യുഎഇയിൽ നിന്നും ന്യൂയോർക്കിലേക്ക്; പ്രിയങ്കയുടെ വരവിന് പിന്നിൽ രാഹുലിന്റെ രഹസ്യയാത്ര,
Recommended Video

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. പ്രിയങ്കയെ പാർട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നു കേൾക്കുന്നുണ്ട്. എങ്കിലും സഹോദരനും അമ്മയ്ക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങുന്നതൊഴിച്ചാൽ പാർട്ടികാര്യങ്ങളിൽ അധികം ഇടപെടാറില്ലായിരുന്നു പ്രിയങ്ക.
രാഹുൽ ഗാന്ധിയുടെ ശ്രമങ്ങളാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം സാധ്യമാക്കിയത്. തന്റെ യുഎഇ സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി നേരെ പോയത് ന്യൂയോർക്കിലേക്കാണ്. ഇതാണ് അനുയോജ്യമായ സമയമെന്ന് പ്രിയങ്കയെ ബോധ്യപ്പെടുത്താൻ രാഹുൽ ഗാന്ധിക്കായി.

താൽപര്യമില്ലാതെ പ്രിയങ്ക
സജീവ രാഷ്ട്രീയ പ്രവർത്തനത്തോട് പ്രിയങ്ക ഗാന്ധിക്ക് താൽപര്യമില്ലായിരുന്നു. അവർ അത് ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇതിന് മുമ്പേ അത് സാധ്യമായേനെ. രാഹുൽ ഗാന്ധിക്കും അമ്മ സോണിയയ്ക്കും വേണ്ട പിന്തുണ നൽകി അവർ എപ്പോഴും കൂടെ നിന്നും. ഇരുവർക്കും വേണ്ടി പ്രചാരണണ രംഗത്തിറങ്ങി. കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബ ജീവിതവുമൊക്കെയായി ന്യൂയോർക്കിൽ കഴിയുകയായിരുന്നു പ്രിയങ്ക. സൈക്കോളജിയിൽ ബിരുദം നേടിയ പ്രിയങ്ക പിന്നീട് 2010ൽ ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തരം ബിരുദം നേടി. ഇക്കാലയളവിലെല്ലാം രാഷ്ട്രീയത്തിൽ നിന്ന് അവർ അകലം പാലിച്ചു.

രാഹുലിന്റെ 15 വർഷങ്ങൾ
രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങി 15 വർഷങ്ങൾ പിന്നിടുമ്പോഴാണ് 47കാരിയായ പ്രിയങ്ക എത്തുന്നത്. 2004ൽ അമേഠിയിൽ മത്സരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നവർ. 2013ൽ കോൺഗ്രസ് ഉപാധ്യക്ഷനും 2017ൽ കോൺഗ്രസ് അധ്യക്ഷനുമായി രാഹുൽ ഗാന്ധി. രാഹുലിനെ പാർട്ടിയുടെ നേതൃനിരയിലെത്തിച്ചത് കോൺഗ്രസിലെ കുടുംബവാഴ്ചയാണെന്ന ആരോപണം പ്രിയങ്കയ്ക്ക് നേരെയും എതിരാളികൾ ഉയർത്തുന്നുണ്ട്.

പ്രിയങ്ക വരുമോ?
രാജ്യം ഓരോ തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴും ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരരംഗത്തിറങ്ങുമോ എന്ന ചോദ്യവും ഉയർന്നു കേൾക്കാറുണ്ട്. അപ്പോഴെല്ലാം ഒഴിഞ്ഞു മാറിയ പ്രിയങ്ക ഒടുവിൽ സഹോദരന്റെയും പാർട്ടി പ്രവർത്തകരുടെയും അഭ്യർത്ഥനകൾക്ക് വഴങ്ങി. കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തി എസ്പിയും-ബിഎസ്പിയും ഒന്നിച്ചപ്പോൾ പ്രിയങ്കയെ ഇറക്കാൻ സമയമായെന്ന് രാഹുൽ ഗാന്ധി ഉറപ്പിക്കുകയായിരുന്നു.

പ്രിയങ്കയുടെ വിവാഹം
1997 ഫെബ്രുവരി പതിനെട്ടിനാണ് പ്രിയങ്ക ഗാന്ധിയുടെ വിവാഹം. ബിസിനസുകാരനായ റോബർട്ട് വാദ്രയാണ് പ്രിയങ്കയുടെ ഭർത്താവ്. റോബർട്ടിനെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിൽ നിന്ന് അകന്ന് കഴിയാൻ ഒരു കാരണമെന്ന് വിലയിരുത്തലുകളുണ്ട്. പ്രിയങ്കയുടെ പുതിയ ചുമതലയ്ക്ക് എല്ലാ വിധ ആശംസകളും അറിയിച്ചിട്ടുണ്ട് റോബർട്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഞാൻ നിനക്ക് ഒപ്പമുണ്ടാകും കഴിവിൻറെ പരമാവധി ചെയ്യാൻ സാധിക്കട്ടെയെന്ന് റോബർട്ട് ആശംസകൾ അറിയിച്ചു.

കോൺഗ്രസിന്റെ പ്രതീക്ഷ വാനോളം
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്കയുടെ നിയമനം. ന്യൂയോർക്ക് സന്ദർശനത്തിൽ അന്തിമ തീരുമാനം എടുത്തെങ്കിലും രാഹൽ ഗാന്ധിയുടെ അമേഠി പര്യടനത്തിന് ഇടയിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഫെബ്രുവരി ആദ്യവാരം പ്രിയങ്ക ചുമതലയേൽക്കും.

ഉത്തർപ്രദേശിൽ കളിമാറും
മായാവതിയും-ബിഎസ്പിയും സഖ്യത്തിലായപ്പോൾ കോൺഗ്രസിനെ ആരും വിലകുറച്ച് കാണേണ്ട 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. 80ൽ മുപ്പത് സീറ്റുകളിലെങ്കിലും വിജയം നേടുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. പ്രിയങ്കയുടെ വരവിന് മുമ്പ് 10 സീറ്റുകളിൽ മാത്രമെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാലിപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നു.

ഉത്തർപ്രദേശിൽ പുതിയ തന്ത്രങ്ങൾ
ഉത്തർ പ്രദേശിന് പുതുജീവനേകാനാണ് പ്രിയങ്ക ഗാന്ധിയുടേയും ജ്യോതിരാദിത്യ സിന്ധ്യയുടെയും നിയമനം എന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിലും മാറ്റങ്ങൾ പരീക്ഷിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. 90 ശതമാനം സ്ഥാനാർത്ഥികളും 50 വയസിൽ താഴെയുള്ളവരാകും. അതിൽ പകുതിയോളം പേർ 40ൽ താഴെയുള്ളവരും. ഇത് പുതിയ കോൺഗ്രസാണെന്നും കോൺഗ്രസിന്റെ ശക്തി കേന്ദ്രമായി ഉത്തർപ്രദേശിനെ മാറ്റുമെന്നും പ്രമുഖ നേതാക്കൾ പറയുന്നു.

മോദിക്കും യോഗിക്കും എതിരെ
പ്രധാനമന്ത്രിയുടെ വാരണാസിയും യോഗി ആദിത്യനാഥിന്റെ രൊരഖ്പൂർ മണ്ഡലവും ഉൾപ്പെട്ട പ്രദേശമാണ് പ്രിയങ്കയുടെ കീഴിലുള്ള കിഴക്കൻ ഉത്തർപ്രദേശ്. അധികാരം നിലനിർത്താൻ പോരാടുന്ന ബിജെപിയേയും ബിജെപിയെ തറപറ്റിക്കാൻ കൈകൊടുത്ത എസ്പി-ബിഎസ്പി സഖ്യത്തെയും ഒരുമിച്ച് നേരിടുകയാണ് പ്രിയങ്കയുടെ ദൗത്യം. പ്രിയങ്കയുടെ വരവ് ഉത്തർപ്രദേശിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.












Click it and Unblock the Notifications