അതിർത്തിയിൽ സമ്മർദ്ദതന്ത്രവുമായി ഭീകരർ; 6 പോലീസുകാരുടെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി
കശ്മീർ: കശ്മീരിൽ ആറു പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി. നിരവധി പോലീസുകാരുടെ വീട്ടിൽ ഭീകരർ റെയ്ഡ് നടത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം.
നേരത്തെ ഭീകരർക്ക് സ്വാധീനമുള്ള ചില പ്രദേശങ്ങളിൽ സേന റെയ്ഡുകൾ നടത്തുകയും തീവ്രവാദികളുടെ ചില ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ഭീകരരുടെ സമ്മർദ്ദ തന്ത്രമായിട്ടാകാം പോലീസുകാരുടെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയതെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.

പുൽവാമ, അനന്ത്നാഗ്, കുൽഗാം ജില്ലയിൽ നിന്നുമാണ് ഭീകർ ആളുകളെ തട്ടിക്കൊണ്ടുപോയത്. ശ്രീനഗറിൽ നിയോഗിച്ചിട്ടുള്ള ഒരു പോലീസുകാരന്റെ മകനും പോലീസ് ട്രെയിനിംഗ് സെന്ററിൽ ജോലി ചെയ്യുന്ന മറ്റൊരു പോലീസുകാരന്റെ മകനും തട്ടിക്കൊണ്ടുപോയവരിൽ ഉൾപ്പെടുന്നു.
ബുധനാഴ്ച ത്രാലിൽ നിന്നും ഒരു പോലീസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയെ വിട്ടയക്കണമെന്ന് കുടുംബം അഭ്യർത്ഥിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ച പുൽവാമയിൽ നിന്നും ഭീകരർ ഒരു പോലീസുകാരനെ തട്ടിക്കൊണ്ടുപോയിരുന്നു. മർദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത് ശേഷം വിട്ടയക്കുകയും ചെയ്തു.
അതേസമയം തീവ്രവാദികളുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തെക്കൻ കശ്മീരിൽ പ്രതിഷേധ പ്രകടനങ്ങളും നടന്നു. 2 തീവ്രവാദികളുടെ വീടും അഗ്നിക്കിരയാക്കിയിരുന്നു. ഇതിനെതിരെ താഴ്വരയിൽ പ്രതിഷേധം പുകയുന്നുണ്ട്. ഷോപ്പിയാനിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നാലു പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരമായാണ് സുരക്ഷാ ജീവനക്കാർ വീടുകൾ അഗ്നിക്കിരയാക്കിയതെന്ന് ഗ്രാമീണർ ആരോപിച്ചു.
കഴിഞ്ഞ 28 വർഷങ്ങൾക്കിടെ ആദ്യമായാണ് സുരക്ഷാ ജീവനക്കാരുടെ കുടുംബാഗങ്ങളെ ലക്ഷ്യം വെച്ച് ഭീകരർ ആക്രമണം നടത്തുന്നത്.












Click it and Unblock the Notifications