ഏത് അമര്‍ത്തിയാലും വോട്ട് താമരക്ക്; യുപി വോട്ടിങ് മെഷീനില്‍ തിരിമറി, ഉദ്യോഗസ്ഥര്‍ സമ്മതിച്ചു
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ മെഷീന്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നു കൊണ്ടുവന്നതാണെന്ന് വ്യക്തമായി.
ഭോപ്പാല്‍: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മെഷീനില്‍ തിരിമറി നടന്നുവെന്ന ആരോപണം ശക്തമായിരിക്കെ ഇക്കാര്യം ശരിവച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. കാണ്‍പൂരില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനില്‍ ആര്‍ക്ക് വോട്ട് രേഖപ്പെടുത്തിയാലും അമരുന്നത് ബിജെപിയുടെ ചിഹ്നം താമര.
മധ്യപ്രദേശിലെത്തിച്ച വോട്ടിങ് മെഷീന്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ മെഷീന്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നു കൊണ്ടുവന്നതാണെന്ന് വ്യക്തമായി. ഇതോടെ രാഷ്ട്രീയ നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം ശരിയാണെന്ന് തെളിയുകയാണ്.
വോട്ടിങ് മെഷീനില്‍ പരിശോധനയുടെ ഭാഗമായി സ്ലിപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വരുന്നത് കാണ്‍പൂരിലെ ഗോവിന്ദ് നഗര്‍ മണ്ഡലത്തിലുള്ള ബിജെപി സ്ഥാനാര്‍ഥിയുടെ പേരിലുള്ളതാണ്. ഏത് ചിഹ്നം അമര്‍ത്തിയപ്പോഴും ബിജെപിയുടെ ബട്ടനാണ് അമരുന്നത്. തുടര്‍ന്നാണ് ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്.
മധ്യപ്രദേശിലെ ഭിന്ദിലെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന വോട്ടിങ് മെഷീനുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ ഇവ ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചവയാണെന്നും കാണ്‍പൂരിലെ മണ്ഡലത്തില്‍ നിന്നു കൊണ്ടുവന്നതാണെന്നും തെളിഞ്ഞു.
സംഭവം വിവാദമായപ്പോള്‍ അഞ്ചംഗ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളാണ് വോട്ടിങ് മെഷീന്‍ പരിശോധിച്ചത്. വിവിപാറ്റ് മെഷീനുകള്‍ നിരവധി തവണ അവര്‍ പരിശോധിച്ചു. സ്ലിപ്പ് എടുത്ത് പരിശോധിച്ചപ്പോഴാണ് പിഴവ് കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവം വിവാദമായതോടെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. ഭിന്ദ് കളക്ടര്‍ ഇളയരാജ, എസ്പി അനില്‍ സിങ് കുശാവഹ, എന്നിവരെ സ്ഥലം മാറ്റി. മറ്റു 19 ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്.
ഭിന്ദിലെ അതെര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് ഉത്തര്‍പ്രദേശില്‍ നിന്നു വോട്ടിങ് മെഷീനുകള്‍ എത്തിച്ചത്. ഇത്തരത്തില്‍ 300 വോട്ടിങ് യന്ത്രങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് എത്തിച്ചിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവര്‍ത്തിച്ച് പരിശോധിച്ചപ്പോള്‍ കോണ്‍ഗ്രസ് ചിഹ്നത്തിലും സ്ലിപ്പ് ലഭിച്ചെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
ഐടി ഡയറക്ടര്‍ മുകേഷ് മീണ, അഡീഷനല്‍ സെക്രട്ടറി എസ്‌കെ സിങ് എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് വോട്ടിങ് മെഷീന്‍ പരിശോധിക്കാന്‍ ദില്ലിയില്‍ നിന്ന് എത്തിയത്. കാണ്‍പൂരിലെ ഗോവിന്ദ്‌നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനിലാണ് പിഴവ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ മറ്റു ചില മെഷീനുകള്‍ പരിശോധിച്ചപ്പോള്‍ പിഴവുകള്‍ കണ്ടെത്തിയില്ല.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണ മികച്ച വിജയമാണ് നേടിയത്. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ വോട്ടിങ് മെഷീനില്‍ ക്രിത്രിമം നടന്നെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ബിജെപി മികച്ച വിജയം നേടിയത് ചൂണ്ടിക്കാട്ടിയായിരുന്നു മായാവതിയുടെ ആരോപണം.
അതേസമയം, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 20 ദിവസം പിന്നിടുമ്പോഴാണ് അവിടെ ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിന് കൊണ്ടുവന്നത്. മൂന്ന് മാസം കഴിഞ്ഞിട്ടേ മറ്റൊരു തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പാടുള്ളു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും എഎപിയും രംഗത്തുവന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറെ പുറത്താക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയെ കണ്ടിരുന്നു. വോട്ടെടുപ്പില്‍ യന്ത്രങ്ങള്‍ ഒഴിവാക്കി പേപ്പറുകള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ 12000 മെഷീനുകളാണ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു.
അതേസമയം, ഇളയരാജയെ ഭിന്ദ് കളക്ടര്‍ പദവിയില്‍ നിന്ന് നീക്കിയതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യുവാവായ കളക്ടറെ മാറ്റിയ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും വ്യാപാരികളുമാണ് രംഗത്തെത്തിയത്. വോട്ടിങ് മെഷിനീലെ പിഴവില്‍ കളക്ടക്ക് ബന്ധമില്ലെന്ന് അവര്‍ പറഞ്ഞു.