കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആദ്യം ഓർഡിനറിയിൽ മാത്രം, 100 ദിവസം നടപ്പാക്കും
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുമെന്ന യുഡിഎഫ് വാഗ്‌ദാനം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നേക്കും. എന്നാൽ പദ്ധതി ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം വന്നിരിക്കുന്നത്. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
അതിന്റെ ചുവടുപിടിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്‌ചയാണ് ഇന്ന് സെക്രട്ടറിയേറ്റില്‍ വച്ച് നടന്നിരുന്നു. നിലവിൽ ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം. കൂടാതെ 100 ദിവസങ്ങളിലെ ലാഭനഷ്‌ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും.

പദ്ധതി മൂലമുണ്ടാവുന്ന കെഎസ്ആർടിസിക്കുള്ള നഷ്‌ടം നികത്തുന്നത് പഠിക്കാൻ ധന കാര്യ സെക്രട്ടറിയെ ചുമതലപെടുത്തുകയും ചെയ്‌തു. ആദ്യ 100 ദിനം പദ്ധതി പഠിച്ച ശേഷം രണ്ടാം ഘട്ടം നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫാസ്‌റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് തിരിച്ചടിയാവുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്.
എടുത്തുചാടിയുള്ള തീരുമാനം വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്‌ടത്തിനും കാരണമാകുമെന്ന് കെഎസ്ആർടിസി വിദഗ്‌ധ സമിതി വിലയിരുത്തുകയും ചെയ്‌തിരുന്നു. നിലവിൽ ഒരു ഓര്‍ഡിനറി ബസുകള്‍ പോലുമില്ലാത്ത മണ്ഡലങ്ങളില്‍ ബസുകള്‍ കൊണ്ടുവരുന്നത് ആലോചിക്കും. എല്ലാ സ്ത്രീകള്‍ക്കും മറ്റു മാനദണ്ഡങ്ങള്‍ ഇല്ലാതെ സൗജന്യ യാത്ര അനുവദിക്കാനും തീരുമാനമായി. പണം സര്‍ക്കാര്‍ നല്‍കാനാണ് തീരുമാനം.
ഇതുവഴി കോർപ്പറേഷന് ഉണ്ടാവുന്ന അധിക ബാധ്യത ഒഴിവാക്കുകയാണ് ഉദ്ദേശ്യം. ആദ്യഘട്ട പഠനം പ്രകാരം ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസി കണക്കാക്കിയിരിക്കുന്നത്. ശേഷിക്കുന്ന സർവീസുകളിൽ സമാനമായി സൗജന്യ യാത്ര ഏർപ്പെടുത്തുമ്പോൾ അധികം നഷ്‌ടം രേഖപ്പെടുത്തിയേക്കും.
അതേസമയം, സർക്കാർ തീരുമാനത്തിൽ പ്രതിപക്ഷ യൂണിയനുകള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടിക്കണക്കിന് രൂപ പദ്ധതി നടത്തിപ്പിലൂടെ സര്‍ക്കാരിന് ബാധ്യത വരുമെന്നുമാണ് സിഐടിയു പറയുന്നത്. സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ബിഎംഎസ് മുന്നോട്ട് വയ്ക്കുന്ന നിലപാട്.












Click it and Unblock the Notifications