സ്റ്റാന്‍ഡ് അപ് കൊമേഡിയനില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയിലേക്ക്; ആരാണ് ഭാഗവന്ത് മന്‍
അമൃത്സര്‍: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ചയാണ് ആം ആദ്മി പാര്‍ട്ടി അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഭാഗവന്ത് മന്നിനേയാണ് ആം ആദ്മി നിര്‍ണായകമായ പഞ്ചാബ് തെരഞ്ഞൈടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളാണ് ഭാഗവന്ത് മന്നിന്റെ പേര് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇന്ന് പ്രഖ്യാപിച്ചത്. ജനങ്ങള്‍ രേഖപ്പെടുത്തിയ ടെലിവോട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറയുന്നത്.
ഫോണിലൂടേയും വാട്‌സാപ്പിലൂടേയും വന്ന മെസേജുകള്‍ വഴി ഭാഗവന്ത് മന്നിന് 93 ശതമാനം വോട്ട് ലഭിച്ചെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. മൂന്ന് ശതമാനം പേര് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ പേരിലും കുറച്ച് വോട്ടുകള്‍ തന്റെ പേരിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ അത് അപ്രസക്തമാണെന്നും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞിരുന്നു. ഭാഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേര്‍ പിന്തുണച്ചത് വഴി സംസ്ഥാനത്ത് ആം ആദ്മി അധികാരത്തിലേറുമെന്ന് വ്യക്തമാണെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. പഞ്ചാബിലെ നിരവധി പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചുവെന്ന് പറയുന്ന ഭാഗവന്ത് മന്‍ ആരാണെന്ന് നോക്കാം...

കോളെജ് വിദ്യാഭ്യാസം ഉപേക്ഷിച്ച ശേഷം സ്റ്റാന്‍ഡ് അപ് കൊമേഡിയനായും പിന്നീട് രാഷ്ട്രീയക്കാരനായും മാറിയ ജീവിതമാണ് ഭാഗവന്ത് മന്നിന്റേത്. നിലവില്‍ പഞ്ചാബില്‍ ആം ആദ്മിയുടെ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവ്. സ്വതസിദ്ധമായ തന്റെ ആക്ഷേപഹാസത്തിലൂടെ എതിരാളികളെ ഒരേ സമയം പരിഹസിച്ചും സഗൗരവവും റാലികളില്‍ പ്രസംഗിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. 2011 ല്‍ മന്‍പ്രീത് സിംഗ് ബാദലിന്റെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബില്‍ നിന്നാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള ഭാഗവന്ത് മന്നിന്റെ തുടക്കം. പക്ഷെ അവിടെ ഭാഗവന്തിന് ശോഭിക്കാനായില്ല. ഒരു വര്‍ഷത്തിന് ശേഷം നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്നിന് തന്റെ സീറ്റില്‍ ജയിക്കാനായില്ല.

2014 ലാണ് ആം ആദ്മിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. അതേവര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഗ്രൂരില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്‍ ജയിച്ചത്. ആം ആദ്മിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാള്‍ എന്ന പദവിയിലേക്ക് ഇതോടെയാണ് ഭാഗവന്ത് മന്‍ പ്രവേശിച്ചത്. 2019 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഒരുലക്ഷമായി
കുറഞ്ഞെങ്കിലും സീറ്റ് നിലനിര്‍ത്തിയതോടെ ഭാഗവന്ത് തന്റെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭാഗവന്ത് മന്നിനെ മുഖമാക്കാന്‍ ദേശീയ നേതൃത്വം തയ്യാറായത്. മാല്‍വ മേഖലയിലെ സാംഗ്രൂറില്‍ തന്നെയുള്ള നിയമസഭാ മണ്ഡലത്തില്‍ നിന്നായിരിക്കും ഭാഗവന്ത് മന്‍ ജനവിധി തേടുക. ഇവിടെ മന്നിന് ശക്തമായ സ്വാധീനമുണ്ട്.

ദല്‍ഹിയ്ക്ക് പുറത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് നേടിയാണ് ആം ആദ്മി മുഖ്യ പ്രതിപക്ഷമായത്. 23.7 ശതമാനം വോട്ടായിരുന്നു ആം ആദ്മി അഞ്ച് വര്‍ഷം മുന്‍പ് നേടിയത്. അതേസമയം 2019 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ പ്രകടനം കാഴ്ച വെയ്ക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞിരുന്നില്ല. ഭാഗവന്ത് മന്‍ വിജയിച്ച ഒരു സീറ്റ് മാത്രമായിരുന്നു ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്. അതേസമയം അടുത്തിടെ പുറത്തുവന്ന ജന്‍ കി ബാത്ത്- ഇന്ത്യ ന്യൂസ് സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് ആം ആദ്മി അധികാരത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. 117 അംഗ നിയമസഭയില്‍ 58 മുതല്‍ 65 സീറ്റുകള്‍ വരെ ആം ആദ്മിക്ക് ലഭിച്ചേക്കുമെന്നാണ് സര്‍വ്വേയിലെ പ്രവചനം. സംസ്ഥാനത്തെ എല്ലാ മേഖലകളിലും വ്യക്തമായ മുന്‍തൂക്കം സര്‍വേ ആം ആദ്മിക്ക് പ്രവചിക്കുന്നുണ്ട്.

36 മുതല്‍ 43 സീറ്റ് വരെ മാല്‍വ മേഘലയിലും 7-9 സീറ്റ് വരെ ദോബ് മേഖലയിലും 13 മുതല്‍ 15 സീറ്റ് വരെ മാന്‍ജ മേഖലയിലും ആം ആദ്മിയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം. സര്‍വ്വേയില്‍ പങ്കെടുത്ത 48 ശതമാനം സ്ത്രീകളുടേയും പിന്തുണ ആം ആദ്മിക്കായിരുന്നു. ദളിത്, ജാട്ട് സമുദായങ്ങള്‍ക്കിടയിലും പാര്‍ട്ടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പറയുന്നത്. അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സര്‍വ്വേയില്‍ പറയുന്നത്. 32 മുതല്‍ 40 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരിക്കുമെന്നാണ് പ്രവചനം. 2017 ല്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്.

കോണ്‍ഗ്രസിനേയും ആം ആദ്മി പാര്‍ട്ടിയേയും കൂടാെ ശിരോമണി അകാലിദള്‍, ബി ജെ പി എന്നിവയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട മറ്റ് കക്ഷികള്‍. പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടി വലിയ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയാകുന്ന കാര്‍ഷിക നിയമവും സമരവും ആം ആദ്മിയ്ക്ക് വേണ്ട വിധത്തില്‍ പ്രചരണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് തിരിച്ചടി. ഉള്‍പാര്‍ട്ടി തര്‍ക്കമാണ് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. 2017 ല്‍ മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് ബി ജെ പിയുമായി സഖ്യത്തിലാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രിയായ ചരണ്‍ജിത് ചന്നിയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്.

ശിരോമണി അകാലിദളാണ് കാര്‍ഷിക നിയമത്തില്‍ ഏറ്റവും സജീവമായി സംസ്ഥാനത്ത് പ്രചരണം നടത്തുന്നത്. കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ബി ജെ പി സഖ്യം ഉപേക്ഷിച്ചെന്നും കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചെന്നും പറഞ്ഞുള്ള പ്രചരണത്തിലാണ് ശിരോമണി അകാലിദള്‍ മുന്‍തൂക്കം നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനം മാസങ്ങള്‍ക്ക് മുന്‍പ് ശിരോമണി അകാലിദള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഫലമായാണ് ബി എസ് പിയേയും ഇടത് പാര്‍ട്ടികളേയും സഖ്യത്തിലെത്തിക്കാന്‍ ശിരോമണി അകാലിദളിനായത്.

അതേസമയം കാര്‍ഷിക നിയമത്തിന്റേയും സമരത്തിന്റേയും പശ്ചാത്തലത്തില്‍ പ്രതിരോധത്തിലൂന്നിയാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയുമായി 117 സീറ്റിലും സഖ്യമുണ്ടാക്കിയതാണ് ബി ജെ പി വലിയ നേട്ടമായി കാണുന്നത്. പല മേഖലകളലും അമരീന്ദറിനുള്ള സ്വാധീനും മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരിട്ട സുരക്ഷാ വീഴ്ചയും പ്രചരണത്തില്‍ സജീവമായി നിലനിര്‍ത്താന്‍ ബി ജെ പി ശ്രദ്ധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 2.13 കോടി വോട്ടര്‍മാരാണ് പഞ്ചാബിലുള്ളത്. ഫെബ്രുവരി 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. മാര്‍ച്ച് 10 നാണ് ഫലമറിയാം












Click it and Unblock the Notifications