'മഹാരാഷ്ട്രയിലെ പോലെ കർണാടകയിലും സർക്കാർ വീഴും; ഒറ്റരാത്രി കൊണ്ട് എല്ലാം മാറും'; ബിജെപി എംഎൽഎ
ബെലഗാവി: മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻ സി പി സർക്കാർ വീണത് പോലെ കർണാടകയിൽ കോൺഗ്രസ് സർക്കാരും ഉടൻ വീഴുമെന്ന് ബി ജെ പി എം എൽ എ രമേശ് ജാർഖിഹോളി. കർണാടകയിൽ എല്ലാം ഒറ്റരാത്രി കൊണ്ട് മാറുമെന്നും ബെലഗാവിയിൽ ജാർഖിഹോളി മാധ്യമങ്ങളോട് പറഞ്ഞു.
കർണാടകയിൽ ഓപ്പറേഷൻ താമരയ്ക്ക് സാധ്യതയില്ല. എന്നാൽ കാര്യങ്ങൾ ഈ നിലയിലാണ് പോകുന്നതെങ്കിൽ കർണാടകയിലും മഹാരാഷ്ട്ര ആവർത്തിക്കുമെന്ന് ജാർഖിഹോളി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനെതിരേയും ജാർഖിഹോളി രംഗത്തെത്തി. 'പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഡികെ കാല് പിടിക്കും. എന്നാൽ അധികാരത്തിൽ ഇരിക്കുമ്പോൾ വെറും ഷോ ഓഫും', ജാർഖിഹോളി പറഞ്ഞു.

'സിഡികൾ കാണിച്ച് എല്ലാവരേയും ബ്ലാക്ക്മെയിൽ ചെയ്യുകയാണ് ശിവകുമാർ. അയാൾ ഒരു വഞ്ചകനാണ്. അദ്ദേഹത്തിന് പോരാടാനുള്ള കഴിവ് ഇല്ല. 20 ദിവസം മുമ്പ് ശിവകുമാർ ഒരു എം എൽ എയെ സിഡി കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. തനിക്കെതിരെ എസ്ഐടി അന്വേഷണം നടത്തുമെന്ന് അദ്ദേഹം എംഎൽഎയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്റെ കേസ് സി ബി ഐക്ക് വിടണമെന്നാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. കൂടുതൽ സിഡികൾ എന്റെ പേരിൽ വന്നാലും ഞാൻ കാര്യമാക്കുന്നില്ല', ജാർഖിഹോളി പറഞ്ഞു.
'ഞാൻ ഓപ്പറേഷൻ താമര നടത്താൻ കൂട്ടുനിന്നുവെന്നാണ് ഡികെ ശിവകുമാർ പ്രചരിപ്പിക്കുന്നത്. 2019ൽ അനിവാര്യമായൊരു സാഹചര്യത്തിൽ ഓപ്പറേഷൻ ലോട്ടസ് നടത്തി. ഡികെയുടെ സ്വേച്ഛാധിപത്യവും ധാർഷ്ട്യവുമാണ് അതിന് കാരണമായത്. അന്ന് മല്ലികാർജുൻ ഖാർഗെയോ സിദ്ധരാമയ്യയോ കാരണമാണ് അത് ചെയ്തത്. തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കാൻ അവർക്ക് സാധിക്കാതിരുന്നതിനാലാണ് ഓപ്പറേഷൻ ലോട്ടസ് നടത്തിയെന്നുള്ള ആരോപണങ്ങൾ ചുമത്തുന്നത്. ഓപ്പറേഷൻ താമരയുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടാൻ ഡികെ തയ്യാറാവട്ടെ', ജാർഖിഹോളി പറഞ്ഞു. 2019 ൽ കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ വീഴ്ത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു മുൻ കോൺഗ്രസ് എംഎൽഎ കൂടിയായിരുന്ന ജാർഖിഹോളി.
താൻ ഇനി കോൺഗ്രസിലേക്ക് മടങ്ങിപ്പോകില്ലെന്നും ജാർഖിഹോളി ആവർത്തിച്ചു. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാറുമായി താൻ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും ജഗദീഷ് ഷെട്ടാർ പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അദ്ദേഹം കോൺഗ്രസിലേക്ക് ചേക്കേറിയിരുന്നു.












Click it and Unblock the Notifications