മോദി നല്‍കുന്നത് കപട സ്വപ്നങ്ങളും കപട വാഗ്ധാനങ്ങളും: മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി
ബെല്ലാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ശനിയാഴ്ച നാല് ദിവസത്തെ കർണാടക സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. മോദി സർക്കാർ തെറ്റായ വാഗ്ധാനങ്ങളാണ് നൽകുന്നതെന്നും സർക്കാരിന് തെറ്റായ സ്വപ്നങ്ങളാണുള്ളതെന്നുമാണ് രാഹുൽ ആരോപിക്കുന്നത്.
തെറ്റായ വാഗ്ധാനങ്ങൾ നൽകുന്നവരെയും തെറ്റായ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നവരെയും വിശ്വസിക്കരുതെന്നാണ് രാഹുൽ കർണാടകയിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. കർണാടകയിലെ ബെല്ലാരിയില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

വാഗ്ധാനങ്ങൾ പാലിക്കും
മോദി സര്‍ക്കാരിനെപ്പോലെയല്ല കോണ്‍ഗ്രസ് നൽകിയ വാഗാധാനങ്ങൾ പാലിക്കുമെന്ന് രാഹുൽ ഉറപ്പുനൽകിയിട്ടുണ്ട്. മോദിയുടെ വാഗ്ധാനങ്ങൾക്ക് മൂല്യമില്ലെന്നും മുന്നോട്ടുവച്ച വാഗ്ധാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാണിക്കുന്നു.

പുരോഗതിയെക്കുറിച്ച് മിണ്ടാട്ടമില്ല!
പാർലമെന്റിലെ മോദിയുടെ പരാമർശത്തെക്കുറിച്ച് പ്രതികരിച്ച രാഹുൽ മോദി ഭാവിയെക്കുറിച്ചോ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചോ സംസാരിക്കില്ലെന്നും ആരോപിച്ചു. യുവാക്കൾക്ക് ജോലി നൽകുന്നതിനെക്കുറിച്ചോ കർഷകരെ സഹായിക്കുന്നതിനെക്കുറിച്ചോ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്നും രാഹുൽ ഓർമിപ്പിക്കുന്നു. പ്രധാനമന്ത്രിയിൽ നിന്ന് ജനം കേൾക്കാൻ ആഗ്രഹിക്കുന്നത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ചാണ് രാഹുൽ പറയുന്നു.

കർണാടക തിരഞ്ഞെടുപ്പ്
അടുത്തതായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ പൊതുജനറാലികള്‍, റോഡ് ഷോ, യോഗങ്ങൾ എന്നിങ്ങനെ സംവദിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ കര്‍ണാടകയിലെത്തിയിട്ടുള്ളത്. നാല് ദിവസത്തിനിടെ കോപ്പാലിലെ ഹുഗ്ഗളിയമ്മ ക്ഷേത്രത്തിലും ഗവിയിലെ സിദ്ധേശ്വര ലിംഗായത്ത് മഠത്തിലും ദർശനം നടത്തി പുരോഹിതരുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച വൈകിട്ട് കോപ്പാലിലെ കൂക്കനൂരിൽ ഒരു യോഗവും രാഹുലിന്റെ അധ്യക്ഷതയില്‍ നടക്കും.

നാല് ദിവസത്തെ സന്ദർശനം
രണ്ടാം ദിനത്തിൽ റോഡ് മാർഗ്ഗം സഞ്ചരിക്കുന്ന രാഹുൽ കുഷ്ടഗി, കങ്കഗിരി, ഗംഗാവതി എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. കോപ്പാലിലെ കരതാഗിയിലെ ഒരു പൊതുയോഗത്തിലും രാഹുൽ സംബന്ധിക്കും. മൂന്നാം ദിനത്തിൽ റായ്ച്ചൂർ, യാദിഗിർ, കലബുർഗി, എന്നീ ജില്ലകള്‍ സഞ്ചരിച്ച് ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങും. ദേവദുർഗയിൽ വെച്ച് ഒരു ദളിത് റാലിയിലും രാഹുൽ സംബന്ധിക്കും. യുവാക്കള്‍, വിദ്യാർത്ഥികള്‍ എന്നിവരുമായി സംവദിക്കാനും രാഹുൽ സമയം നീക്കിവെച്ചിട്ടുണ്ട്. നാലാം ദിനത്തിൽ ബിസിനസുകാർ, പ്രൊഫഷണലുകൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിദാർ ജില്ലയിലെ അനുഭവ മന്തപ്പ സന്ദർശിക്കാൻ ഹെലികോപ്റ്ററിൽ യാത്ര തിരിക്കും.












Click it and Unblock the Notifications