ഗോവയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി, മുൻ മുഖ്യമന്ത്രിയുടെ മക്കൾ ബിജെപിയിലേക്ക്!
പനാജി: ഗോവയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയുടെ മക്കള്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗോവ മുഖ്യമന്ത്രിയും ആയ രവി നായികിന്റെ രണ്ട് മക്കളാണ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. രവി നായിക് നിലവില്‍ പോണ്ട നിയമസഭാ മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ്. ഇദ്ദേഹത്തിന്റെ മക്കളായ റിതേഷ്, റോയി എന്നിവരാണ് ബിജെപിയില്‍ ചേരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റിതേഷ് നിലവില്‍ പോണ്ട നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആണ്. റോയ് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മത്സരിച്ചിരുന്നു. ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയ്ക്ക് എതിരെ മത്സരിച്ച റോയ് പരാജയപ്പെട്ടിരുന്നു. ബിജെപിയില്‍ ചേരുന്നതോടെ റിതേഷിന് പോണ്ട നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ബിജെപി നല്‍കും എന്നാണ് മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.

വെങ്കിടേഷ് നായികിനെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടാവും റിതേഷിനെ പുതിയ ചെയര്‍മാനായി നിയോഗിക്കുക. പോണ്ട നഗരസഭയില്‍ 15 അംഗങ്ങളാണുളളത്. അതില്‍ ബിജെപിക്ക് നാല് കൗണ്‍സിലര്‍മാരുണ്ട്. റിതേഷ് പക്ഷത്തിന് മൂന്ന് കൗണ്‍സിലര്‍മാരുണ്ട്. ബാക്കിയുളള അംഗങ്ങള്‍ മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടിയില്‍ നിന്നുളളവരും സ്വതന്ത്രരും ആണ്. മക്കള്‍ ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രവി നായിക്ക് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
മക്കള്‍ പ്രായപൂര്‍ത്തി ആയവരാണ് എന്നും അവര്‍ക്ക് അവരുടേതായ തീരുമാനങ്ങളെടുക്കാമെന്നും രവി നായിക് പറഞ്ഞു. നഗരസഭയിലെ രാഷ്ട്രീയ സാഹചര്യം വെച്ചായിരിക്കാം മക്കളുടെ നീക്കമെന്നും രവി നായിക് പറഞ്ഞു. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടുത്ത വിമര്‍ശകന്‍ ആണ് രവി നായിക്ക്. റിതേഷും റോയിയും ബിജെപിയില്‍ ചേരുമ്പോള്‍ കോണ്‍ഗ്രസിന് പോണ്ട മണ്ഡലത്തില്‍ ഉളള മുന്‍തൂക്കമാണ് നഷ്ടപ്പെടുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവരില്‍ ഒരാള്‍ക്ക് ബിജെപി പോണ്ട സീറ്റ് നല്‍കാനും സാധ്യത ഉണ്ട്. പോണ്ടയില്‍ ബിജെപിക്ക് സമീപ തിരഞ്ഞെടുപ്പുകളിലൊന്നും തന്നെ വിജയിക്കാന്‍ സാധിച്ചിരുന്നില്ല. പോണ്ട താലൂക്കിലെ നാല് മണ്ഡലങ്ങളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയം. കോണ്‍ഗ്രസ് വിട്ടെത്തിയ സുഭാഷ് ശിരോദ്കര്‍ ആണ് ബിജെപി ടിക്കറ്റില്‍ ഒരു സീറ്റീല്‍ വിജയിച്ചത്.












Click it and Unblock the Notifications