കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം.... തിരിച്ചടി ആവര്‍ത്തിച്ചില്ല, ബിജെപിയെ പറപ്പിച്ചു!! പോരാട്ടം തുടരും!
കര്‍ണാടകയില്‍ രാഷ്ട്രീയ വിജയം നേടി കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയില്‍ കുറച്ചുദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങല്‍ക്ക് ബിഎസ് യെദ്യൂരപ്പയുടെ രാജിയോടെ അവസാനമായിരിക്കുകയാണ്. ഒരിക്കല്‍ പോലും ബിജെപി അധികാരത്തില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന സൂചന ലഭിച്ചിട്ടില്ലായിരുന്നു. അവസാന നിമിഷം വരെ എംഎല്‍എമാര്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഗോവയും മണിപ്പൂരും കീഴടക്കിയ പോലെ കര്‍ണാടകയിലും അത് നടക്കുമെന്ന് ബിജെപി കരുതി. എന്നാല്‍ നശിച്ച് പോയെന്ന് കരുതിയ കോണ്‍ഗ്രസില്‍ ഒത്തൊരുമ ഉയിര്‍ത്തെഴുന്നേറ്റ് വന്നതോടെ ബിജെപി നിഷ്പ്രഭമായി പോവുകയായിരുന്നു. കളിയേറെ കണ്ട യെദ്യൂരപ്പയേക്കാളും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഏറ്റ തിരിച്ചടി കൂടിയാണ് ഇത്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഷ്ട്രീയമായി അവര്‍ ബിജെപിയെ നേര്‍ക്കുനേര്‍ നേരിട്ട പോരാട്ടം കൂടിയായിരുന്നു ഇത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും വെറും 55 മണിക്കൂര്‍ മാത്രമാണ് അവര്‍ക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനായത്. ജയത്തോടെ കോണ്‍ഗ്രസ് പൂര്‍വ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന വമ്പന്‍ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ 2019ല്‍ ബിജെപിയുടെ പതനം പോലും സാധ്യമാകും. ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യമെന്തെന്നാല്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് സാധിച്ചിരിക്കുന്നു എന്നതാണ്.

മണിപ്പൂരും ഗോവയും നല്‍കിയ പാഠം
മണിപ്പൂരില്‍ 28 സീറ്റുകളും ഗോവയില്‍ 17 സീറ്റുകളുമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ അധികാരത്തിലെത്തിയതോ ബിജെപിയും. ഗോവയില്‍ അധികാരം കൈവിട്ടതിന് രാഷ്ട്രീയ തലത്തില്‍ കോണ്‍ഗ്രസിന് വളരെയധികം വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ദ്വിഗ്‌വിജയ് സിംഗിന്റെ ഇടപെടല്‍ തിരിച്ചടിയാവുകയും ചെയ്തു. മണിപ്പൂരില്‍ ബിജെപി കോണ്‍ഗ്രസിന്റെ എംഎല്‍എയെ ചാക്കിട്ട് പിടിച്ച് ഭൂരിപക്ഷം തികയ്ക്കുകയും ചെയ്തു. രാഷ്ട്രീയമായി കോണ്‍ഗ്രസിന് എന്തെങ്കിലും ചെയ്യാവുന്നതിന് മുമ്പായിരുന്നു ബിജെപിയുടെ ചടുല നീക്കങ്ങള്‍. രാഷ്ട്രീയമായി പ്രതിരോധത്തിലായ ഘട്ടം കൂടിയായിരുന്നു കോണ്‍ഗ്രസിനിത്.

തന്ത്രം കൊണ്ട് തിരിച്ചടിച്ചു
ഗോവയും മണിപ്പൂരും ചെറിയ സംസ്ഥാനങ്ങളാണ്. അതുപോലെയല്ല കര്‍ണാടക. അവിടെ ജയിക്കുന്നവര്‍ക്ക് ദേശീയ രാഷ്ട്രീയത്തെ പോലും സ്വാധീനിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍. ഇവിടെയാണ് കോണ്‍ഗ്രസ് ബിജെപിക്ക് നല്ല എട്ടിന്റെ പണി കൊടുത്തിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ബിജെപി കാണിച്ചു കൊടുത്ത വഴിയിലൂടെ മുന്നോട്ട് പോയി ബിജെപിക്ക് തന്നെ കുരുക്കിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. അഞ്ച് വര്‍ഷത്തിന് ശേഷം ഭരണത്തിലേക്ക് തിരിച്ചെത്തി ദക്ഷിണേന്ത്യയില്‍ ആധിപത്യം സ്ഥാപിക്കാമെന്ന ബിജെപിയുടെ മോഹങ്ങളാണ് തകര്‍ന്നടിഞ്ഞത്. അതിലുപരി അമിത് ഷായുടെ കോണ്‍ഗ്രസ് മുക്ത ഭാരതം അടുത്തൊന്നും നടക്കാന്‍ പോകുന്നില്ലെന്ന സൂചനയും നല്‍കാന്‍ കോണ്‍ഗ്രസിനായി.

മുതിര്‍ന്ന നേതാക്കളുടെ ഒഴുക്ക്
ബിജെപിയുടെ കേന്ദ്ര മന്ത്രിമാര്‍ മുഴുവന്‍ രംഗത്തിറങ്ങിയിട്ടും തോല്‍ക്കാത്തതിന് പിന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ണായക ഇടപെടലുണ്ട്. ഗുലാം നബി ആസാദ്, അശോക് ഗെലോട്ട് പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഫലമറിയുന്നതിന് ഒരുദിവസം മുന്‍പ് തന്നെ സംസ്ഥാനത്തെത്തിയിരുന്നു. സോണിയയുടെ പ്രത്യേക നിര്‍ദേശവും ഇവര്‍ക്കുണ്ടായിരുന്നു. ഇത്രയും കാലം ശത്രു സ്ഥാനത്ത് നിര്‍ത്തിയിരുന്ന ജനതാദളിന് തുറന്ന പിന്തുണ പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്തത്. ബിജെപിക്ക് സഖ്യസാധ്യത തേടാനുള്ള അവസരം പോലും ഇത് ഇല്ലാതാക്കി. മുഖ്യമന്ത്രി പദം കുമാരസ്വാമിക്ക് നല്‍കുകയും ചെയ്തതോടെ അധികാര മോഹം ഇല്ലെന്ന് തെളിയിക്കാനും കോണ്‍ഗ്രസിനായി. 2019ലും ഈ സഖ്യം തുടര്‍ന്നാല്‍ സംസ്ഥാനത്ത് നിന്ന് ബിജെപിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുന്ന കാര്യം കഷ്ടമാകും.

കോടതിയെയും സമര്‍ത്ഥമായി ഉപയോഗിച്ചു
രാഷ്ട്രീയ വിജയത്തിന് കോണ്‍ഗ്രസിനെ ഏറ്റവുമധികം സഹായിച്ചത് സുപ്രീം കോടതിയാണ്. 72 മണിക്കൂറിനിടെ രണ്ടുതവണയാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആദ്യം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെയായിരുന്നു. ഇതോടെ യെദ്യൂരപ്പ 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രൊ ടേം സ്പീക്കര്‍ നിയമനത്തിനെതിരെയും കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു. ഇതില്‍ കോടതിയുടെ നിരീക്ഷണത്തിലായിരിക്കണം വോട്ടെടുപ്പ് എന്ന ആവശ്യവും ഉണ്ടായി. ഇതോടെ ബിജെപിയുടെ അടവുകള്‍ പാളുകയും നിയമത്തിന്റെ സഹായത്തോടെ കോണ്‍ഗ്രസ് വിജയം നേടുകയുമായിരുന്നു.

സോണിയയും പ്രിയങ്കയും
രാഹുല്‍ തിരഞ്ഞെടുപ്പിന് ശേഷം നിഷ്പ്രഭനാകുന്ന കാഴ്ച്ചയാണ് കണ്ടത്. പ്രചാരണത്തില്‍ വീറോടെ മുന്നിട്ട് നിന്ന രാഹുലിന് തന്ത്രങ്ങള്‍ കൊണ്ട് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈ കാര്യങ്ങള്‍ പകരം രണ്ട് സ്ത്രീകള്‍ ഏറ്റെടുത്തു. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ബിജെപിയെ വെല്ലുന്ന കാര്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് സോണിയക്ക് ഇതോടെ തെളിയിക്കാനും സാധിച്ചു. ദേവഗൗഡയെ നേരിട്ട് വിളിച്ച് സഖ്യസാധ്യതകള്‍ സംസാരിക്കാനും സോണിയ തയ്യാറായി. ഒരുപക്ഷേ രാഹുലായിരുന്നെങ്കില്‍ ഈ സഖ്യം തന്നെ നടക്കാതെ പോകുമായിരുന്നു. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പൊളിച്ചത് പ്രിയങ്കയാണ്. ഇവരെ ഹോട്ടലിലേക്ക് മാറ്റിയതും കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയതും പ്രിയങ്കയുടെ ബുദ്ധിയാണ്.

പ്രതിപക്ഷ ഐക്യം
കര്‍ണാടകത്തിലെ രാഷ്ട്രീയ ജയം കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതോടൊപ്പം ഡികെ ശിവകുമാര്‍ എന്ന നേതാവ് ദേശീയ തലത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് വരെ സൂചനയുണ്ട്. സംസ്ഥാനത്ത് ചാണക്യ തന്ത്രങ്ങളൊരുക്കി അമിത് ഷായെ വീഴ്ത്താനും അദ്ദേഹത്തിനായിട്ടുണ്ട്. അതോടൊപ്പം പ്രതിപക്ഷത്തിന്റെ പുതിയൊരു ഐക്യം കോണ്‍ഗ്രസിന് ചുറ്റും അണിനിരക്കുമെന്നാണ് കരുതുന്നത്. അഖിലേഷ് യാദവും മായാവതിയും സ്റ്റാലിനും ചന്ദ്രശേഖര റാവുവും ചന്ദ്രബാബു നായിഡുവും അടക്കമുള്ള പ്രാദേശിക കക്ഷി നേതാക്കളെ കോണ്‍ഗ്രസിന്റെ വിജയത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. 2019ല്‍ ബിജെപിക്ക് കനത്ത തിരിച്ചടി പിന്നാലെ വരുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.












Click it and Unblock the Notifications