ജിഡിപി ബൈബിളോ മഹാഭാരതമോ അല്ല, ഭാവിയിൽ പ്രസക്തി ഉണ്ടാകില്ലെന്ന് ബിജെപി എംപി
ദില്ലി: ജിഡിപി കണക്കുകൾ ഭാവിയിൽ അപ്രസക്തമാകുമെന്ന് ബിജെപി എംപി നിശികാന്ത് ദുബെ. ജിഡിപി വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതിന് പിന്നാലെയാണ് ലോക്സഭയിൽ എംപിയുടെ പരാമർശം. ജിഡിപി കണക്കുകൾക്ക് ഭാവിയിൽ പ്രസക്തിയുണ്ടാകില്ല, ജനങ്ങൾ സന്തുഷ്ടരാണോ എന്നതാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.
1934ലാണ് ജിഡിപി കണക്കാക്കി തുടങ്ങുന്നത്. അതിന് മുമ്പ് ജിഡിപി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ജിഡിപിയെ ഒരു ബൈബിളോ, മഹാഭാരതമോ, രാമായണമോ ആയി കണക്കാക്കേണ്ടതില്ല. ഭാവിയിൽ ജിഡിപി സാമ്പത്തിക സൂചകമായി കണക്കാക്കുകയില്ലെന്നും നിശികാന്ത് ദുബെ പറഞ്ഞു.

ജിഡിപിയേക്കാൾ ജനങ്ങളുടെ സുസ്ഥിര വികസനവും സന്തോഷവുമാണ് പ്രധാനമെന്നും നിശികാന്ത് ദുബെ കൂട്ടിച്ചേർത്തു. രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കഴിഞ്ഞ ആറര വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എത്തിയത്. രണ്ടാം സാമ്പത്തിക പാദത്തിൽ 4.5 ശതമാനം മാത്രമാണ് വളർച്ചാ നിരക്ക്. വളർച്ചാ നിരക്കിലെ ഇടിവിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഉപഭോക്ത ആവശ്യം, സ്വകാര്യ നിക്ഷേപം, കയറ്റുമതി തുടങ്ങിയ മേഖലകളെല്ലാം പ്രതിസന്ധി നേരിടുകയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 7 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. അതേ സമയം വളർച്ചാ നിരക്ക് കുറവാണെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നായിരുന്നു ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യസഭയിൽ പ്രതികരിച്ചത്.












Click it and Unblock the Notifications