വിശ്വാസവോട്ടെടുപ്പിന് മുൻപേ വിശ്വാസം നഷ്ടപ്പെട്ട് മുന്നണി!! മുഖ്യമന്ത്രി പദത്തെ ചൊല്ലി തര്‍ക്കം
Recommended Video
ബെംഗളൂരു: ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി വീണ്ടും തര്‍ക്കം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി വെച്ച് മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ജെഡിഎസിന് അക്കാര്യത്തില്‍ ഒറ്റയ്ക്ക് തിരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വര രംഗത്തെത്തി.
മുഖ്യമന്ത്രി സ്ഥാനം അഞ്ച് വര്‍ഷത്തേക്ക് പൂര്‍ണമായി ജെഡിഎസിന് വിട്ടുകൊടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ച നടക്കും. ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളൂവെന്നും പരമേശ്വര വ്യക്തമാക്കി. മന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രിപദം ആവശ്യപ്പെട്ട് നേതാക്കള്‍ മുന്നോട്ട് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നത് മോശം കാര്യമല്ല. കഴിവും പരിചയസമ്പത്തുമുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്‍റെ ചാണക്യന്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തനാണെന്നും അദ്ദേഹത്തിനൊപ്പമുള്ള ചില എംഎല്‍എമാരെ കൂടെ കൂട്ടി പ്രത്യേകം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പരമേശ്വര നിഷേധിച്ചു. അതേസമയം ശിവകുമാറിന് അര്‍ഹമായ ഒരു സ്ഥാനം ലഭിക്കുമെന്നും പരമേശ്വര പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊള്ളുമെന്നും പരമേശ്വര വ്യക്തമാക്കി.