'സ്വർണവില രണ്ട് മാസത്തിനിടെ കുത്തനെ ഇടിയും': പ്രതീക്ഷയേകുന്ന പ്രവചനവുമായി ക്വാന്റ്
സ്വർണ വിലയില്‍ വലിയ തോതിലുള്ളകുതിപ്പാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 80 രൂപ മാത്രമാണ് വർധിച്ചതെങ്കിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവില കൂടിയത് 1360 രൂപയാണ്. കേരള വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വർണത്തിന് നല്‍കേണ്ടത് 72720 രൂപയാണ്. റഷ്യ-യുക്രൈന്‍ സഘർഷം ശക്തമായത് മുതല്‍ യുഎസ്-ചൈന വ്യാപാര ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ സൂചനകളും യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ വരെ സ്വർണത്തിലെ കുതിപ്പിന് കാരണമായിട്ടുണ്ട്.
സ്വർണവിലയിലെ ഈ കുതിപ്പ് കാരണം സാധാരണക്കാരായ പലരും സ്വർണ്ണാഭരണങ്ങള്‍ വാങ്ങുന്നത് വലിയ തോതില്‍ കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. വില കൂടിയ 22 കാരറ്റ് സ്വർണത്തിന് പകരം വിലയും മൂല്യവും കുറഞ്ഞ 21, 18 കാരറ്റിലേക്ക് ആളുകള്‍ കൂടുതലായി മാറുന്നുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. മറുവശത്ത് സ്വർണ്ണത്തില്‍ നിക്ഷേപിക്കുന്നവരുടെ, പ്രത്യേകിച്ച് ഇ ടി എഫുകളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടായിരുന്നതായും കണക്കുകള്‍ പറയുന്നു.

സ്വർണ വില ഈ തരത്തില്‍ മുന്നേറിക്കൊണ്ടിരിക്കേയാണ് സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസകരമാകുന്ന ഒരു വിലയിരുത്തല്‍ ക്വാന്റ് മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സ്വർണ വില പരമാവധി ഉയർന്ന നിലയില്‍ എത്തി, അതിനാല്‍ തന്നെ അടുത്ത രണ്ട് മാസത്തില്‍ 12-15% വരെ ഇടിവിന് സാധ്യതയുണ്ടെന്നാണ് ക്വാന്റ് മ്യൂച്വല്‍ ഫണ്ട് വിലയിരുത്തുന്നത്. എന്നാല്‍ ഇതിന് ശേഷം വില മുന്നോട്ട് കയറാനുള്ള സാധ്യതയും അവർ മുന്നോട്ട് വെക്കുന്നു.
അതായത് ദീർഘകാല നിക്ഷേപം എന്ന നിലയില്‍ സ്വർണം സുരക്ഷിതമാണെന്നും നിക്ഷേപ പോർട്ട്ഫോളിയോയുടെ നിശ്ചിത ശതമാനം വിലയേറി ലോഹങ്ങള്‍ക്കായി മാറ്റിവെക്കുന്നത് തന്നെയാണ് ഉചിതമെന്നും ക്വാന്റ് മ്യൂച്വല്‍ ഫണ്ട് നിർദേശിക്കുന്നു. അടുത്ത രണ്ട് മാസങ്ങളില്‍ വിലകുറയുന്നതിനായി ചില കാരണങ്ങളും അവർ മുന്നോട്ട് വെക്കുന്നുണ്ട്, അതില്‍ പ്രധാനം ഡോളർ ശക്തിപ്പെടുന്നതാണ്.
നുവരി മുതൽ ഡോളർ സൂചികയിൽ ഗണ്യമായ തിരുത്തൽ ഉണ്ടായെങ്കിലും, ഇപ്പോൾ ഡോളർ സ്ഥിരത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. സ്വർണം പ്രധാനമായും ഡോളറിലാണ് വ്യാപാരം ചെയ്യപ്പെടുന്നത് എന്നതിനാല്‍ തന്നെ ഡോളർ ശക്തിപ്പെടുന്നത് സ്വർണ വിലയെ പ്രതികൂലമായി ബാധിക്കും. മറുവശത്ത് ട്രംപിന്റെ ഭരണത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന വ്യാപാര യുദ്ധങ്ങളും ഭൌമരാഷ്ട്രീയ പിരിമുറുക്കങ്ങളും സ്വർണത്തിന് ഗുണകരമാകുമെങ്കിലും ഡോളറിന്റെ ശക്തി ഇതിനെ മറികടക്കുമെന്നുമാണ് വിലയിരുത്തല്‍.
അതേസമയം, 2025 അവസാനമാകുമ്പോഴേക്കും സ്വർണ വില ട്രോയ് ഔണ്‍സിന് 3700 ഡോളർ വരെ എത്തിയേക്കാമെന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്. നേരത്തെ അവരുടെ പ്രവചനം 33000 ഡോളർ വരെ എത്തുമെന്നായിരുന്നു. സാമ്പത്തിക രംഗം അതീവ മോശകരമായ സാഹചര്യത്തിലേക്ക് പോകുകയാണെങ്കില്‍ 4500 ഡോളർ വരെയായി ഉയരാമെന്നും ഗോൾഡ്മാൻ സാച്ച്‌സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറ്റ് പ്രമുഖ സ്ഥാനങ്ങളുടെ വിലയിരുത്തലുകളിലേക്ക് പോകുകയാണെങ്കില്‍ ബാങ്ക് ഓഫ് അമേരിക്ക 3500/ഔൺസും, ജെപി മോർഗൻ 2950/ഔൺസും, യു ബി എസ് 3500/ഔൺസും വരെയാകുമെന്നാണ് പറയുന്നത്. ഇന്ത്യയിലെ കാര്യം മാത്രം നോക്കുകയാണെങ്കില്‍ 10 ഗ്രാമിന് 1.3 ലക്ഷം രൂപ വരെ എത്താമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് പ്രവചിക്കുന്നത്. ഇന്ത്യ അടക്കമുള്ള കേന്ദ്ര ബാങ്കുകളില്‍ നിന്നും ഉണ്ടായ വർധിച്ച ഡിമാന്‍ഡും വില വർധനവിന് ആക്കും കൂട്ടുന്ന ഘടകങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications