തയില്‍ നിന്നും സോണിയാ ഗാന്ധിയുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. തെറ്റായ വിവരമാണ് നല്‍കിയതെന്നും ഈ അമേരിക്കന്‍ വെബ്‌സൈറ്റ് സമ്മതിക്കുന്നു.
സ്വത്ത് കണക്ക് ഇതാ
സെലിബ്രിറ്റി നെറ്റ് വര്‍ത്ത് എന്ന വെബ്‌സൈറ്റിനെ അടിസ്ഥാനമാക്കിയായിരുന്നു ഹഫിംഗ്ടണ്‍ വാര്‍ത്ത. എന്നാല്‍ സെലിബ്രിറ്റി നെറ്റ് വര്‍ത്ത് സൈറ്റിലെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ പറയുന്നത് തങ്ങള്‍ ഈ വിവരങ്ങള്‍ക്ക് ഉത്തരവാദികളല്ല എന്നാണ്. സോണിയാ ഗാന്ധി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പ് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരം കാണിച്ചിരിക്കുന്നത് 12.82 കോടിയാണ്.
ഏഴയലത്ത് പോലും വരില്ല
എന്നാല്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II ന്റെ ആകെ സമ്പാദ്യം എന്നത് 450 മില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 3100 കോടി രൂപ. ഇത് സോണിയാ ഗാന്ധിയുടെ 12 കോടിയുടെ ഏഴലയത്ത് പോലുമുളള സഖ്യയല്ല. എന്തായാലും സത്യം ചെരിപ്പിട്ട് വരുമ്പോഴേക്കും നുണ ലോകം ചുറ്റിക്കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായത് കൊണ്ട് തന്നെ ഇത്തരം നുണകളുടെ പെരുമഴയാണ് സോഷ്യല്‍ മീഡിയയില്‍.
100 കോടി നികുതി വെട്ടിപ്പ്
അതിനിടെ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും നേടി, നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എത്തിയിട്ടുണ്ട്. 100 കോടിയുടെ നികുതി വെട്ടിപ്പ് ഇരുവരും നടത്തി എന്നാണ് നോട്ടീസില്‍ പറയുന്നത്. നാഷണല്‍ ഹെരാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഇരുവരുടേയും വരുമാനം പുനപരിശോധിച്ചതോടെയാണ് കോടികളുടെ നികുതി വെട്ടിപ്പ് കണ്ടു പിടിച്ചത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.