മുട്ടുമടക്കാതെ കർഷകർ: ഡിസംബർ 14ന് നിരാഹാര സമരം, ആവശ്യങ്ങളിലുറച്ച് കർഷക നേതാക്കൾ!!
ദില്ലി: രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തിയാർജ്ജിക്കുന്നതിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് കർഷകർ. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയിട്ടുള്ള മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായി കർഷക നേതാക്കൾ നിരാഹാരമനുഷ്ടിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ച് നിന്ന് ചർച്ച നടത്താൻ തയ്യാറാണെന്നാണ് കർഷക സംഘടനാ നേതാക്കൾ സർക്കാരിനെ അറിയിച്ചിട്ടുള്ളത്. എന്നാൽ ആദ്യം മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്ന കാര്യമായിരിക്കണം ചർച്ച ചെയ്യേണ്ടതെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ കർഷക പ്രതിഷേധം ശക്തമാക്കുന്നതിനുള്ള മാർഗ്ഗങ്ങളും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11 ന് രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്ന് ജയ്പൂർ-ദില്ലി ഹൈവേയിലൂടെ ആയിരക്കണക്കിന് കർഷകർ ദില്ലി ചലോ മാർച്ച് ആരംഭിക്കുമെന്ന് കർഷക നേതാവ് കൻവാൽപ്രീത് സിംഗ് പന്നു പറഞ്ഞു. മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള കർഷകരും ദില്ലിയിലുള്ള പ്രതിഷേധക്കാരുമായി കൂടിച്ചേരാനുള്ള യാത്രയിലാണെന്നും വരും ദിവസങ്ങളിൽ അവർ പ്രക്ഷോഭത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ കർഷകർ ദില്ലി- ജയ്പൂർ ദേശീയ പാതയും ഉപരോധിക്കും. സ്ത്രീകളോടും പ്രക്ഷോഭത്തിൽ പങ്കാളികളാവാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

സർക്കാർ ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അതിന് തയ്യാറാണ്യ പക്ഷേ ആവശ്യം എന്താണെങ്കിൽ മൂന്ന് കാർഷിക നിമയങ്ങൾ റദാക്കുക എന്ന് തന്നെയാണ്. അതിന് ശേഷം മാത്രമേ ഞങ്ങൾ മറ്റ് ആവശ്യങ്ങൾ ഉന്നയിക്കുകയുള്ളൂ- കർഷക നേതാവ് പറയുന്നു. അതേ സമയം കർഷക പ്രക്ഷോഭത്തെ ദുർബലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിന് പ്രതിഷേധിക്കുന്ന കർഷകർ അനുവദിക്കില്ലെന്നും പന്നു പറഞ്ഞു. പ്രതിഷേധം സമാധാനപരമായിത്തന്നെ നിലനിർത്താമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ പ്രതിഷേധം ദുരുപയോഗം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച കർഷകരോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രക്ഷോഭത്തിന്റെ അന്തരീക്ഷം നശിപ്പിക്കാൻ ചില "സാമൂഹിക വിരുദ്ധരും" "ഇടതുപക്ഷ, മാവോയിസ്റ്റ്" സംഘങ്ങളും ഗൂഢാലോചന നടത്തുന്നുണ്ടെന്നും കേന്ദ്രം ആരോപിച്ചിരുന്നു.












Click it and Unblock the Notifications