ജിഎസ്ടി പരിഷ്ക്കരണത്തിൽ വില കുറയുക 177 സാധനങ്ങൾക്ക്.. സർക്കാരിന് നഷ്ടം കോടികൾ
Recommended Video

ദില്ലി: ജിഎസ്ടി സ്ലാബ് പരിഷ്‌കരണത്തോടെ നിരവധി ഉത്പന്നങ്ങള്‍ക്കാണ് കാര്യമായ വിലക്കുറവുണ്ടാകാന്‍ പോകുന്നത്. വീട്ടാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള 177 ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കാനാണ് ഗുവാഹത്തിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 227 ഉല്‍പ്പന്നങ്ങളാണ് നികുതി നിരക്കിലെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തിലുണ്ടായിരുന്നത്. ഇത് 50 ശതമാനം ഉത്പന്നങ്ങള്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. നികുതി നിരക്ക് കുറയ്ക്കുന്നത് വഴി സര്‍ക്കാരിന് ഇരുപതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ നികുതി പരിഷ്‌ക്കാരം വഴി ച്യൂയിംഗം, ചോക്ക്‌ളേറ്റ്, മാര്‍ബിള്‍, ആഫ്റ്റര്‍ ഷേവ് ലോഷന്‍, ഡിയോഡറന്റ്, സോപ്പ് പൊടി തുടങ്ങിയവ ഉള്‍പ്പെടെ ഉള്ള ഉല്‍പന്നങ്ങള്‍ക്ക് ഇനി 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുക. പെയിന്റ്, സിമന്റ് എന്നിവ 28 ശതമാനത്തിന്റെ സ്ലാബില്‍ തുടരുമെന്ന് ജിഎസ്ടി കൗണ്‍സില്‍ അംഗം സുശീല്‍ മോദി വ്യക്തമാക്കി. വാഷിംഗ് മെഷീന്‍, എസി തുടങ്ങിയ ആഢംബര വസ്തുക്കളും ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ 28ല്‍ തുടരും. ആഢംബര ഉത്പന്നങ്ങള്‍ അല്ലാത്തവ ഉയര്‍ന്ന ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാര്‍ നികുതി നിരക്ക് പരിഷ്‌ക്കരിച്ചിരിക്കുന്നത്.

ജിഎസ്ടി ഇളവുകള്‍ പഠിക്കാന്‍ നിയോഗിച്ച ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്താണ് തീരുമാനം. 28 ശതമാനം നികുതി ബാധകമായിട്ടുള്ളവയില്‍ ഇരുന്നൂറോളം ഉത്പന്നങ്ങള്‍ക്ക് ഇളവ് അനുവദിക്കണം എന്നാണ് ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശ. 18 ശതമാനം നികുതി ബാധകമായ ചില ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. നികുതി സ്ലാബ് പരിഷ്‌ക്കരിച്ചത് കൂടാതെ ചെറുകിട ബിസ്സിനസ്സുകളെ പ്രോത്സാഹിപ്പിക്കാന്‍ അനുമാന നികുതിയിലും ഇളവ് വരുത്തിയേക്കും.












Click it and Unblock the Notifications