ഗുജറാത്ത് തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി!
ഗാന്ധിനഗർ: നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി. ഗുജറാത്ത് ഒന്നാഘട്ട തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം ജനപ്രാതിനിത്യനിയമത്തിലെ 126 വകുപ്പ് ലംഘിച്ചെന്നാണ് രാഹുൽ ഗാന്ധിക്കെതിരായി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ലഭിച്ചിരിക്കുന്ന പരാതി. തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചു. രാഹുൽ ഗാന്ധി ഒരു ലോക്കൽ ചാനലിന് നൽകിയ അഭിമുഖമാണ് പരാതിയിൽ ചൂണ്ടി കാണിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ഇന്റർവ്യൂ തിരഞ്ഞെടുപ്പ് സമയത്ത് പ്രക്ഷേപണം ചെയ്തതായി പരാതി കിട്ടിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ബിബി സ്വായിൻ പറഞ്ഞു. അഭിമുഖത്തിന്റെ ഡിവിഡി ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ജനപ്രാതിനിത്യനിയമത്തിലെ 126 വകുപ്പ് ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന 48 മണിക്കൂറിൽ ഇത്തരം അഭിമുഖങ്ങൾക്ക് അനുവാദമില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ നടപടിയെടുക്കുമെന്നാണ് താൻ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഗുജറാത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് വ്യാഴാഴ്ചയാണ് നടക്കുന്നത്. 89 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടപ്പ് ശനിയാഴ്ചയാണ് നടന്നത്. ഗുജറാത്തിലെ ഒന്നാംഘട്ട നിയമസഭ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 66.75 ശതമാനമായിരുന്നു.