പരിക്ക് പറ്റി നിലത്ത് കിടക്കുന്ന പൈലറ്റ്, ചുറ്റിലും സഹായവുമായി ആളുകൾ, വീഡിയോയ്ക്ക് പിന്നിൽ
ദില്ലി: പുല്‍വാമ ഭീകരാക്രമണവും തുടര്‍ സംഭവങ്ങളും ഇന്ത്യാ-പാക് ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. സമാധാനത്തിനുളള ആഹ്വാനങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് യുദ്ധത്തിന് വേണ്ടിയുളള ആര്‍പ്പ് വിളികള്‍ പലയിടത്ത് നിന്നും ഉയരുന്നു. സോഷ്യല്‍ മീഡിയ വാളുകളില്‍ ചൂടുളള ചര്‍ച്ച അത് മാത്രമാണിപ്പോള്‍.
ഇന്ത്യ-പാക് സംഘര്‍ങ്ങളുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമടക്കം പങ്കുവെയ്ക്കപ്പെടുന്നത്. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ വീഡിയോകളും അക്കൂട്ടത്തിലുണ്ട്. പാകിസ്താനില്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിപ്പിക്കുന്നു. അഭിനന്ദന്റെത് എന്ന പേരിലാണ് പ്രചാരണം. വീഡിയോയുടെ സത്യാവസ്ഥ അറിയാം.
പാകിസ്താനെ ഞെട്ടിച്ച ആക്രമണം
പാക് അതിര്‍ത്തി കടന്ന് ചെന്ന് ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരവാദ പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30നാണ്. നൂറ് കണക്കിന് ഭീകരരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.
തുരത്തിയോടിച്ചു
പിന്നാലെ പാകിസ്താന്‍ അതിര്‍ത്തിയില്‍ തിരിച്ചടി ആരംഭിച്ചു. നിയന്ത്രണ രേഖ കടന്ന് വന്ന് ആക്രമിക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളെ ഇന്ത്യന്‍ വിമാനങ്ങള്‍ തുരത്തിയോടിച്ചു. ഇന്ത്യയ്ക്ക് മിഗ് 21 വിമാനം നഷ്ടപ്പെട്ടു. പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താന്റെ പിടിയിലുമായി.
പൈലറ്റ് പാക് പിടിയിൽ
ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ത്തുവെന്നും രണ്ട് പൈലറ്റുമാരെ പിടികൂടി എന്നുമാണ് ആദ്യം പാകിസ്താന്‍ അവകാശപ്പെട്ടത്. എന്നാല്‍ പിന്നാലെ അത് തിരുത്തി പാകിസ്താന്‍ രംഗത്ത് എത്തി. ഒരു പൈലറ്റ് മാത്രമേ പിടിയിലുളളൂ എന്ന് പാകിസ്താന്‍ പ്രസ്താവനയിറക്കി.
അഭിനന്ദന്റെ വീഡിയോ
വിമാനം തകര്‍ന്ന് പാകിസ്താനില്‍ വീണ അഭിനന്ദനെ ആളുകള്‍ മര്‍ദിക്കുന്നതും സൈന്യം കൈയും കണ്ണും കെട്ടി കൊണ്ടുപോകുന്നതും ചോദ്യം ചെയ്യുന്നതതും അടക്കമുളള വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. താന്‍ സുരക്ഷിതനാണ് എന്ന് അഭിനന്ദന്‍ പറയുന്ന വീഡിയോയും പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്.
വ്യാപക പ്രചാരണം
അതിനിടെ പാകിസ്താന്‍ സ്വദേശികള്‍ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പരിക്കേറ്റ ഒരു പൈലറ്റ് നിലത്ത് കിടക്കുന്നതും ചുറ്റുമുളള ആളുകള്‍ അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ. പേടിക്കേണ്ടെന്നും നിങ്ങൾക്കൊന്നുമില്ലെന്നും ഒരാൾ പറയുന്നത് കേൾക്കാം. ഇദ്ദേഹം ഇന്ത്യന്‍ പൈലറ്റാണ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
അത് പാകിസ്താൻ അല്ല
എന്നാലിത് തീര്‍ത്തും തെറ്റാണ് എന്നാണ് ഇന്ത്യ ടുഡെ കണ്ടെത്തിയിരിക്കുന്നത്. ദൃശ്യത്തില്‍ ഉളളത് ഇന്ത്യന്‍ സ്വദേശിയായ പൈലറ്റ് തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന് അപകടം പറ്റിയിരിക്കുന്നത് ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വിമാനം തകര്‍ന്ന് പാകിസ്താനില്‍ വീണിട്ടല്ല.
എയ്‌റോ ഇന്ത്യ ഷോ
ഒരാഴ്ച മുന്‍പ് പുറത്ത് വന്ന വീഡിയോ ആണിത്. ബംഗളൂരുവില്‍ വെച്ച് നടന്ന എയ്‌റോ ഇന്ത്യ ഷോയില്‍ രണ്ട് സൂര്യ കിരണ്‍ വിമാനങ്ങള്‍ തകര്‍ന്ന് വീണിരുന്നു. ഈ അപകടത്തില്‍ പരിക്ക് പറ്റിയ പൈലറ്റാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉളളത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
പാകിസ്താനിൽ വ്യാപക പ്രചാരണം
പാക് ആര്‍മി എന്ന ഫേസ്ബുക്ക് പേജില്‍ നിന്നുമാണ് ഈ വീഡിയോ പ്രചരിച്ച് തുടങ്ങിയത്. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ത്തുവെന്നും ഒരു പൈലറ്റിനെ പിടികൂടിയെന്നുമുളള പാകിസ്താന്റെ അവകാശവാദത്തിനൊപ്പമാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
ബെംഗളൂരുവിലെ അപകടം
എയ്‌റോ ഇന്ത്യ ഷോയുടെ റിഹേഴ്‌സലിനിടെ ആകാശത്ത് വെച്ച് രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഫെബ്രുവരി 19നാണ് അപകടം ഉണ്ടായത്. ഈ അപകടത്തില്‍ ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ വീഡിയോയില്‍ ഉളളത് അപകടത്തില്‍ പരിക്കേറ്റ വിംഗ് കമാന്‍ഡര്‍ വിജയ് ഷെല്‍കെ ആണ് എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
|
വീഡിയോ
വ്യാപകമായി പാകിസ്താനിൽ പ്രചരിക്കുന്ന വീഡിയോ ഇതാണ്