ഗുജറാത്ത് മുൻ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റില്‍, ഗുജറാത്ത് കലാപത്തിൽ വ്യാജ ആരോപണങ്ങളെന്ന് കേസ്
ദില്ലി: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് പിന്നാലെ ഗുജറാത്തിലെ മുന്‍ ഡിജിപി കൂടിയായ ഐപിഎസ് ഓഫീസര്‍ ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റില്‍. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘമാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്, ടീസ്ത സെതല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ ഗുജറാത്ത് കലാപുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വ്യാജ രേഖകള്‍ ചമയ്ക്കുകയും ചെയ്തു എന്നാണ് കേസ്.
ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ് ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് ആര്‍ബി ശ്രീകുമാര്‍ അടക്കമുളളവര്‍ക്കെതിരെയുളള പോലീസ് നടപടി. 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. ഗുജറാത്ത് കലാപത്തിന് പിന്നില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുടേയും 60തോളം ഉന്നത ഉദ്യോഗസ്ഥരുടേയും ഗൂഢാലോചന ഉണ്ടായിരുന്നു എന്ന ആരോപണം തള്ളിയ അന്വേഷണ റിപ്പോര്‍ട്ടിന് എതിരെയായിരുന്നു സാക്കിയ ജാഫ്രിയുടെ ഹര്‍ജി.
സാക്കിയ ജാഫ്രി വഴി ടീസ്ത സെതല്‍വാദും ഐബി ശ്രീകുമാറും അടക്കമുളളവര്‍ നിരവധി ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും തെറ്റായ വിവരങ്ങള്‍ ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനും മറ്റുളളവര്‍ക്കും നല്‍കുകയും ചെയ്തു എന്നാണ് കേസ്. ഗൂഢാലോചന ആരോപണത്തില്‍ സുപ്രീം കോടതിയാണ് ആര്‍കെ രാഘവന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘത്തെ 2008 മാര്‍ച്ചില്‍ നിയോഗിച്ചത്.
നേരത്തെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരി വെച്ചിരുന്നു. ഇതോടെയാണ് സാക്കിയ ജഫ്രി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഹര്‍ജി തളളി. 2012ല്‍ ആണ് പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗുജറാത്ത് കലാപത്തിന് പിന്നിലെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണ സംഘം മോദി അടക്കമുളളവർക്ക് ക്ലീൻ ചിറ്റ് നൽകിയത്. 2002 ഫെബ്രുവരിയിൽ അയോധ്യയിൽ നിന്ന് കർസേവകർ മടങ്ങി വരുന്ന സബർമതി എക്സ്പ്രസിന് തീയിട്ടതിന് പിന്നാലെയാണ് ഗുജറാത്തിൽ കലാപത്തിന് തുടക്കമിട്ടത്.