കർഷകസമരം: ദില്ലി അതിർത്തിയിൽ രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് വിഛേദിച്ചു, മൂന്നിടങ്ങളിൽ നിയന്ത്രണം
ദില്ലി: ദില്ലി അതിർത്തിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ച് കേന്ദ്രസർക്കാർ. ദില്ലി അതിർത്തിയിലെ കർഷക പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രങ്ങളായ സിംഘു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിലാണ് ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിട്ടുള്ളത്. രാത്രി 11 മണി മുതൽ 24 മണിക്കൂർ വരെ നിർത്തിവയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
"സിംഘു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിലും അവരുടെ സമീപ പ്രദേശങ്ങളിലും ജനുവരി 29 ന് രാത്രി 11 മുതൽ ജനുവരി 31 ന് 11 വരെ ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കാൻ ഉത്തരവിടേണ്ടത് അത്യാവശ്യവും ഉചിതവുമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു.

കർഷക പ്രക്ഷോഭത്തിന്റെ സാഹചര്യത്തിൽ ഹരിയാന സർക്കാർ വെള്ളിയാഴ്ച 17 ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വൈകിട്ട് 5 മണി വരെ നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്തും സമാനനീക്കം. ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് കർഷകരാണ് കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് രണ്ട് മാസത്തോളമായി ദില്ലിയിലും അതിർത്തി പ്രദേശങ്ങളിലും സമരം തുടരുന്നത്. കേന്ദ്രസർക്കാരുമായി പത്തോളം തവണ ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാത്തതിനാൽ സമരത്തിഷ പിന്നോട്ടില്ലെന്ന് കർഷകരും വ്യക്തമാക്കിയിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തതിന് പിന്നാലെ ട്രാക്ടർ റാലിയിൽ വെച്ച് കർഷകരും പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ദില്ലി പോലീസിന് കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടി വന്നു. സംഘർഷത്തിനിടെ ഒരു കർഷകൻ കൊല്ലപ്പെടുകയും നൂറുകണക്കിന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ചത്തെ അക്രമത്തെത്തുടർന്ന് ദില്ലി-യുപി അതിർത്തിയിലുള്ള ഗാസിപൂരിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. എന്നാൽ ബജറ്റ് അവതരണ ദിനത്തിൽ കർഷകർ നടത്താനിരുന്ന പ്രതിഷേധത്തിൽ പിന്മാറുന്നതായി കർഷകർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമെങ്കിൽ താൻ വെടിയുണ്ടകളെ നേരിടാൻ തയ്യാറാണെന്ന് കർഷക നേതാവ് രാകേഷ് ടികൈത് അവകാശപ്പെട്ടു. ഭരണകൂടം സ്വേച്ഛാധിപത്യപരമായാണ് കർഷകരോട് പെരുമാറുന്നതെന്നും ചൂണ്ടിക്കാണിച്ച കർഷക നേതാവ് യോഗി ആദിത്യനാഥ് സർക്കാരിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.












Click it and Unblock the Notifications