പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദിനെതിരെ മീരാകുമാർ!! പ്രതിപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
മുന്‍ ലോക്സഭാ സ്പീക്കർ മീരാകുമാറിനെയാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിട്ടുള്ളത്.
ദില്ലി: പ്രതിപക്ഷ പാർട്ടികള്‍ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുന്‍ ലോക് സഭാ സ്പീക്കർ മീരാകുമാറിനെയാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിട്ടുള്ളത്. ദില്ലിയിൽ പ്രതിപക്ഷ പാർട്ടികൾ വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദില്ലിയിലെ പാര്‍ലമെന്‍റ് ഹൗസിലായിരുന്നു 16 പാർട്ടികൾ പങ്കെടുത്ത യോഗം.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ദളിത് കാർഡിറക്കി കളിയ്ക്കുന്ന എൻഡിഎയാണ് ആദ്യം പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എൻഡിഎയുടെ പ്രസിഡൻറ് സ്ഥാനാര്‍ത്ഥിയായി ബീഹാർ ഗവർണറായിരുന്ന രാംനാഥ് കോവിന്ദിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മീരാകുമാറിന് പുറമേ മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെ, ബിആർ അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കർ എന്നിവരുടെ പേരുകളും പ്രതിപക്ഷം പ്രസിഡന്‍റ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പരിഗണിച്ചിരുന്നു.
എന്‍ഡിഎ പ്രസിഡന്‍റ് സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് അണ്ണാ ഡിഎംകെയിലെ ഇ പളനിസാമി പക്ഷം രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാംനാഥിന് വേണ്ടി എഐഎഡിഎംകെയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ തേടിയെന്നും ഹൈക്കമാൻഡുമായി ചർച്ച ചെയ്ത ശേഷം തീരുമാനം അറിയിച്ചുവെന്നും എഐഎഡിഎംകെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.