ഭാര്യയും മക്കളും വെളിക്കിറങ്ങുന്നത് പറമ്പില്‍..സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് കിട്ടിയത് മുട്ടന്‍പണി
വീട്ടിൽ ശൌചാലയം പണിഞ്ഞില്ല. സർക്കാർ ജീവനക്കാരുടെ പണിപോയി.
ജെയ്പൂര്‍: രാജ്യത്തെ എല്ലാ വീടുകളിലും ശൗചാലയം നിര്‍മ്മിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്. തെക്കേ ഇന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിലെ പല കുഗ്രാമങ്ങളിലും ഇന്നും കക്കൂസുകളില്ല.
വീട്ടില്‍ ശൗചാലയം ഇല്ലാത്തതിന്റെ പേരില്‍ ശിക്ഷിക്കാന്‍ രാജ്യത്ത് ഇതുവരെ നിയമമില്ല. എന്നാല്‍ രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ പേരില്‍ പണി പോയിക്കിട്ടി.
രാജസ്ഥാന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഝലവാര്‍ ജില്ലയിലെ സ്‌കൂള്‍ അധ്യാപകനും പഞ്ചായത്ത് ഗ്രാമ സേവകനുമാണ് വീട്ടില്‍ കക്കൂസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.
വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതിനെതിരെയും ബോധവത്കരണം നടത്താന്‍ ചുമതലയുള്ളവരാണ് സ്വന്തം വീട്ടില്‍ ശൗചാലയം ഇല്ലെന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ടത്.
എല്‍ഡിസി ക്ലര്‍ക്ക് ആയ ഹേംരാജ് സിംഗ്, അധ്യാപകനായ പ്രേം സിംഗ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സ്ഥലത്തെ ശൗചാലയ സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ വീടുകളില്‍ ശൗചാലയമില്ലെന്ന് കണ്ടെത്തിയത്.
മാതൃകയാകേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് തടയാനാണ് നടപടിയെടുത്തതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗംഗാദര്‍ ചന്ദന്‍ ദുബൈ വ്യക്തമാക്കി. വീട്ടില്‍ കക്കൂസില്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടെന്ന് കഴിഞ്ഞ മാസം മധ്യപ്രദേശ് കളക്ടര്‍ തീരുമാനമെടുത്തിരുന്നു.