മൻമോഹൻ സിങ് അതീവ ഗുരുതരാവസ്ഥയില്‍: മുന്‍ പ്രധാനമന്ത്രിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് മൻമോഹൻ സിങ്ങിനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൻ്റെ കാരണം ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ലെങ്കിലും ശ്വാസതടസ്സം ഉള്‍പ്പെടേയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഡല്‍ഹിയിലെ എമര്‍ജെന്‍സി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനില നിരീക്ഷിക്കുകയാണ്. മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് മുൻ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തുകയും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. "മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിയുടെ ആരോഗ്യ നിലയെക്കുറിച്ച് അഗാധമായ ഉത്കണ്ഠയുണ്ട്. അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ, നല്ല ആരോഗ്യം ആശംസിക്കുന്നു," അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി 2004 മെയ് 22 ന് അധികാരമേറ്റ മന്‍മോഹന്‍ സിങ് 2009 ല്‍ വീണ്ടും പാർട്ടി അധികാരത്തിലെത്തിയപ്പോള്‍ പദവിയില്‍ തുടർന്നു. 1991-1996 കാലഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചുകൊണ്ട് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ മന്‍മോഹന്‍ സിങ് നടത്തിയ സാമ്പത്തിക പരിഷ്കരാങ്ങളാണ് രാജ്യ പുരോഗതിയില്‍ നിർണ്ണായകമായത്.
1991 മുതൽ രാജ്യസഭാംഗമായ മന്‍മോഹന്‍ സിങ് 1998 മുതൽ 2004 വരെ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭാഗംത്വം ഒഴിഞ്ഞതിന് ശേഷം വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.












Click it and Unblock the Notifications