ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് കൊല്ലപ്പെട്ടു
നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഉത്തർപ്രദേശ് ഗുണ്ടാസംഘം തലവൻ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഇരുവരും കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇയാളുടെ മകൻ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചിരുന്നു.
മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ അതിഖ് അഹമ്മദിനും സഹോദരനുമെതിരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട ഗുണ്ടാസംഘത്തിന്റെ അഭിഭാഷകൻ വിജയ് മിശ്ര എൻഡിടിവിയോട് പറഞ്ഞു. വെടിയേറ്റ് മരിക്കുമ്പോൾ താൻ അവരുടെ അരികിൽ നിൽക്കുകയായിരുന്നുവെന്ന് മിശ്ര പറഞ്ഞു.

ആതിഖ് അഹ്മദിന്റെ മകൻ അസദിനെയും കൂട്ടാളി ഗുലാമിനെയും ജീവനോടെ പിടികൂടാൻ ശ്രമിച്ചതായും അവർ വെടിവെച്ചപ്പോൾ തിരിച്ചു വെടിവെച്ചതാണെന്നും യു.പി പൊലീസ് എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു. 'രജിസ്റ്റർ ചെയ്യാത്ത നമ്പറുള്ള ബൈക്കിൽ പോകുമ്പോൾ വ്യാഴാഴ്ച ഇരുവരെയും പൊലീസ് തടഞ്ഞു. മൺറോഡിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ തെന്നിവീണ ഇവരെ വളഞ്ഞ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു.
തിരിച്ചുള്ള വെടിവെപ്പിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് ബദഗാവോൻ പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. അതേസമയം, അസദിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കളും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ളവരും ആരോപിക്കുന്നു. പ്രയാഗ് രാജ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ആതിഖ് അഹ്മദിനെ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ദിവസം തന്നെയാണ് മകൻ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications