നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് ഫണ്ട്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്
ദില്ലി; മണിപ്പൂരിൽ നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം നൽകിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻറെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നപ്പോഴും രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പിന് മുൻപും മണിപ്പൂരിലെ ബിജെപി സർക്കാർ തീവ്രവാദ ഗ്രൂപ്പുകൾക്ക് ഫണ്ട് അനുവദിച്ചുവെന്ന് കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു.

ജനവരി ഒന്നിനും മാർച്ച് ഒന്നിനും മണിപ്പൂർ സർക്കാർ നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം നൽകിയത് പെരുമാറ്റ ചട്ട ലംഘനം അല്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഞെട്ടി്പിക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് കാലത്താണ് പണം അനുവദിച്ചത്. 11 സീറ്റുകളിലെ തിരഞ്ഞെടുപ്പാണ് ഇത്തരത്തിൽ അട്ടിമറിച്ചത്, കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
ഫെബ്രുവരി ഒന്നിന് 15 കോടി നൽകിയത് ചുരാചന്ദ്പൂരിലെയും കാങ്‌പോക്‌പിയിലെയും വോട്ടിംഗിനെ സ്വാധീനിക്കാനായിരുന്നുവെന്നാണ് ജയറാം രമേശ് കഴിഞ്ഞ ദിവസം ആരോപിച്ചത്. മാർച്ച് ഒന്നിന് നൽകിയ 95 ലക്ഷം രൂപ തെങ്‌നൂപാൽ, ചന്ദേൽ ജില്ലകളിലെ വോട്ടിംഗിനെ സ്വാധീനിക്കാനാണെന്നും രമേശ് ഇന്നലെ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇത് കൈക്കൂലിയാണ്, അഴിമതിയാണ്, തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്. മറുവശത്ത്, ഒരു ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് രണ്ട് മാസമായി സർക്കാർ ശമ്പളം നൽകിയിട്ടില്ലെന്നും കോൺഗ്രസ് എംപി ആരോപിച്ചു.6000 ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 18 മാസമായി ശമ്പളമില്ല. പെൻഷൻകാർക്ക് അവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല, രമേശ് കുറ്റപ്പെടുത്തി.
അതേസമയം ജനാധിപത്യത്തെ ഹനിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മനോഭാവം കൂടുതൽ ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പ്രതികരിച്ചത്. വ്യാജ ദേശീയ വാദികൾ വെളിപ്പെട്ടിരിക്കുകയാണ്. നമ്മൾ ജീവിക്കുന്നത് ഒരു ബനാന റിപ്പബ്ലിക്കിൽ ആണോ? തെരഞ്ഞെടുപ്പിൽ നിരോധിത തീവ്രവാദി ഗ്രൂപ്പുകൾക്ക് എങ്ങനെയാണ് പണം നൽകുക? ജനാധിപത്യത്തെ ഹനിക്കുന്ന ഇസിഐയുടെ അനുസരണ മനോഭാവം കൂടുതൽ ഞെട്ടിപ്പിക്കുന്നതാണ്. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ അന്വേഷണം നടത്തണം, സുർജേവാല ട്വീറ്റിൽ പറഞ്ഞു.
Recommended Video
അതേസമയം മണിപ്പൂരിൽ ഇന്ന് രണ്ടാം ഘട്ട പോളിംഗ് നടന്നു. ഇന്ന് 22 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 28 നായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. മാർച്ച് 10 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. 2017 ൽ മണിപ്പൂരിൽ കോൺഗ്രസ് വലിയ ഒറ്റകക്ഷിയായിട്ടും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ഭരണം പിടിക്കുകയായിരുന്നു. ഇത്തവണ സംസ്ഥാനത്ത് തൂക്കുസഭയാണ് പ്രീ പോൾ സർവ്വേകൾ പ്രവചിക്കുന്നത്.












Click it and Unblock the Notifications