കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്! മുന്‍ ബിജെപി എംപിയും നിരവധി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു
അസം: 2021 ലാണ് അസമില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ഇക്കുറിയും ഭരണതുടര്‍ച്ച ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 126 അംഗ നിയമസഭയില്‍ 100 പ്ലസ് സീറ്റുകള്‍ ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തുടക്കം മുതല്‍ തന്നെ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായിരുന്ന രാം പ്രസാദ് ശര്‍മ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശര്‍മ്മയെ കൂടാതെ നിരവധി നേതാക്കളാണ് ഞായറാഴ്ച നടന്ന പരിപാടിയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വിശദാംശങ്ങളിലേക്ക്

കോണ്‍ഗ്രസിലേക്ക്
ബിജെപി നേതാവും തെസപൂര്‍ മണ്ഡലം മുന്‍ എംപിയായിരുന്ന രാം പ്രസാദ് ശര്‍മ്മ കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. തൊട്ട് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും തരുണ്‍ ഗൊഗോയിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

ബിജെപിയെ താഴെയിറക്കും
ഞായറാഴ്ച ഗുവാഹട്ടിയില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ തരുണ്‍ ഗൊഗോയ്, സംസ്ഥാന അധ്യക്ഷനും രാജ്യസഭ എംപിയുമായ റിപുണ്‍ ബോറ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശര്‍മ്മയുടെ പാര്‍ട്ടി പ്രവേശം. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയാണ് തന്‍റെ പ്രധാന ലക്ഷ്യമെന്ന് ശര്‍മ്മ പറഞ്ഞു.

കോണ്‍ഗ്രസില്‍ അധികാരത്തിലേറും
രൂക്ഷ വിമര്‍ശനമാണ് ശര്‍മ്മ ബിജെപിക്കെതിരെ ഉയര്‍ത്തിയത്.അസമിൽ പുറത്തുനിന്ന് എത്തിയവരാണ് ഇപ്പോള്‍ ബിജെപിയെ നയിക്കുന്നത്. അവർക്ക് ഇപ്പോൾ പ്രത്യയശാസ്ത്രമില്ല. അധികാരമില്ലാത്ത സമയത്താണ് ഞാൻ കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. 2021 ൽ പാർട്ടി അധികാരത്തിൽ വരും, രാം പ്രസാദ് ശർമ്മ പറഞ്ഞു.

80 സീറ്റുകള്‍ നേടും
100 പ്ലസ് സീറ്റുകള്‍ ലഭിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രണ്‍ജീത് ദാസ് അവകാശപ്പെട്ടത്. എന്നാല്‍ അതൊരിക്കലും സാധ്യമാകില്ല. കോണ്‍ഗ്രസിന് ഇത്തവണ 80 സീറ്റുകള്‍ വരെ ലഭിക്കുമെന്നും ശര്‍മ്മ പറഞ്ഞു.
ഗോര്‍ഖ സമുദായ അംഗമാണ് ശര്‍മ്മ. എന്നാല്‍ താന്‍ ഒരു പ്രത്യേക മതത്തിലും വിശ്വസിക്കുന്നില്ലെന്ന് ശര്‍മ്മ പറഞ്ഞു.

എന്തും കഴിക്കും
തനിക്ക് പ്രത്യേക ഭക്ഷണ ശീലമില്ല.നല്ല ഭക്ഷണം വേണമെങ്കിൽ താന്‍ ഏത് സ്ഥലത്ത് നിന്നും കഴിക്കും. നേപ്പാളി കുടുംബത്തിൽ മട്ടൺ കഴിക്കും, അസമീസ് കുടുംബത്തില്‍ നിന്നും മത്സ്യം കഴിക്കും ചാർ പ്രദേശങ്ങളിലെ മുസ്ലീം ഭവനത്തില്‍ നിന്ന് തൈര് കഴിക്കും, ഗോത്രവർഗക്കാരുടെ വീടുകളിൽ പ്രാദേശിക മദ്യം കഴിക്കും, ശര്‍മ്മ പറഞ്ഞു.

രാജിവെച്ചത്
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെയാണ് ശര്‍മ്മ ബിജെപി വിട്ടത്.2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ഹിമന്ത് ശര്‍മ്മയെ തെഹ്പൂരില്‍ മത്സരിപ്പിച്ചതാണ് ശര്‍മ്മയെ ചൊടിപ്പിച്ചത്. തൊട്ട് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുകയാണെന്ന് ഷര്‍മ്മ പ്രഖ്യാപിക്കുകയായിരുന്നു.

നിരവധി നേതാക്കള്‍
2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള ശര്‍മ്മയുടെ ചുവടുമാറ്റം കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ശര്‍മ്മയോടൊപ്പം നിരവധി നേതാക്കള്‍ ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സംഷേര്‍ അലി ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 126 അംഗ നിയമസഭയില്‍ 86 സീറ്റുകള്‍ നേടിയാണ് ബിജെപി സഖ്യം അധികാരത്തിലേറിയത്. 2014 ലെ മോദി തരംഗത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി അസമില്‍ വിജയിച്ചത്. അന്ന് കോണ്‍ഗ്രസിന് ലഭിച്ചത് വെറും 25 സീറ്റുകളായിരുന്നു.

എളുപ്പമാകില്ല
ഇക്കുറി മിഷന്‍ 100 പ്രഖ്യാപിച്ച് ശക്തമായ പ്രചരണമാണ് ബിജെപി അസമില്‍ നടത്തുന്നത്. എന്നാല്‍ പൗരത്വ നിയമത്തിനെതിരേയും എന്‍ആര്‍സിക്ക് എതിരേയും ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന അസം ബിജെപിക്ക് ഇക്കുറി അത്ര എളുപ്പമായേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിഷേധം തണുപ്പിക്കാന്‍
ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ എന്‍ആര്‍സി നടപ്പാക്കിയപ്പോള്‍ അസമില്‍ 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. പൗരത്വ നിയമം നടപ്പാക്കിയാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ കുടിയേറ്റക്കാര്‍ അസമില്‍ എത്തും എന്ന് ചൂണ്ടിക്കാട്ടിയാണ് ജനം സിഎഎയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

പ്രതീക്ഷയോടെ കോണ്‍ഗ്രസ്
എന്നാല്‍ പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം ഇക്കുറി ഏറെ പ്രതീക്ഷയാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. പൗരത്വ നിയമവും തുടര്‍ന്നുള്ള പ്രതിസന്ധികളും കൂടുതല്‍ പേരെ കോണ്‍ഗ്രസിലേക്ക് എത്തിക്കുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്.












Click it and Unblock the Notifications