Budget 2024:യുവാക്കൾ മുതൽ കർഷകർ വരെ; വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക ഈ അഞ്ച് മേഖലകളിൽ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. മുന്നണികൾ കാഹളം മുഴക്കി കഴിഞ്ഞു. സീറ്റ് വിഭജന ചർച്ചകളും സജീവമാണ്. കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന ബിജെപി അധികാരം നിലനിർത്താൻ ഇക്കുറി മുണ്ടും മുറുക്കി ഇറങ്ങി കഴിഞ്ഞു. അതിന്റെ ഭാഗമായി കേന്ദ്ര ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുക.
സമൂഹത്തിലെ അഞ്ച് പ്രധാന വിഭാഗങ്ങൾ-സ്ത്രീകൾ, ദരിദ്രർ, യുവജനങ്ങൾ, കർഷകർ, ആദിവാസികൾ എന്നിവർക്കുള്ള ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ലക്ഷ്യമിടുന്നതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമഗ്ര വളർച്ചയെന്ന വാഗ്‌ദാനത്തിന്റെ പിൻബലത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ എത്തുന്നതിന്റെ വിത്തുപാകുകയാവും ബജറ്റിന്റെ ഉദ്ദേശം.

അതനുസരിച്ച്, സമൂഹത്തിലെ ഈ അഞ്ച് പ്രധാന വിഭാഗങ്ങൾക്കുമായി നിലവിലുള്ള പദ്ധതികൾക്കുള്ള വിഹിതം മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്. കൂടാതെ ഈ മേഖലകളെ പരിഗണിച്ചുകൊണ്ട് പുതിയ സ്‌കീമുകൾ പ്രഖ്യാപിച്ചേക്കാമെന്നും കേന്ദ്ര സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ചില റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഈ സാമ്പത്തിക വർഷം ഇതുവരെ വിദ്യാഭ്യാസ മേഖലയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ട് വകുപ്പുകൾക്കായി കേന്ദ്രം 1.12 ലക്ഷം കോടി രൂപ അനുവദിച്ചു. 'സ്ത്രീകൾ നയിക്കുന്ന വികസനം' എന്ന മോദിയുടെ കാഴ്‌ചപ്പാട് കൂടി പരിഗണിച്ചാവും ഫെബ്രുവരി ഒന്നിന് നിർമ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം നടക്കുക, ഇതിൽ സ്ത്രീകളുടെ ക്ഷേമമായിരിക്കും പ്രധാന പരിഗണന. മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ, സ്ത്രീ വോട്ടർമാരായിരുന്നു കേന്ദ്രബിന്ദു എന്നത് ശ്രദ്ധേയമാണ്.
ഇതിന് പുറമെ ആദിവാസികളുടെ ക്ഷേമത്തിനായി പദ്ധതികൾ നടപ്പാക്കുന്ന ആദിവാസി വികസന മന്ത്രാലയത്തിന് 2023-24ൽ കേന്ദ്രം നൽകി വന്നിരുന്ന വിഹിതം കുത്തനെ ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ. ഏകദേശം 71 ശതമാനം വിഹിതമാണ് അധികമായി ഇക്കുറി അനുവദിച്ചത്.
അതിൽ ഭൂരിഭാഗവും ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ (ഇഎംആർഎസ്) പദ്ധതിക്ക് വേണ്ടിയുള്ളതാണ്. ഇത് ആറ് മുതൽ പതിനൊന്ന് വരെയുള്ള ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് റെസിഡൻഷ്യൽ സജ്ജീകരണത്തിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ്. കൂടാതെ മറ്റ് പദ്ധതികളും ഈ വിഭാഗത്തെ മുന്നിൽ കണ്ട് നടത്തിയിട്ടുണ്ടെന്ന് സർക്കാരുമായി ബന്ധമുള്ള കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഇനി കാർഷിക മേഖലയെ കുറിച്ച് പറയുകയാണെങ്കിൽ അവിടെയും കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കും എന്നാണ് ലഭ്യമാകുന്ന വിവരം. പിഎം കിസാൻ ഉൾപ്പെടെയുള്ള സ്‌കീമുകളിൽ ഏകദേശം 33 ശതമാനം വർധനവ് ഉണ്ടാവുമെന്നാണ് ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ലഭിക്കുന്ന വാർഷിക ധനസഹായമായ 6000 രൂപയിൽ നിന്ന് 9000 വരെയാകുമെന്നാണ് സൂചന. കൂടാതെ വനിതാ കർഷകർക്ക് 12000 രൂപയുടെ സഹായം നൽകുന്നതും പരിഗണയിലുണ്ട്.












Click it and Unblock the Notifications