കല്‍പനയെ അവസാന നിമിഷം മറികടന്നു: ആദ്യമായി ജാർഖണ്ഡ് മുഖ്യമന്ത്രി കസേരയില്‍, ആരാണ് ചംപൈ സോറന്‍
ഭൂമി കുംഭകോണ കേസില്‍ ഹേമന്ത് സോറന്‍ അറസ്റ്റിലാകുമെന്ന സൂചനകള്‍ ലഭിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യ കല്‍പന സോറന്‍ ജാർഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ഇഡി കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ ചംപൈ സോറനെ അദ്ദേഹത്തിന്റെ പകരക്കാരനാക്കാനായിരുന്നു ജെ എം എം തീരുമാനം.
ഹേമന്ത് സോറന്‍ സർക്കാറിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ചംപൈ സോറന്‍. 1991 മുതൽ മൂന്ന് പതിറ്റാണ്ടിലേറെയായി സറൈകെല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ചംപൈ സോറൻ. ജെ എം എം മേധാവി ഷിബു സോറൻ്റെ അടുത്ത അനുയായിയായ അദ്ദേഹം 2010 സെപ്റ്റംബർ മുതൽ 2013 ജനുവരി വരെ സയൻസ് ആൻഡ് ടെക്നോളജി, ലേബർ, ഹൗസിംഗ്, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ഗതാഗത മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

2000-ൽ ബീഹാറിൻ്റെ തെക്കൻ ഭാഗത്ത് നിന്ന് ജാർഖണ്ഡ് വിഭജിക്കപ്പെടുന്നതിന് മുമ്പ്, 1995 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബീഹാർ നിയമസഭയിലേക്കും സറൈകെല മണ്ഡലത്തില്‍ നിന്നും ചംപൈ സോറന്‍ വിജയിച്ചിരുന്നു. ജെഎംഎം ലെജിസ്ലേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഹേമന്ത് സോറൻ സർക്കാരിൻ്റെ കീഴിൽ ഗതാഗത, പട്ടികവർഗ, പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഹേമന്ത് സോറന്റെ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കിയാൽ പാർട്ടി പിളരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായാണ് ചംപൈ സോറന് നറുക്ക് വീഴുന്നത്. 1956 നവംബറിൽ ജാർഖണ്ഡിലെ സെറൈകെല-ഖർസവൻ ജില്ലയിലെ ജിലിംഗോര ഗ്രാമത്തിൽ ജനിച്ച ചംപായി സോറന് മെട്രിക്കുലേഷന്‍ വിദ്യാഭ്യാസമാണുള്ളത്. പേരില്‍ സോറനുണ്ടെങ്കിലും ഹേമന്ത് സോറനുമായി അദ്ദേഹത്തിന് കുടുംബപരമായി ബന്ധമൊന്നുമില്ല.
2020- 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു എന്നത് അടക്കമുള്ള കേസുകളാണ് ഹേമന്ത് സോറന് എതിരായിട്ടുള്ളത്. ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്ന ആരോപണവുമുണ്ട്. ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് തന്റേത് അല്ലെന്നാണ് ജെ എം എം നേതാവിന്റെ അവകാശവാദം.












Click it and Unblock the Notifications