ഗോവ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച രാവിലെയോടെ അറിയാം.
പനാജി: ഗോവയിലെ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച രാവിലെയോടെ തന്നെ അറിയാൻ സാധിച്ചേക്കും. ഈ തെരഞ്ഞെടുപ്പിലെ 40 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒറ്റയടിക്ക് നടക്കുന്നതിനാൽ ഗോവക്കാർക്ക് ഫലത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് 10 ന് രാവിലെ 8 മണിക്ക് ആരംഭിക്കും, 11 മണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് ആദ്യമായാണ് ഗോവയിൽ എല്ലാ മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ഒരുമിച്ച് നടക്കുന്നത്. നേരത്തെ പല റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടന്നിരുന്നത്. നോർത്ത് ഗോവയിലെ വോട്ടെണ്ണൽ പനാജിയിലെ അൽടിഞ്ഞോയിലെ ഗവൺമെന്റ് പോളിടെക്‌നിക്കിലും സൗത്ത് ഗോവയിൽ മർഗോവിലെ ദാമോദർ കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിലും ആയാണ് നടക്കുന്നത്. സംസ്ഥാനത്തെ 40 മണ്ഡലങ്ങളിൽ 19 മണ്ഡലങ്ങൾ നോർത്ത് ഗോവയിലും 21 എണ്ണം സൗത്ത് ഗോവയിലും ആണ് . വോട്ടെണ്ണലിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്, അവർ ഫെബ്രുവരി 7 ന് ഗോവയിലെത്തുമെന്നാണ് പ്രതീക്ഷ.
എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഒരുമിച്ച് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് നോർത്ത്, സൗത്ത് ഗോവ കളക്ടർമാരായ അജിത് റോയ്, രുചിക കത്യാൽ എന്നിവർ പറഞ്ഞു. രാവിലെ എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റ് വോട്ടുകൾ എണ്ണിത്തുടങ്ങും. 8.30ന് ഇവിഎമ്മുകളുടെ എണ്ണൽ ആരംഭിക്കുമെന്നും റോയ് പറഞ്ഞു. വോട്ടെണ്ണലിനായി ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിരീക്ഷകരോടൊപ്പം ഞങ്ങൾ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിക്കുമെന്നും അവർ പറഞ്ഞു.
ഇവിഎമ്മുകളിൽ ആരും കൃത്രിമം കാണിക്കില്ല എന്ന് സ്ഥാനാർത്ഥികളെയും കൗണ്ടിംഗ് ഏജന്റുമാരെയും ബോധ്യപ്പെടുത്താൻ സ്‌ട്രോങ് റൂമിൽ ക്യാമറകൾ സ്ഥാപിക്കുകയും സ്‌ക്രീനുകൾ സ്ഥാപിക്കുകയും ചെയ്‌തു. അടുത്ത കാലത്ത് ഗോവ കണ്ട ഏറ്റവും വാശിയാറിയ തിരഞ്ഞെടുപ്പാണ് ഫെബ്രുവരി 14 ന് അവസാനിച്ചത്. ഏകദേശം 9.2 ലക്ഷം അല്ലെങ്കിൽ 79% വോട്ടർമാർ അവരുടെ വോട്ടവകാശം വിനിയോഗിച്ചു.
സംസ്ഥാനത്ത് കോൺ ഗ്രസിന് സംഘടിക്കാൻ കഴിഞ്ഞത് മൂന്നാം വട്ടം ഭരിക്കാൻ തയ്യാറെടുക്കുന്ന ബിജെപിക്ക് ഭീഷണി ഉയർത്തിയിട്ടുണ്ട്. കോൺ ഗ്രസിന്റെ ഉയർത്തെഴുന്നേൽപ് തന്നെയാണ് ബിജെപി ഗോവയിൽ നേരിടുന്ന പ്രധാന വെല്ലുവിളി. നിർണായകമായ മിക്ക മണ്ഡലങ്ങളിലും ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. എഎപിയുടെയും ടിഎംസിയുടെയും ഈ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
Recommended Video