യദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസി
ബെംഗളൂരു: ഇന്ന് ഉച്ചയക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കര്‍ണാടകയിലെ ഭരണപക്ഷ നേതാക്കള്‍. വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ നടത്തുന്ന ഇടപെടല്‍ അധികാരം ദുര്‍വിനിയോഗമെന്ന് കാട്ടി കോണ്‍ഗ്രസും ജെഡിഎസും കോടതിയെ സമീപിക്കും. സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച്ച തന്നെ വോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം സ്പീക്കര്‍ ഇന്നലെ തള്ളിയിരുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് വ്യാഴാച്ച സഭ പിരിയാനും തീരുമാനിച്ചത്.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വീണ്ടും ഇടപെട്ട് വെള്ളിയാഴ്ച്ച ഒന്നരമണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ വീണ്ടും മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്ന് രാവിലെ തന്നെ മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. സഭയില്‍ ഇന്ന് വിശ്വാസ പ്രമേയ ചര്‍ച്ച മാത്രമായിരിക്കും നടക്കുകയെന്നും ഇതിനോട് അംഗങ്ങള്‍ സഹകരിക്കണമെന്നുമാണ് സഭാ നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ സ്പീക്കര്‍ വ്യക്തമാക്കിയത്.

ഗവര്‍ണ്ണര്‍ക്കെതിരെ കോണ്‍ഗ്രസ്
ഇന്ന് ഉച്ചയ്ക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ ഒരു പകര്‍പ്പ് സ്പീക്കര്‍ക്കും ഗവര്‍ണര്‍ നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസ പ്രമേയത്തിന്‍റെ കാര്യത്തില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം അംഗീകരിക്കേണ്ട ബാധ്യത സ്പീക്കര്‍ക്കില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. ഇത് സംബന്ധിച്ച നിയമോപദേശവും കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. മുതിര്‍ന്ന അഭിഭാഷകൻ മനു അഭിഷേക് സിംങ്‍വിയാണ് സുപ്രീം കോടതിയിൽ കോൺഗ്രസിന് വേണ്ടി ഹാജരാകുന്നത്.

രാഷ്ട്രപതി ഭരണം നടത്താനുള്ള നീക്കം
കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നിതിനുള്ള നീക്കങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്നാണ് പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു ട്വിറ്ററിലൂടെ ആരോപിച്ചത്. വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന് നിര്‍ദ്ദേശിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. ബിജെപിയുടെ അജണ്ടയാണ് ഈ നീക്കങ്ങള്‍ പിന്നില്‍. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഈ അഭ്യാസപ്രകടനങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ആട്ടിന്‍കുട്ടികളായി വിമത എംഎല്‍എമാര്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

യദ്യൂരപ്പക്ക് 15 ദിവസം
കഴിഞ്ഞ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും യദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റു. അന്ന് 15 ദിവസമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ യദ്യൂരപ്പക്ക് ഗവര്‍ണര്‍ നല്കിയത്. കുതിരക്കച്ചവടം നടത്താന്‍ എംഎല്‍എമാര്‍ക്ക് മതിയായ സമയം നല്‍കുകയായിരുന്നു ഗവര്‍ണ്ണര്‍. അതേ ഗവര്‍ണ്ണറാണ് ഇപ്പോള്‍ ഞങ്ങളുടെ മുഖ്യമന്ത്രിക്ക് നിയമവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഗവര്‍ണ്ണറുടെ ഓഫീസിന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതാണ് ഈ ഇടപെടല്‍ എന്നും ഗുണ്ടറാവു ആരോപിച്ചു.

കെസി വേണുഗോപാലും
ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് അദ്ദേഹം ഇടപെട്ടിരിക്കുന്നതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാലും അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ ആവശ്യപ്പെടാതെ തന്നെയാണ് വിശ്വാസ വോട്ടെടുപ്പ് നേടാന്‍ തയ്യാറാണെന്ന് കുമാരസ്വാമി അറിയിച്ചത്. തിങ്കളാഴ്ച്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കേണ്ടാതായിരുന്നു. യോഗത്തില്‍ ബിജെപി പങ്കെടുക്കാതിരുന്നതനാലാണ് അന്ന് വോട്ടെടുപ്പ് നടക്കാതെ പോയത്. വീണ്ടും കുമാരസ്വാമി തന്നെയാണ് വ്യാഴാച്ച വോട്ട് തേടാന്‍ തയ്യാറാണെന്ന് അറിയിച്ചത്. അതിനിടയിലാണ് വളരെ പ്രധാനപ്പെട്ട വിധി സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാവുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

ബിജെപി ഓഫീസിനേക്കാള്‍ തരംതാണ
സ്പീക്കര്‍ക്ക് അധികാരങ്ങള്‍ കൊടുത്തും വിപ്പിന്‍റെ കാര്യത്തില്‍ അവ്യക്ത നിലനിര്‍ത്തിക്കൊണ്ടുള്ളതുമായിരുന്നു സുപ്രീംകോടതി വിധി. ഈ സാഹചര്യത്തിലാണ് തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് കൊടുക്കാനുള്ള അധികാരം ഇപ്പോള്‍ ഉണ്ടോയെന്ന ചോദ്യവുമായി സിദ്ധരാമയ്യ രംഗത്ത് എത്തിയത്. അതില്‍ തീരുമാനം ആയിട്ട് വിശ്വാസ വോട്ടെടുപ്പ് നടത്താമെന്നാണ് തീരുമാനം. അതിനിടയിലാണ് ഗവര്‍ണര്‍ രണ്ട് തവണ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്‍റായി മാറിയെന്നും രാജ്ഭവന്‍റെ പ്രവര്‍ത്തനം ബിജെപി ഓഫീസിനേക്കാള്‍ തരംതാണ രീതിയിലാണെന്നും വേണുഗോപാല്‍ ആരോപിച്ചു.
|
ട്വീറ്റ്
ദിനേഷ് ഗുണ്ടറാവു












Click it and Unblock the Notifications