Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്കയായി കൊച്ചി-മൂന്നാർ ദേശീയപാത 85ലെ നേര്യമംഗലം-വാളറ ഭാഗം; ജോലികൾ നിലച്ചിട്ട് ഒരു വർഷം

കൊച്ചി: കേരളത്തിലെ പ്രധാന വിനോദസഞ്ചാര പാതകളിലൊന്നായ കൊച്ചി-മൂന്നാർ ദേശീയപാത 85ലെ നേര്യമംഗലം-വാളറ ഭാഗത്തെ റോഡ് വികസന പ്രവൃത്തികൾ ഏകദേശം ഒരു വർഷമായി നിലച്ചതോടെ മഴക്കാലത്ത് യാത്രക്കാർക്ക് ആശങ്ക വർധിക്കുന്നു. റോഡ് വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായി കുഴിച്ചിട്ട ഭാഗങ്ങൾ ഇപ്പോഴും പുനഃസ്ഥാപിക്കപ്പെടാതെ കിടക്കുന്നതിനാൽ അപകടസാധ്യതയും ഗതാഗത ബുദ്ധിമുട്ടുകളും രൂക്ഷമായിരിക്കുകയാണ്.

14.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭാഗം, 910 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന കൊച്ചി-മൂന്നാർ ദേശീയപാത നവീകരണ പദ്ധതിയുടെ ഭാഗമാണ്. എന്നാൽ വനഭൂമിയിൽ ആവശ്യമായ അനുമതികളില്ലാതെയാണ് നിർമ്മാണം നടക്കുന്നതെന്നും പരിസ്ഥിതി നാശം ഉണ്ടാകുന്നതായും ആരോപിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെ തുടർന്ന് 2025 ജൂലൈ 11-ന് ഹൈക്കോടതി പ്രവൃത്തികൾക്ക് സ്‌റ്റേ അനുവദിച്ചു. അതിനുശേഷം നിർമ്മാണം പൂർണമായും നിലച്ചിരിക്കുകയാണ്.

kochi munnar national highway

റോഡ് വികസനത്തിനായി ആരംഭിച്ച ഡ്രെയിനേജ് നിർമ്മാണം പൂർത്തിയാകാതെയാണ് ഇപ്പോൾ കിടക്കുന്നത്. റോഡിന്റെ പല ഭാഗങ്ങളും കുഴിച്ച നിലയിൽ തുടരുന്നതിനാൽ മഴവെള്ളം കെട്ടിക്കിടക്കുകയും വാഹനയാത്ര ദുഷ്‌കരമാകുകയും ചെയ്യുന്നു. പാതയോര സംരക്ഷണഭിത്തികൾ, പാകപ്പെടുത്തിയ ഷോൾഡറുകൾ എന്നിവയുടെ നിർമാണവും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കഴിഞ്ഞ വർഷമായി ഇതേ നിലയിൽ തുടരുകയാണ് ഇവിടെ. ഇനി ഉന്നത ഇടപെടൽ ഉണ്ടാവാതെ ജോലികൾ പുനരാരംഭിക്കാൻ സാധിക്കില്ല.

പദ്ധതി വേഗത്തിലാക്കാൻ രൂപീകരിച്ച ജനകീയ സമിതിയുടെ അഭിപ്രായത്തിൽ, മഴ ശക്തമാകുന്നതിന് മുമ്പ് കുറഞ്ഞത് താൽക്കാലിക അറ്റകുറ്റപ്പണികളെങ്കിലും നടത്താൻ അധികൃതർ തയ്യാറാകണം. റോഡ് കുഴിച്ചിട്ട നിലയിലാണ്. ഡ്രെയിനേജ് ജോലികൾ പൂർത്തിയായിട്ടില്ല. മഴക്കാലം ആരംഭിച്ചതോടെ സ്ഥിതി കൂടുതൽ മോശമാകും. ദിവസേന യാത്ര ചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു.

ഇടുക്കി ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിൽ നിന്നുള്ള രോഗികളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന ആംബുലൻസുകൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. അതിനാൽ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ അടിയന്തര സേവനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ആംബുലൻസുകൾക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. മഴക്കാലത്ത് അപകടസാധ്യത പലമടങ്ങ് ഉയരുമെന്നാണ് അവർ പറയുന്നത്.

റോഡ് നിർമ്മാണം നിലച്ചതിനെതിരെ കഴിഞ്ഞ മാസങ്ങളിൽ പ്രദേശത്ത് നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. അടുത്തിടെ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിലും വിഷയം പ്രധാന ചർച്ചാവിഷയമായി മാറിയിരുന്നു. മാത്രമല്ല അധികാരികളുടെ നിരന്തര അനാസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പലരും വോട്ട് പോലും രേഖപ്പെടുത്തിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം, ജില്ലാ ഭരണകൂടം നിയോഗിച്ച സമിതിയുടെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ച രേഖകളും ഈ ഭാഗം വിജ്ഞാപിത വനഭൂമിയിലൂടെ കടന്നുപോകുന്നില്ലെന്നും ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളില്ലെന്നും വ്യക്തമാക്കിയതായി ജനകീയ സമിതി അവകാശപ്പെടുന്നു. എന്നാൽ പിന്നീട് പുറത്തിറങ്ങിയ ചില സർക്കാർ ഉത്തരവുകൾ പദ്ധതി പുനരാരംഭിക്കുന്നത് കൂടുതൽ സങ്കീർണമാക്കിയെന്നാണ് ആരോപണം.

ദേശീയപാത 85 നവീകരണ പദ്ധതിയുടെ മറ്റ് ഭാഗങ്ങളിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നേര്യമംഗലം-വാളറ ഭാഗം ഇപ്പോഴും വലിയ തടസമായി തുടരുകയാണ്. നിർമാണം പുനരാരംഭിക്കുന്നതിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, കൊച്ചിയിലും മൂന്നാറിനുമിടയിൽ സഞ്ചരിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് അപൂർണമായി കിടക്കുന്ന പദ്ധതിയുടെ ദുരിതം അനുഭവിക്കുന്നത്.

മഴ ശക്തമാകുന്നതിന് മുമ്പ് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയാണ് പ്രദേശവാസികളും യാത്രക്കാരും പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് മൂന്നാർ പോലെയുള്ള ടൂറിസം കേന്ദ്രത്തിലേക്ക് പോവുന്ന റോഡ് ആയിരുന്നിട്ട് കൂടി ഏകദേശം ഒരു വർഷമായി നിലച്ച ജോലികൾ പുനഃരാരംഭിക്കുന്നതിൽ ഇനിയും അലംഭാവം കാട്ടരുതെന്ന് അവർ ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+