സച്ചിന്‍ പൈലറ്റ്, ഖാര്‍ഗെ; രണ്ടില്‍ ആര്?, അധ്യക്ഷനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേരും
ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെയ് 25 നാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്‍റെ രാജി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ തന്‍റെ രാജി പ്രഖ്യാപിച്ചെങ്കിലും അത് അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല.
ഉന്നാവ് സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ച് രമ്യഹരിദാസ്; വിമര്‍ശനവുമായി സ്മൃതി ഇറാനി, ശരിയായ നിലപാടല്ല
ഇതോടെ രാഹുല്‍ അധ്യക്ഷസ്ഥാനത്ത് തുടരമോ ഇല്ലയെന്നതില്‍ അഭ്യൂഹങ്ങള്‍ നിലനിന്നു. ഒരാഴ്ച്ചയ്ക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തുറന്ന് എഴുതിയ കത്തിലൂടെ രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. പിന്നീടും പലനേതാക്കളും പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ മറ്റൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടെത്താനുള്ള ശ്രമമായി കോണ്‍ഗ്രസ്.
എന്നാല്‍ മാസം രണ്ടാകാറായിട്ടും വ്യക്തമായ ഒരു തീരുമാനത്തില്‍ എത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ശക്തമാവാന്‍ തുടങ്ങി. ഇതോടെ പുതിയ അധ്യക്ഷനെ എത്രയും വേഗം കണ്ടെത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ..
രാഹുലിന്‍റെ അഭിപ്രായം
തന്‍റെ പിന്‍ഗാമിയായി നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ വരണമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നെങ്കിലും സോണിയ, പ്രിയങ്ക ഗാന്ധി എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു കോണ്‍ഗ്രസില്‍ ആദ്യം ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നത്. ഇടക്കാലത്തേക്ക് എങ്കിലും കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഏറ്റെടുക്കണമെന്ന് അഭിപ്രായവുമായി വലിയൊരു വിഭാഗം നേതാക്കള്‍ രംഗത്ത് എത്തി. എന്നാല്‍ ഈ ആവശ്യത്തെ അവര്‍ നിരസിച്ചതോടെ പ്രിയങ്കയ്ക്ക് പുറകെയായി നേതാക്കള്‍.
എന്റെ പേര് വലിച്ചിഴയ്ക്കരുത്
പ്രിയങ്ക പാര്‍ട്ടി അധ്യക്ഷയാകണമെന്ന അഭിപ്രായത്തിന്‍ വലിയ പിന്തുണയാണ് കോണ്‍ഗ്രസില്‍ ലഭിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രിയങ്കയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയിലും ഈ ആവശ്യം ചിലര്‍ ഉന്നയിച്ചു. ഇതിന് ‘എന്റെ പേര് വലിച്ചിഴയ്ക്കരുത്' എന്ന മറുപടിയാണ് ഉറച്ച രീതിയിൽ പ്രിയങ്ക പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മറ്റുപേരുകള്‍
സോണിയക്ക് പിന്നാലെ പ്രിയങ്കയും കൈവിട്ടതോടെ മറ്റ് നേതാക്കളലിലേക്കാണ് ഇപ്പോള്‍ ചര്‍ച്ച തിരിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക്, കുമാരി ഷെല്‍ജ യുവ നേതൃത്വത്തില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ പ്രധാനമായി ഉയര്‍ന്നു വന്നിരിക്കുന്നത്.
മുന്‍തൂക്കം
ഇതില്‍ തന്നെ മല്ലിഗാര്‍ജ്ജുന്‍ ഖാര്‍ഗെ, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകള്‍ക്കാണ് ഏറ്റവും മുന്‍തൂക്കം ഉള്ളത്. മുതിര്‍ന്ന നേതാവിനെ അധ്യക്ഷനായി പരിഗണിക്കുകയാണെങ്കില്‍ ഖാര്‍ഗെയ്ക്ക് തന്നെ നറുക്ക് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദ് പട്ടേല്‍ ഉള്‍പ്പേടേയുള്ള പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കുണ്ട്.
സച്ചിന്‍ പൈലറ്റ്
യുവപ്രാധിനിത്യത്തെയാണ് പരിഗണിക്കുന്നതെങ്കില്‍ ജ്യോതിരാധിത്യ സിന്ധ്യയേക്കാള്‍ സാധ്യത സച്ചിന്‍ പൈലറ്റിനാണ്. പൈലറ്റിനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ നേതൃത്വത്തിലുള്ള ഒരുവിഭാഗവും കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. പുതിയ അധ്യക്ഷനൊപ്പം ഉപാധ്യക്ഷനേയും നിയോഗിക്കുക എന്ന ആവശ്യ അംഗീകരിക്കപ്പെട്ടാല്‍ മുതിര്‍ന്ന നേതാവ് അധ്യക്ഷ പദവിയിലും യുവനേതാക്കള്‍ ഉപാധ്യക്ഷ പദവിയിലും എത്തപ്പെട്ടേക്കും.
പ്രവര്‍ത്തക സമിതി യോഗം
തീരുമാനം എന്തായാലും അത് ഉടന്‍തന്നെ വേണമെന്നാണ് കോണ്‍ഗ്രിലെ അഭിപ്രായം. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തക സമിതി യോഗം പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷ ചേരാന്‍ ഇന്നലത്തെ എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 8,10 തീയതികളാണ് പരിഗണിക്കുന്നത്. പ്രവര്‍ത്തക സമിതി കണ്ടെത്തുന്ന പ്രസിഡന്‍റിന് അംഗീകാരം നല്‍കാന്‍ എഐസിസി സമ്മേളനം പിന്നീട് ചേരും.
തരൂരിന്‍റെ അഭിപ്രായം
ഇടക്കാല പ്രസിഡന്‍റിനെ നിയമിച്ച ശേഷം പ്രവര്‍ത്തക സമിതി പിരിച്ചു വിടണമെന്നും മുഴുവന്‍ സമയ പ്രസിഡന്‍റിനേയും മറ്റ് നേതൃത്വത്തേയും സംഘടനാ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് ശശി തരൂര്‍ എംപി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തരൂരിന്‍റെ അഭിപ്രയാത്തോടെ ദേശീയ നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലും തരൂരിന്‍റെ അഭിപ്രായം ചര്‍ച്ച ചെയ്തില്ല.
കശ്മീരിലേക്ക് വീണ്ടും സൈനികരെ വിന്യസിച്ചു; പുതിയതായി എത്തുന്നത് 25,000 സൈനികർ