45 മിനുട്ടില്‍ കൊറോണ സ്ഥിരീകരിക്കാം; ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റിന് അംഗീകാരം
വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊറോണ ടെസ്റ്റ് ചെയ്യുന്നതിനുള്ള പുതിയ സംവിധാനവുമായി അമേരിക്ക. ഏകദേശം 45 മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് രോഗം കണ്ടുപിടിക്കാനാവുന്ന ആദ്യത്തെ ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റ് ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിട്രേഷന്‍ അംഗീകാരം നല്‍കി. ഈ ടെസ്റ്റ് കിറ്റുകള്‍ അടുത്തയാഴ്ച്ച തന്നെ വിപണിയില്‍ ഇറങ്ങും. ടെസ്റ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ സെഫീഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രി സേവനങ്ങള്‍ക്കും മറ്റും ഇത്തരം ടെസ്റ്റുകളുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തിലും റിയല്‍ ടൈം ടെസ്റ്റിംഗ് സംവിധാനം ഈ അടിയന്തിര ഘട്ടത്തില്‍ ആവശ്യമാണെന്ന് സെഫീഡ് ചീഫ് മെഡിക്കല്‍ ആന്റ് ടെക്‌നോളജി ഓഫീസര്‍ ഡോ: ഡാവിഡ് പര്‍സിങ് പറഞ്ഞു.

കൊറോണ ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ അമേരിക്കയില്‍ എടുക്കുന്ന സമയം 24 മണിക്കൂറാണ്. ഇത് വലിയ തോതില്‍ല രോഗ വ്യാപനത്തിന് കാരണമാവുന്നുണ്ട്. കൊറോണ ടെസ്റ്റ് ചെയ്യാനുള്ള അമേരിക്കയിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് നേരത്തെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
പുതിയ സംവിധാനത്തിലൂടെ രോഗം പെട്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്നും ഇത് വഴി ഐസൊലേഷന്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ രംഗം.
കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികളാണ് അമേരിക്ക സ്വീകരിച്ചുവരുന്നത്. രാജ്യത്ത് ഇതുവരെ 18,500 ലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 230 പേര്‍ മരിച്ചു.
രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. അത്യാവശ്യ സേവനങ്ങൡ ഉള്‍പ്പെടാത്ത ആരും വീടിന് പുറത്തിറങ്ങരുതെന്നും എല്ലാ തൊഴില്‍ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ന്യൂയോര്‍ക്കില്‍ മാത്രം 7000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും പെന്‍സില്‍ വാലിയയിലും എല്ലാ സ്ഥാപനങ്ങളും പാര്‍ലറുകളും അടച്ചിടാനാണ് ഉത്തരവ്.
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍ നിന്നും 5000 കോടി യുഎസ് ഡോളര്‍ അനുവദിക്കുമെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക, മെക്‌സികോ, കാനഡ അതിര്‍ത്തികളിലുള്ള ഗതാഗതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications