സിംഘു അതിര്‍ത്തിയില്‍ കർഷകരെ ആക്രമിച്ച് ഒരു സംഘം, ടെന്റ് പൊളിച്ചു, കർഷകർക്ക് നേരെ കല്ലേറ്
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ സമരം ചെയ്യുന്ന സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം. സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിച്ച് ഒരു വിഭാഗം ആളുകള്‍. പ്രദേശവാസികള്‍ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ ആണ് കര്‍ഷകരെ ആക്രമിച്ചത്. ദേശീയ പതാകയുമേന്തിയാണ് ആള്‍ക്കൂട്ടം സിംഘുവില്‍ എത്തിയത്. സമരം ചെയ്യുന്നവര്‍ കര്‍ഷകര്‍ അല്ലെന്നും തീവ്രവാദികള്‍ ആണെന്നും ആരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്.
Recommended Video
കര്‍ഷകര്‍ സമരം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഇക്കൂട്ടര്‍ രംഗത്ത് വന്നത്. പോലീസ് സമരഭൂമിക്ക് സമീപം സ്ഥാപിച്ച ബാരിക്കേഡുകള്‍ മറി കടന്ന് കര്‍ഷകരുടെ ടെന്റുകള്‍ക്ക് സമീപത്ത് എത്തിയ ആള്‍ക്കൂട്ടം ചില ടെന്റുകള്‍ പൊളിച്ച് നീക്കുകയും ചെയ്തു. കര്‍ഷകര്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ അടക്കമുളള സാധനങ്ങള്‍ ഇവര്‍ തല്ലിത്തകര്‍ത്തു. മാത്രമല്ല ഇവര്‍ കര്‍ഷകര്‍ക്ക് നേരെ കല്ലേറ് നടത്തി. തുടര്‍ന്ന് കര്‍ഷകരും അക്രമികള്‍ക്ക് നേരെ കല്ലെറിഞ്ഞു.
പ്രദേശത്ത് സംഘര്‍ഷം കനത്തതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി. വലിയ പോലീസ് സന്നാഹമാണ് സ്ഥലത്തുളളത്. കേന്ദ്രസേനയും സ്ഥലത്തുണ്ട്. എന്നിട്ടും അക്രമികളെ തടയാഞ്ഞതിനെതിരെ കര്‍ഷകര്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. പോലീസ് വിചാരിച്ചിരുന്നുവെങ്കില്‍ അക്രമികളെ തടയാമായിരുന്നുവെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പ്രദേശത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ആള്‍ക്കൂട്ടം കര്‍ഷകര്‍ സമയം ചെയ്യുന്ന സ്ഥലത്തേക്ക് എത്തിയിരുന്നു. എന്നാല്‍ രണ്ട് കിലോമീറ്റര്‍ അകലത്ത് വെച്ച് തന്നെ പോലീസ് ഇവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. സമാധാനപരമായി നടക്കുന്ന കര്‍ഷക സമരം പൊളിക്കാനുളള നീക്കമാണ് ഇതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം പ്രതിഷേധങ്ങള്‍ കര്‍ഷകര്‍ക്കെതിരെ നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ സമരഭൂമിയില്‍ നിന്നും കര്‍ഷകരെ ഒഴിപ്പിക്കാനുളള നീക്കത്തിലേക്ക് പോലീസ് നീങ്ങിയേക്കും എന്നാണ് സംശയിക്കുന്നത്.