മഴയും വെള്ളപ്പൊക്കവും തടസമായി; ഗൗരി ലങ്കേഷിനെ കൊലചെയ്യാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്താനാകാതെ പോലീസ്
മുംബൈ: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് വസായ് കടലിടുക്കില്‍ നിന്നും കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസിലെ സുപ്രധാന തെളിവായ തോക്ക് പ്രതി ശരദ് കലാസ്കർ വസായ് കടലിടുക്കിൽ ഉപേക്ഷിച്ചെന്നാണ് സിബിഐ കണ്ടെത്തല്‍. ഇത്തവണ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ആയുധം കണ്ടെത്താനുള്ള ശ്രമം ദുഷ്കരമാക്കിയെന്ന് അന്വേഷണം സംഘം പറയുന്നു.

7.65 എംഎം തോക്കാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ചത്. ഇത് മുംബൈക്ക് സമീപമുള്ള വസായ് കടലിടുക്കിലാണ് പ്രതികള്‍ ഉപേക്ഷിച്ചതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇത് കണ്ടെടുക്കാന്‍ 2.26 കോടി രൂപ വേണമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരച്ചിലിനായി കര്‍ണാടകവും മഹാരാഷ്ട്രയും 30:70 അനുപാതത്തില്‍ ചെലവ് വഹിക്കും.
മുംബൈ-നാസിക് ഹൈവേയിൽ നിന്നാണ് തോക്ക് കടലിടുക്കിലേക്ക് എറിഞ്ഞതെന്നാണ് പ്രതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. അതേസമയം ഇത്തവണത്തെ കാലവര്‍ഷക്കെടുതിയില്‍ ഈ പാലവും തകര്‍ന്നിരുന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് വസായ് മേഖല സാക്ഷ്യം വഹിച്ചത്.
എന്നാല്‍ പ്രതികൂല സാഹചര്യത്തിലും തോക്കിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തിരുമാനം. ഗൗരി ലങ്കേഷ് വധക്കേസില്‍ ഇതുവരെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്ര ഹിന്ദുത്വത്തിനെതിരെ അതിശക്തമായ നിലപാടെടുത്തതിനാണ് ഗൗരി ലങ്കേഷ്, നരേന്ദ്ര ദാഭോൽക്കർ,സ ഗോവിന്ദ് പാൻസരെ,എംഎം കല്‍ഭുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയത്.
2017 സെപ്റ്റംബർ അഞ്ചിനാണ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 2013 ഓഗസ്റ്റില്‍ ധാഭോല്‍ക്കർ പുണെയിലും 2015 ഫെബ്രുവരിയില്‍ ഗോവിന്ദ് പന്‍സാരെയും അതേ ഓഗസ്റ്റില്‍ ധാര്‍വാഡില്‍ പ്രൊഫസര്‍ എംഎം കല്‍ഭുര്‍ഗിയും വെടിയേറ്റ് മരിക്കുകയായിരുന്നു. സംഭവങ്ങള്‍ക്ക് പിന്നില്‍ സമാനതകള്‍ ഉണ്ടെന്ന് മഹാരാഷ്ട്ര, കര്‍ണാടക അന്വേഷണ സംഘങ്ങളും സിബിഐയും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications