പാത്രത്തിൽ അടച്ചുവെച്ച നിലയിൽ 4 വയസ്സുകാരിയുടെ മൃതദേഹം; ദുർമന്ത്രവാദത്തിന് രക്തം ഊറ്റിയെടുത്തു!
ഭുവനേശ്വർ: ദുർമന്ത്രത്തിനായി ഒഡീഷയിലെ ജുംക ഗ്രാമത്തിൽ കുട്ടിയെ കൊലപ്പെടുത്തി. നാല് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തിയത്. മന്ത്രാവാദത്തിനായി അയല്‍വാസികള്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രക്തം കുടിച്ചതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം നടന്നത്.
ശനിയാഴ്ച അംഗന്‍വാടിയില്‍ നിന്നെത്തിയ കുട്ടി വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ടോടെ കുട്ടിയെ കാണാതായി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ഗ്രാമത്തില്‍ മുഴുവന്‍ തിരഞ്ഞു. തൊട്ടടുത്തുള്ള സംഖ്യ റാണി നാഥിന്റെ വീട്ടില്‍ തെരഞ്ഞപ്പോഴാണ് കുട്ടിയെ പാത്രത്തില്‍ അടച്ചുവെച്ച നിലയിൽ കണ്ടെത്തിയത്.

രക്തം ഊറ്റിക്കുടിച്ചു
കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തയ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ കൊല്ലുകമാത്രമല്ല, ദുര്‍മന്ത്രവാദത്തിനായി കുഞ്ഞിന്റെ രക്തം ഊറ്റിക്കുടിച്ചു എന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

സംഖ്യാ റാണി നാഥ് പോലീസ് കസ്റ്റഡിയിൽ
ചോദ്യം ചെയ്യലിനായി സംഖ്യാ റാണി നാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമത്തിലുള്ളവര്‍ രണ്ടുപേരെ പിടികൂടിയിരുന്നെന്നും ഇവരെ രക്ഷപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു. നാട്ടുകാർ പിടികൂടി ഇവര്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്നും അഡീഷണല്‍ എസ് പി റാഹി നാരായണ്‍ ബാട്ടിക് പറഞ്ഞു.

പരസ്പരം പഴിചാരി പ്രതികൾ
തനിക്ക് കുഞ്ഞിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്നും എല്ലാം ചെയ്ത് മൃതദേഹം പാത്രത്തിലാക്കി തന്റെ വീട്ടിലുപേക്ഷിച്ചത് നവീൻ ഷാ ആണെന്നും സംഖ്യാ റാണി നാഥ് പോലീസിന് മൊഴി നൽകി. എന്നാൽ നിക്ക് ഇതില്‍ പങ്കില്ലെന്നും താന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് വീട്ടില്‍ താമസമെന്നും അവര്‍ അവിടെത്തന്നെയുണ്ടായിരുന്നുവെന്നുമാണഅ നവീൻ ഷാ വാദിക്കുന്നത്. സംഭവത്തിന്റഎ സത്യാവസ്ഥ പോലീസ് അന്വേഷിച്ച് വരികയാണ്. അന്വേഷണം പുരോഗമിക്കുന്നതിനാൾ കൂടുതൽ ഒന്നും പറയാനാകില്ലെന്നാണ് പോലീസ് പറയുന്നത്.

സംസ്ഥാനത്ത് ദുർമന്ത്രവാദം പതിവ്?
ദുര്‍മന്ത്രവാദികളെന്ന് സംശയിച്ച് ഒഡീഷയില്‍ ആള്‍ക്കൂട്ടം ആറ് പേരുടെ പല്ല് അടിച്ചു കൊഴിച്ച് മനുഷ്യ വിസര്‍ജ്യം തീറ്റിച്ച സംഭവം കഴിഞ്ഞ ആഴ്ചയായിരുന്നു നടന്നത്. അറുപത് വയസ് പിന്നിട്ട ആറു പേരാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഗ്രാമത്തില്‍ അടുത്തിടെയുണ്ടായ തുടര്‍ച്ചയായ മരണങ്ങള്‍ക്ക് കാരണം ഇവരുടെ ദുര്‍മന്ത്രവാദമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സ്ത്രീകളടക്കമുള്ള സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.കഴിഞ്ഞ ദിവസം ഉച്ചയോടെ ഇവരുടെ വീടുകളില്‍ അതിക്രമിച്ച് കയറിയ സംഘം ഇവരെ വീടിന് പുറത്തേക്ക് വലിച്ചു കൊണ്ടുവന്ന ശേഷം പല്ലുകള്‍ അടിച്ചു കൊഴിക്കുകയായിരുന്നു. പ്ലയറുകളും കല്ലുകളും ഉപയോഗിച്ചാണ് പല്ല് കൊഴിച്ചത്. ഇതിന് പിന്നാലെയാണ് മറ്റൊരു ദുർമന്ത്ര വാർത്ത കൂടി ഒഡീഷയിൽ നിന്ന് പുറത്ത് വരുന്നത്.












Click it and Unblock the Notifications