അസാമിലെ പ്രളയം; മരണം 30 ആയി, 5.61 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദുരിതത്തിൽ
ഗുവാഹത്തി; അസാമിൽ അനുഭവപ്പെടുന്ന വെള്ളപ്പൊക്കം ഗുതുതരമായി തന്നെ തുടരുന്നു. പുതിയതായി ഒരു കുട്ടിയുൾപ്പെടെ രണ്ട് പേരുടെ മരണം ആണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 30 ആയി. നാഗോൺ ജില്ലയിലെ കാമ്പൂരിലും റാഹയിലും ആണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഏഴ് ജില്ലകളിലായി 5.61 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കച്ചാർ, ദിമ ഹസാവോ, ഹൈലകണ്ടി, ഹോജായ്, കർബി ആംഗ്ലോംഗ് വെസ്റ്റ്, മോറിഗാവ്, നാഗോൺ എന്നീ ജില്ലകളിലാണ് ഇപ്പോഴും വെള്ളപ്പൊക്കം തുടരുന്നത്. നാഗോണിലാണ് നിലവിൽ പ്രളയത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഇവിടെ മാത്രം 3.68 ലക്ഷത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്നുണ്ട്. കച്ചാറിൽ 1.5 ലക്ഷം ആളുകളും മോറിഗാവിൽ 41,000-ത്തിലധികം ആളുകളും ഈ പ്രളയത്തിന്റെ പിടിയിലാണ്. ചൊവ്വാഴ്ചത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി 5.75 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിരുന്നു. അതേ സമയം ധുബ്രി, ദിബ്രുഗഡ്, ഗോലാഘട്ട്, നാൽബാരി, ശിവസാഗർ, സൗത്ത് സൽമാര, ടിൻസുകിയ, ഉദൽഗുരി ജില്ലകളിൽ പുതിയതായി മണ്ണൊലിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം വ്യാഴാഴ്ച ഗുവാഹത്തിയിലെത്തി. ഇവിടത്തെ ദുരന്തനിവാരണ വകുപ്പുമായും അസാം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) ഉദ്യോഗസ്ഥരുമായും ഇവർ ആശയവിനിമയം നടത്തി. ഫലപ്രദമായ നാശനഷ്ട വിലയിരുത്തൽ കണക്കാക്കാനായി ഈ ടീമിനെ രണ്ട് രണ്ട് ഗ്രൂപ്പുകളായി വിഭജിക്കുമെന്ന് എഎസ്ഡിഎംഎ പ്രസ്താവനയിൽ പറഞ്ഞു. ആദ്യ സംഘം കച്ചാർ, ദിമ ഹസാവോ ജില്ലകൾ സന്ദർശിക്കും, രണ്ടാമത്തെ സംഘം ദരാംഗ്, നാഗോൻ, ഹോജായ് എന്നിവിടങ്ങളിലേക്ക് പോകും.
നിലവിൽ 956 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തുടനീളം 47,139.12 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ടെന്നാണ് എഎസ്ഡിഎംഎയുടെ വിലയിരുത്തൽ. ആറ് ജില്ലകളിലായി 365 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്, ഇവിടെ 13,988 കുട്ടികളടക്കം 66,836 പേർ അഭയം പ്രാപിച്ചിട്ടുണ്ട്. ഇതുവരെ 1,243.65 ക്വിന്റൽ അരി, പരിപ്പ്, ഉപ്പ്, 5,075.11 ലിറ്റർ കടുകെണ്ണ, 300 ക്വിന്റൽ കാലിത്തീറ്റ, മറ്റ് പ്രളയ ദുരിതാശ്വാസ വസ്തുക്കൾ എന്നിവ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്. കാച്ചാർ, ഉദൽഗുരി, ധുബ്രി, കരിംഗഞ്ച്, നാഗോൺ, നാൽബാരി, ദിമ ഹസാവോ, ഗോൾപാറ, ഹോജായ് എന്നിവിടങ്ങളിൽ റോഡുകളും പാലങ്ങളും ഉൾപ്പെടെ പല അടിസ്ഥാന സൗകര്യങ്ങളും തകർന്നതായി എഎസ്ഡിഎംഎ അറിയിച്ചു.












Click it and Unblock the Notifications