ലക്ഷദീപ്; മത്സ്യബന്ധന ബോട്ടില്‍ നിരീക്ഷണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണമെന്ന് ഉത്തരവ്
കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തിവരുന്ന പരിഷ്കരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ദ്വീപ് നിവാസികള്‍ക്ക് ഇടയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ഇവര്‍ക്ക് പിന്തുണ അറിയിച്ച് കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളും രംഗത്തുണ്ട്. എന്നാല്‍ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുമ്പോഴും വിവാദ പരിഷ്കരണങ്ങളുമായി മുന്നോട്ട് പോവുകയാണ് അഡ്മിനിസ്ട്രേറ്റര്‍. ദ്വീപ് നിവാസികളുടെ മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി തീരുമാനങ്ങളാണ് അവസാന ഘട്ടത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ എടുത്തിരിക്കുന്നനത്.
തേങ്ങയും ഓലയും പറമ്പിൽ കാണരുതെന്ന വിവാദ ഉത്തരവും കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. പ്രകൃതിക്ക് കോട്ടംവരാത്തരീതിയിൽ ഭൂവുടമ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണം. താമസിക്കുന്ന വീടിന്റെ 25 മീറ്റർ ചുറ്റളവിൽ ഒരുതരത്തിലുമുള്ള മാലിന്യവും കാണരുത്. കണ്ടാൽ വലിയ പിഴയടക്കേണ്ടി വരും. തേങ്ങയും ചിരട്ടയുമൊക്കെ പുറത്തിട്ടാൽ ഇനിമുതൽ 200 രൂപയായിരിക്കും പിഴ. ഇതേ രീതിയിൽ ഓരോന്നിനും 500, 1,000 മുതൽ 5,000 രൂപ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നത്. മെയ് 28 നാണ് പ്രിൻസിപ്പൽ സെക്രട്ടറി കം അഡ്വൈസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാർ ഉദ്യോഗസ്ഥരെ പ്രാദേശിക മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യാന്വേഷണ ശേഖരണത്തിനായി നിയോഗിക്കാൻ തീരുമാനിച്ചത്. പ്രാദേശിക ഫിഷിംഗ് ബോട്ടുകളെയും ക്രൂവിനെയും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനും ദ്വീപുകളിലെത്തുന്ന പാസഞ്ചർ ബോട്ടുകളുടെയും കപ്പലുകളുടെയും പരിശോധന ശക്തമാക്കാനും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് കപ്പൽ ബെർത്ത് പോയിന്റുകളും ഹെലിബേസും ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചി്ട്ടുണ്ട്.
യോഗത്തിൽ എടുത്ത തീരുമാനങ്ങൾക്കനുസരിച്ച് നടപടിയെടുക്കാൻ ഭരണകൂടം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. അതേസമയം പുതിയ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്ത് ദ്വീപില്‍ നിന്നുള്ള എംപി രംഗത്ത് എത്തി. ഉത്തരവ് നടപ്പാക്കുന്നതിന്റെ പ്രായോഗികതയെ അദ്ദേഹം ചോദ്യം ചെയ്തു, ദ്വീപുകളിൽ നിന്ന് നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്തരം കപ്പലുകളിൽ എത്ര ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. എല്ലാ ദ്വീപുകളിലും നാവികസേനയും തീരസംരക്ഷണ സേനയും കൃത്യമായി സ്ഥാപിച്ച നിരീക്ഷണ സംവിധാനം നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications